ആലുവ: ചെറപ്പത്തിലെ പോളിയോ ബാധിച്ച ഏക മകളുടെ സഹായിയായിരുന്ന അമ്മ യാത്രയായതോടെ ശ്രീമോള് തനിച്ചായി. അവശനിലയിലായിരുന്ന അമ്മയുടെയും മകളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ചൂര്‍ണിക്കര പഞ്ചായത്ത് ശ്രമം ആരംഭിച്ചതിനിടെയാണ് ശ്രീമോളെ തനിച്ചാക്കി മാതാവ് മരണത്തിന് കീഴടങ്ങിയത്.
അമ്പാട്ടുകാവ് ക്ഷേത്രത്തിന് പിന്‍വശം പഴയ രണ്ടുനില വീട്ടിലാണ് ആരുടേയും സഹായമില്ലാതെയാണ് സരസ്വതി (70)യും മകള്‍ ശ്രീമോ(48)ളും താമസിച്ചിരുന്നത്. എറണാകുളത്ത് ചെമ്മീന്‍ കയറ്റുമതി കമ്പനി ഉണ്ടായിരുന്ന പരേതനായ ദാമോദരന്റെ ഭാര്യയും മകളുമാണ് സരസ്വതിയും ശ്രീമോളും. ശ്രീമോള്‍ക്ക് ചെറുപ്പത്തിലെ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് കാലിന ബലകുറവുണ്ട്. പരസഹായമില്ലാതെ നടക്കാനാവില്ല.
ഒരു കാലത്ത് സാമ്പത്തികമായി നല്ല നിലയില്‍ ജീവിച്ചിരുന്ന ഇവരുടെ കുടുംബം ദാമോദരന്‍ മരിച്ചതോടെയാണ് ദുരിതത്തിലായത്. ദാമോദരന്റെ വേര്‍പാടിനു ശേഷം സരസ്വതി ബിസിനസ് ഏറ്റെടുത്ത് നടത്തിയെങ്കിലും പരാജയപ്പെട്ടു. ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായതോടെ ബിസിനസ് അവസാനിപ്പിച്ചു. പിന്നീട് ശ്രീമോള് വീട്ടില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് ആരംഭിച്ചെങ്കിലും ഇതും രക്ഷപ്പെട്ടില്ല. ഇതോടെ അമ്മയും മകളും പുറംലോകത്തേയ്ക്ക് വരാന്‍ മടികാണിച്ചു. ഇതിനിടയില്‍ അമ്പാട്ടുകാവിന് സമീപം പെരിയാര്‍ തീരത്ത് ഇവര്‍ക്കുണ്ടായിരുന്ന ഭൂമി നിസാരവിലക്ക് തട്ടിയെടുക്കാനും ശ്രമം നടന്നിരുന്നു.
വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന ഇവരുടെ ദുരവസ്ഥ മാസങ്ങള്‍ക്ക് മുമ്പ് ആശ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപ്പെട്ട് ഇരുവരേയും അന്‍വര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കും മാറ്റി. രണ്ട് വര്‍ഷം മുമ്പ് വരെ ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഇതിനിടെ ഭക്ഷണം നല്‍കാനെത്തിയ യുവാവ് വീട്ടിലെ ടെലിവിഷനുമായി കടന്നു. പിന്നീട് അയല്‍വാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് സരസ്വതി മരണത്തിന് കീഴടങ്ങിയത്. വലിയ വീട്ടില്‍ തനിച്ചായ മകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: