വൈക്കം: അഷ്ടമിദര്ശന സായൂജ്യത്തിനായി ഭക്തസഹസ്രങ്ങളെത്തി. വെളുപ്പിന് 4.30ന് ആരംഭിക്കുന്ന ദര്‍ശനത്തിനായി വൈകുന്നേരം മുതല്‍ തന്നെ പതിനായിരങ്ങള്‍ ക്ഷേത്രനടയിലെത്തി കഴിഞ്ഞു. വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഗോപുരത്തിന് വെളിയിലേക്കും ക്യൂ നീണ്ടു.
ദര്ശനത്തിനെത്തുന്നവര്ക്കായി ദേവസ്വംബോര്‍ഡും പോലീസും ചേര്‍ന്ന് വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സേവാഭാരതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ സദാസേവനസന്നദ്ധരായി ക്ഷേത്രത്തിലുണ്ട്. 151 പറ അരിയുടെ അഷ്ടിപ്രാതലാണ് തയ്യാറാക്കുന്നത്.
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിലെ വലിയ അടുക്കളയില്‍ പാരമ്പര്യ അവകാശികളായ മുട്ടത്ത് കുടുംബമാണ് ഇത്തവണയും പ്രാതല്‍ ഒരുക്കുന്നത്. പച്ചക്കറി അരിയുന്നതിനും പാചക സഹായത്തിനുമായി പതിനാറന്മാരും സജീവമാണ്. ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നടക്കുന്ന അഷ്ടമിസദ്യ കൂടാതെ വടയാര്‍ സമൂഹം ഹാളിലും, ബ്രാഹ്മണ സമൂഹമഠത്തിലും എന്‍എസ്എസ്, എസ്എന്‍ഡിപി ഓഡിറ്റോറിയങ്ങളിലും സദ്യ ഒരുക്കിയിട്ടുണ്ട്.
കൂടിപ്പൂജ ഇന്ന്
അഷ്ടമി ചടങ്ങുകളില്‍ ഭക്തജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന കൂടിപ്പൂജ ഇന്ന് രാത്രിയിലാണ്. ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കൂടിപ്പൂജ കഴിഞ്ഞ് പിരിയുന്ന രംഗം ഭക്തജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും. ഉപചാരം ചൊല്ലി ദേവന്മാര് പിരിയുമ്പോള്‍ തിടമ്പേറ്റുന്ന ആനകള്‍ ദുഖഃസൂചകമായി ചിഹ്നം വിളിക്കും. മേളകലാകാരന്മാര് ശോകനാദം മുഴക്കും. ഈ രംഗത്തിന് സാക്ഷ്യം വഹിക്കുന്നതിനായി വൈക്കംപട്ടണത്തിന്റെ സമീപത്തുള്ള ഭഗവതിക്ഷേത്രം, ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രം, പുഴവായികുളങ്ങര മഹാവിഷ്ണുക്ഷേത്രം, കിഴക്കന്‍ കാവില്‍ ദേവീക്ഷേത്രം, റ്റി.വി. പുരം ശ്രീരാമക്ഷേത്രം, ഇണ്ടംതുരുത്തി ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ദേവീദേവന്മാര് വൈക്കം ക്ഷേത്രസന്നിധിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: