ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന് മുന്‍നിലപാടു മാറ്റി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത് ജില്ലയിലെ ഉന്നതനേതാക്കളെ സമ്മര്‍ദ്ദത്തിലാക്കി.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയായ ലതീഷിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അനുര്‍ സോമനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ ലോക്കല്‍ പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുവരും വഴങ്ങിയില്ല. ജില്ലയിലെ പ്രമുഖ ഐസക്പക്ഷ നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ലതീഷ് അന്ന് നുണപരിശോധനയ്ക്ക് തയ്യാറാകാതിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് എസ്പി: ആര്.കെ. ജയരാജ് അന്വേഷണ ചുമതലയേറ്റെടുത്തതിനെതുടര്ന്ന്, കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും കായിപ്പുറത്തെ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ക്കുകയും ചെയ്തത് ലതീഷിന്റെ നേതൃത്വത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ലതീഷ് അടക്കം അഞ്ച് സിപിഎം-ഡിവൈഎഫ്ഐക്കാര്‍ പ്രതികളാണെന്നു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച ഇവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ലതീഷ് നാടകീയമായി മുന്‍ നിലപാടുമാറ്റി നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നു ജില്ലാ കോടതിയെ അറിയിച്ചത്.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും നേതൃത്വം സംരക്ഷിക്കാതിരിക്കുകയും ചെയ്തതിലുള്ള പ്രതിഷേധമായാണ് ലതീഷ് നുണപരിശോധനയ്ക്ക് തയ്യാറായതത്രെ. തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ സത്യം പുറത്തുവരുമെന്നും നേരത്തെ നുണപരിശോധന വിലക്കിയ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങുമെന്നും പാര്‍ട്ടി നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ് ലതീഷിന്റെ നീക്കം.
സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ലതീഷ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. അന്വേഷണത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നു കാട്ടി ഒന്നാംപ്രതി തന്നെ രംഗത്തെത്തിയത് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്യുകയും ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ അടുത്തദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലതീഷിന്റെ നീക്കം പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: