ശരത്പാര്‍വണ ചന്ദ്രാസ്യാ ശര്മ്മസൗഭാഗ്യദായിനീ
ജന്മമൃത്യു ജരാഭീതി ശോകവ്യാധിനിവാരിണീ
38. ശരത്പാര്‍വണ ചന്ദ്രാസ്യാഃ – ശരത്കാലത്തെ പൂര്‍ണ ചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖമുള്ളവള്‍. ശരത്കാലത്ത് മേഘങ്ങളൊഴിഞ്ഞ് ആകാശം സ്വച്ഛമായിരിക്കും. ആ കാലത്ത് വെളുത്തവാവു ദിവസം അന്തരീക്ഷത്തില്‍ നിലാവൊളി പരക്കും. മൂകാംബികാദേവിയുടെ തിരുമുഖം എല്ലാകാലത്തും ശരത്കാല ചന്ദ്രനെപ്പോലെ പ്രസന്നവും കാരുണ്യത്തിന്റെ തൂനിലാവില്‍ ലോകങ്ങളെ കുളിര്‍പ്പിക്കുന്നതുമാണ്.
39. ശര്‍മ്മ സൗഭാഗ്യദായിനീഃ – ആനന്ദവും ഐശ്വര്യവും തരുന്നവള്‍. ശരത്പാര്‍വണ ചന്ദ്രാസ്യയായ മൂകാംബികാദേവിയുടെ ശ്രീവിഗ്രഹം ദര്‍ശിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ആനന്ദവും ഐശ്വര്യവും സുഖവും ലഭിക്കുമെന്ന് ഈ നാമം വ്യക്തമാക്കുന്നു.
40. ജന്മമൃത്യു ജരാഭീതി ശോകവ്യാധി നിവാരിണീഃ – ജനനം, മരണം, ജര, ഭീതി, ശോകം, വ്യാധി തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ ക്ലേശങ്ങളും ഒഴിവാക്കിത്തരുന്നവള്. ജീവിതം ദുഃഖങ്ങളുടെ പരമ്പരയാണെന്നു പറയാറുണ്ട്. മഹാദേവിയുടെ ലീലയാണു പ്രപഞ്ചങ്ങളുടെ സൃഷ്ടിയും പ്രവര്‍ത്തനവും. ദേവിയുടെ ലീലയില്‍ പങ്കെടുത്തു വിജയിക്കാന്‍ ദേവിയുടെ അര്ദ്ധാംഗമായ ശ്രീപരമേശ്വരനുമാത്രമേ കഴിയൂ. ലോകത്തിന്റെ മാതാപിതാക്കളായ പാര്വതീപരമേശ്വരന്മാരുടെ പ്രഭാവങ്ങള്‍ പരസ്പരപൂരകങ്ങളാണ്. മനുഷ്യരായ നമുക്ക് ക്ലേശങ്ങള്‍ ഏെറയാണ്. അവയില്‍ ഏതാനുമെണ്ണമേ സമത്തില് പരാമര്‍ശിച്ചുള്ളൂ. മാതൃഗര്‍ഭത്തില്‍ അകപ്പെടല്‍ ആ തടങ്കലില്‍ ദീര്‍ഘകാലം ജന്മാന്തരങ്ങളില്‍ അനുഭവിച്ച സുഖദുഃഖങ്ങളുടെ സ്മരണയോടെ തപസ്സനുഷ്ഠിക്കല്. ജനിച്ചുകഴിഞ്ഞാല്‍ ഓരോ ഘട്ടത്തിലും രോഗം കൊണ്ടും മറ്റു കാരണങ്ങള്‍കൊണ്ടും ദുഃഖമനുഭവിക്കല്, യൗവനം കഴിഞ്ഞും ജീവിച്ചിരിക്കുന്നവര്‍ക്ക് ശരീരത്തിനുണ്ടാകുന്ന ജരാനരകളും മറ്റവശതകളും, ദീര്‍ഘകാലത്തെ ബന്ധം കൊണ്ടു ശരീരത്തിനോടുണ്ടാകുന്ന മമത, എത്ര അവശമായാലും അതിനെ നിലനിറുത്തണമെന്ന അത്യാഗ്രഹം, മരണഭയം എന്നിങ്ങനെ ബഹുശതം ക്ലേശങ്ങളുടെ കൂമ്പാരത്തെയാണ് ഈ നാമം പരാമര്‍ശിക്കുന്നത്. മൂകാംബികാദേവിയുടെ കാരുണ്യം നേടിയാല്‍ ഈ അനുഭവങ്ങളൊക്കെ ആനന്ദകരമായ അനുഭൂതികളായി മാറും. ഇവയൊക്കെ നിവാരണം ചെയ്യാനും ദേവീകാരുണ്യത്തിനു കഴിയും. അമ്മയെ ആശ്രയിക്കുകയേ വേണ്ടൂ.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: