ചാവക്കാട് : സ്വകാര്യ ആശുപത്രിയില്തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനു സമീപം അമ്പലത്താഴത്ത് കൂനംപുറത്ത് വാസുവിന്റെ ഭാര്യ മല്ലിക (44) യാണ് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്.
ഭാര്യയുടെ മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് വാസു തളര്‍ന്നു വീണു. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് തൈറോയ്ഡ് ചികിത്സയ്ക്ക് ഡോ.ഹരികൃഷ്ണന്റെ അടുത്ത് ചികിത്സ തേടി മല്ലിക എത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച ഓപ്പറേഷന് നടത്താന്‍ തീയതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മല്ലികയ്ക്ക് വെള്ളിയാഴ്ച്ച രാവിലെ 11ന് ഓപ്പറേഷന് നടത്തി. തുടര്‍ന്ന് ഓപ്പറേഷന് വിജയമാണെന്നുപറഞ്ഞ് ഡോക്ടര്‍ പോയി. മല്ലികയെ കാണണമെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും കാണിച്ചുകൊടുത്തില്ലെന്ന് പറയുന്നു. ഭര്‍ത്താവ് വാസു ഭാര്യയെ കാണണമെന്ന് വാശിപ്പിടിച്ചപ്പോള് ചില്ലുവാതിലിലൂടെ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്.
രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ മല്ലികയ്ക്ക് അസുഖമാണെന്നും അല്‍പ്പം സീരിയസാണെന്നും പറഞ്ഞു. വേറെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. ശനിയാഴ്ച്ച പലര്‍ച്ചെ 12.45ന് മല്ലിക മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമായി അധികൃതര്‍ പറഞ്ഞത്. മരണത്തില്‍ സംശയമുണ്ടെന്നു പറഞ്ഞ് മരുമകന് ജയേഷ് ചാവക്കാട് പൊലീസില്‍ പരാതി നല്കി. ചാവക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ചാവക്കാട് സി.ഐ. അബ്ദുല്‍ മുനീര്‍, എസ്.ഐ. എം.കെ.ഷാജി, അഡീഷ്ണല്‍ .എസ്.ഐ.എംഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
ചാവക്കാട് പോലീസ് ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംസ്ക്കാരം ഇന്ന് നടക്കും. മക്കള്‍ : സൗമ്യ, നിമി, സുസ്മിത മരുമക്കള്‍ : അജിത്കുമാര്‍, ജയേഷ്. ബ്ളാങ്ങാട് മാമ്പുള്ളി വേലായുധന്റെയും അമ്മുവിന്റെയും മകളാണ് മല്ലിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: