ജമ്മുകശ്മിരിലെ നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ന് പോളിംഗ്ബൂത്തിലേക്ക്. കശ്മീര്‍ താഴ്വര പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ചരിത്രത്തിലാദ്യമായി ബിജെപി കശ്മീരില്‍ ശക്തമായ പ്രചാരണം നടത്തുമ്പോള്‍ സ്വന്തം തട്ടകത്തില്‍ നിലനില്ക്കാന് പാടുപെടുകയാണ് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. ആറുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താഴ്വരയിലെ 46 നിയമസഭാ സീറ്റുകളില്‍ 41 മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷമായ പിഡിപി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് കശ്മീര്‍ താഴ്വരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന സ്ഥിരം വിശേഷണം ഉപേക്ഷിച്ച് കശ്മീരികള്‍ നമ്മുടെ പ്രധാനമന്ത്രിയെന്ന് മോദിയെ വിശേഷിപ്പിക്കാന്‍ തുടങ്ങിയതു തന്നെയാണ് താഴ് വരയില്‍ ദൃശ്യമാകുന്ന വലിയ മാറ്റം.
കശ്മീര്‍താഴ്വരയിലെ ശ്രീനഗര്‍, അനന്ത്നാഗ്, ഷോപ്പിയാന്‍ ജില്ലകളിലും ജമ്മു മേഖലയിലെ സാംബ ജില്ലയിലുമുള്ള 18 മണ്ഡലങ്ങളിലെ 14,73,050 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുന്നത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കശ്മീരില്‍ ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സിനേയും പിഡിപിയേയും മറ്റു പ്രാദേശിക കക്ഷികളേയും കുഴയ്ക്കുന്നത്. അധികാരത്തിലേറിയ നാള് മുതല്‍ എല്ലാ മാസവും ജമ്മുകശ്മീരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതും പ്രശ്നബാധിത ജില്ലകളില്‍ വരെ നിരന്തരം പരിപാടികളില്‍ പങ്കെടുത്തതും ജമ്മുകശ്മീരിലെ ജനങ്ങളെപ്പറ്റി നിരന്തരം സംസാരിക്കുന്നതും കശ്മീരികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മറ്റു പാര്‍ട്ടികള്‍ സമ്മതിക്കുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനക്കൂട്ടവും ഇതാണ് തെളിയിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബിജെപിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിക്കാതെ പ്രചാരണം തുടരുന്നതും ഇത്തവണത്തെ പ്രത്യേകതയായി. തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ സാധ്യതകള്‍ ബിജെപിക്കു മുന്നില്‍ തുറന്നുവെയ്ക്കുന്നതിന് ഇരു രാഷ്ട്രീയ പാര്‍ട്ടകളും മത്സരിക്കുന്നു.
ജമ്മുവിലെ 37 നിയമസഭാ സീറ്റുകളില്‍ 30നു മുകളില്‍ വിജയം ഉറപ്പിച്ച ബിജെപി കശ്മീര്‍ താഴ്വരയിലെ 18 സീറ്റുകളും ലക്ഷ്യമിടുന്നു. ഭരണപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പരാജയം ചൂണ്ടിക്കാട്ടാനാണ് ബിജെപിയുടെ പ്രധാന ശ്രമം. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രചാരണ രീതി നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉറച്ചകോട്ടയെന്ന് പറയപ്പെടുന്ന ശ്രീനഗര്‍ നഗരത്തെ വരെ മാറ്റിമറിക്കുന്നു. പ്രളയം വിതച്ച കെടുതികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതു തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ റാലിക്കായി തെരഞ്ഞെടുത്ത വേദി തന്നെ അതിസമര്‍ത്ഥമായ നീക്കങ്ങളാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും നൂറുമീറ്റര്‍ മാത്രം ദൂരമുള്ള, ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛന് ഷെയ്ക് അബ്ദുള്ളയുടെ പേരിലുള്ള ഷേര്‍-ഇ-കശ്മീരി സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ എണ്ണിയെണ്ണി പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ജവഹര്‍ നഗറിലെ മുനിസിപ്പല്‍ പാര്‍ക്കില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രസംഗിച്ച റാലിയിലും ഒമര്‍ അബ്ദുള്ളയുടെ ഭരണ പരാജയംതന്നെയാണ് ബിജെപി മുന്നോട്ടുവെച്ചത്. പ്രളയബാധിതമായ ശ്രീനഗറിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ 1700 കോടി രൂപ ഒമര്‍ എന്തു ചെയ്തെന്ന് അമിത് ഷാ ചോദിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന കശ്മീരികളുടെ പരാതി വോട്ടാക്കി മാറ്റാന്‍ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
നിരന്തരമുള്ള ഭീകരാക്രമണ ഭീഷണിക്കിടയിലും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന രജൗറിയിലെ കത്വയില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വീണ്ടും സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി, കോണ്‍ഗ്രസ് കശ്മീരിലെ സര്‍ക്കാരുകളെ പരദൂഷണം പറഞ്ഞ് പറ്റിച്ചതായി കുറ്റപ്പെടുത്തി. പതിനായിരങ്ങള്‍ പങ്കെടുത്ത മോദിയുടെ റാലികള്‍ കശ്മീരില്‍ നിന്നും ചരിത്രപരമായ വിധിയെഴുത്തിന്റെ സാധ്യതകളാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: