നിയമനിര്‍മാണം നടത്തി നിയമം നടപ്പാക്കേണ്ട ഭരണക്കാര്‍തന്നെ നിയമത്തിന് പഴുതുണ്ടാക്കുന്ന കാഴ്ചയാണ് യുഡിഎഫ് ഭരണത്തില്‍ കാണാന്‍ കഴിയുന്നത്. പൊതുമുതല്‍ സംരക്ഷിക്കുകയെന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണത്തില്വന്നശേഷം സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യവ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും കൈക്കലാക്കിയിരിക്കുന്നത് എണ്ണമറ്റ ഹെക്ടര്‍ തീരദേശ ഭൂമിയും വനമേഖലയും മലകളും കുന്നുകളും റവന്യൂ ഭൂമിയും തോടുകളും മിച്ചഭൂമിയും സര്‍ക്കാര്‍ കെട്ടിടങ്ങളും പൊതുമുതലുമാണ്.
സര്‍ക്കാരിന് തിരികെകിട്ടുവാന് നിവൃത്തിയില്ലാത്ത തരത്തില്‍ കരാര്‍ വ്യവസ്ഥകള്‍ സൃഷ്ടിച്ച് സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പൊതുമുതല്‍ കൊള്ളയടിക്കുവാന് കൂട്ടുനിന്ന് നാടുമുടിച്ച ഒരു ഭരണമായിട്ട് മാത്രമേ വരുംതലമുറയ്ക്ക് ഈ ഭരണത്തെ വിലയിരുത്താനാകൂ.
എല്ലാ സ്വകാര്യ-സര്‍ക്കാര്‍ സംരംഭങ്ങളിലും പൊതുമുതല്‍ കൈവിട്ടുപോകാന്തക്ക വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കുന്നതോടെ പദ്ധതി കോടതി കയറും. സര്‍ക്കാര്‍ തുടര്‍ന്ന് കേസ് നടത്തിപ്പില്‍ ഉഴപ്പുകയോ കേസില്‍ സമയാസമയങ്ങളില്‍ സര്‍ക്കാര്‍ വക്കീര്‍ ഹാജരാക്കാതിരിക്കുകയോ ചെയ്യുന്നതോടെ സര്‍ക്കാര്‍ സ്വത്ത് അന്യാധീനപ്പെട്ടുപോകും.
നിയമം നിയമത്തിന്റെ വഴിക്കെന്ന പതിവ് പല്ലവിയും! തീരദേശ സംരക്ഷണനിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവും കെട്ടിടനിര്‍മാണ ചട്ടങ്ങളും വനനിയമവും ചെറുകിട ധാതുഖനന നിയമവും വെള്ളംചേര്‍ത്ത് നിയമങ്ങള്‍ ഇതുപോലെ ദുര്‍ബലമാക്കിയ മറ്റൊരു ഭരണവും സംസ്ഥാനത്തുണ്ടായിരുന്നില്ല.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനും സംസ്ഥാനം ഊഷരഭൂമിയാകാതിരിക്കാനും ക്രമാതീതമായ പ്രകൃതിവിഭവ ചൂഷണം തടയുവാനും കുടിവെള്ളം സംരക്ഷിക്കുവാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കാതിരിക്കുവാനും ഭൂപ്രകൃതിയില്‍ മനുഷ്യനിര്‍മിത മാറ്റങ്ങള്‍ തടയുവാനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായി പ്രകൃതിവിഭവങ്ങള്‍ നിര്‍ലോഭം ലഭ്യമാക്കുന്നതിനുമായാണ് നമ്മുടെ മുന്‍തലമുറ നിയമങ്ങള്‍ പ്രത്യേകിച്ചും ഭൂസംരക്ഷണ ഭൂവിനിയോഗ നിയമങ്ങള്‍ നിര്‍മിച്ച് നടപ്പാക്കിയത്.
സാമൂഹ്യജീവിതത്തില്‍ ചില ആളുകളുടെ സ്വാര്‍ത്ഥയും പണമുണ്ടാക്കുവാനുള്ള ആര്‍ത്തിയും മൂലം ഒരുപക്ഷേ നഷ്ടമാകുക തലമുറകള്‍ക്ക് അവകാശപ്പെട്ട പൊതുഇടങ്ങളാണ് എന്ന് തിരിച്ചറിവില്‍നിന്നാണ് ഓരോ നിയമവും സൃഷ്ടിക്കപ്പെട്ടത്. കൈയേറ്റത്തിലൂടെയും കൈയൂക്കിലൂടെയും പൊതുമുതല്‍ നഷ്ടമാകുവാന്‍ തുടങ്ങിയതിന്റെ വെളിച്ചത്തിലാണ് നമ്മുടെ നിയമനിര്‍മാണസഭ ഓരോ കാലഘട്ടത്തിലും നിയമത്തില്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തത്.
ഓരോ നിയമവും ഉണ്ടാക്കുമ്പോഴും സാധാരണക്കാരന് പ്രത്യേകിച്ചും സമൂഹത്തിലെ ദുര്ബലന് അതിന്റെ ഗുണം ലഭ്യമാക്കണം എന്ന പ്രധാനലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണത്തിലേറിയതിനുശേഷം നിയമത്തിന്റെ ഗുണഭോക്താവ് സമ്പന്നനായി മാറിയ അവസ്ഥയാണ്.
സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരന് എതിരായി കേന്ദ്രനിയമം വരുമ്പോള്‍, കോടതിവിധി വരുമ്പോള്‍, ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് വിലപിക്കുന്ന ഒരു മുഖ്യമന്ത്രി, പാറമടക്കാരന് നിയന്ത്രണം വരുമ്പോള്‍ രോഷംകൊള്ളുന്ന ഭരണം, കായല്‍കയ്യേറി റിസോര്‍ട്ടു പണിയുവാനും ഹോട്ടല്‍ പണിയുവാനും ഒത്താശ ചെയ്തുകൊടുത്തതിനുശേഷം കോടതിവിധി സര്ക്കാരിനെതിരാകുമ്പോള് കേന്ദ്രത്തില്‍ നിന്ന് നിയമത്തിന് ഇളവ് ചോദിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തില്‍ മാത്രമേ കാണാനാകൂ.
നിയമലംഘനത്തിലൂടെ നാടിന്റെ ഭാവി തകര്‍ക്കുന്നത് അനുവദിക്കാനാവില്ല എന്ന് ഹൈക്കോടതി ഡിഎല്‍എഫ് നടത്തിയ കായല്കയ്യേറ്റത്തെക്കുറിച്ച് നിരീക്ഷണം നടത്തിയത് നിസ്സാര സംഭവമല്ല. തീരദേശ സംരക്ഷണനിയമം ലംഘിച്ച് കായല്‍ കയ്യേറി എറണാകുളത്ത് ചിലവന്നൂരില്‍ ഡിഎല്‍എഫ് നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് 2014 ഡിസംബര്‍ 8 ന് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
സിആര്‍സെഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സ്വകാര്യകമ്പനി പാര്‍പ്പിടസമുച്ചയം നിര്‍മിച്ചതെന്ന ഹൈക്കോടതിയുടെ വിധി ഭരിക്കുന്ന സര്‍ക്കാരിന്റെ വന്‍വീഴ്ചയായി മാത്രമേ കാണാനാകൂ. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രനിരപ്പില്‍ ഉണ്ടായേക്കാവുന്ന ഉയര്‍ച്ച കണക്കിലെടുത്ത് കായല്സംരക്ഷണം അനിവാര്യമായ കാലഘട്ടത്തിലാണ് നിയമവും ഭരണസംവിധാനങ്ങളും നോക്കുകുത്തിയാക്കി സ്വകാര്യ സംരംഭകര്‍ ഫഌറ്റ് സമുച്ചയം കെട്ടിപ്പൊക്കിയത്. ഹൈക്കോടതിയില്‍ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നല്കിയ സത്യവാങ്മൂലത്തെ മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി കോടതി പാര്‍പ്പിടസമുച്ചയം പൊളിച്ചുമാറ്റുവാന്‍ ഉത്തരവായിട്ടുള്ളത്.
കായല്‍ കയ്യേറ്റം, നിയമലംഘനങ്ങള്‍, കെട്ടിടനിര്‍മാണ ചട്ടലംഘനം ഇതെല്ലാം ഈ കേസിലുണ്ട്. കൊച്ചി കോര്പ്പറേഷന്, വില്ലേജ് അധികാരികള്‍, ജില്ലാ ഭരണകൂടം, മറ്റ് റവന്യൂ അധികാരകേന്ദ്രങ്ങള്‍, ജിസിഡിഎ എന്നീ ഭരണസംവിധാനങ്ങള്ക്കൊന്നും ഡിഎല്‍എഫിന്റെ നിര്‍മാണവും കൈയേറ്റവും തടയുവാനാകാത്തത് എന്തുകൊണ്ടാണ്?
ഹൈക്കോടതിയില്‍ ചിലവന്നൂര്‍ ആനാംതുരുത്തിയില് എ.വി.ആന്റണി, ഡിഎല്‍എഫിന്റെ കയ്യേറ്റത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഹൈക്കോടതിവിധി വരില്ലായിരുന്നു. ഈ വിധിയില്ലായിരുന്നെങ്കില്‍ കയ്യേറ്റം അതോടെ നിയമാനുസൃതമായി തീരുമായിരുന്നു. ഈ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ തീരദേശസംരക്ഷണ നിയമത്തില്‍ ഇളവുവേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ത്ഥിച്ചത് കൂട്ടിവായിക്കുമ്പോള്‍ ആരാണ് നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.
തീരദേശ സംരക്ഷണ നിയമം നിലവില്‍വന്നതിനുശേഷം പൊളിഞ്ഞുവീഴുന്ന മത്സ്യത്തൊഴിലാളി വീടുകള്‍ നിര്‍മിക്കുന്നതിനോ കുടിയൊഴുപ്പിക്കപ്പെട്ടവര്‍ക്ക് ചതുപ്പില്‍ സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് വീട് വയ്ക്കുന്നതിനോ നിയമത്തില്‍ ഇളവ് നല്‍കുന്നതിന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാത്ത സര്‍ക്കാരിന് ഡിഎല്‍എഫിന്റെ കഷ്ടതകണ്ട് മനസ്സലിയുന്നത് വിരോധാഭാസമാണ്. പൊക്കാളി പാടവും കായലും തോടുകളും ഇടത്തോടുകളും ചതുപ്പും മണ്ണിട്ട് നികത്തി മത്സ്യമേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും തീരാനഷ്ടം വരുത്തിത്തീര്‍ക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു ഭരണം മലയാള നാട്ടില്‍ മാത്രമേ കാണാനാകൂ.
തീരദേശനിയമം വ്യാപകമായി ലംഘിച്ച് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയും കണ്ടെത്തിയതാണ്.
തീരദേശ ജലാശയങ്ങള്‍ കയ്യേറി പാര്‍പ്പിട സമുച്ചയങ്ങള്‍ തീര്‍ക്കുന്നതും തീരങ്ങളില്‍നിന്നും കായലോരങ്ങളില്നിന്നും നിശ്ചിതദൂരം എന്ന വ്യവസ്ഥ വ്യാപകമായി ലംഘിക്കുന്നു എന്നും പ്ലാനില്‍ നല്‍കിയിരിക്കുന്നതിനേക്കാള്‍ വിസ്തീര്‍ണത്തിലും നിലകളുടെ എണ്ണത്തിലും മാറ്റംവരുത്തുന്നുവെന്നും പണിതീരുന്നതിന് മുമ്പ് തന്നെ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നും പാര്‍ക്കിംഗ് ഏരിയ കെട്ടിയടച്ച് കടകളാക്കുക, ഫ്ളോര്‍ ഏരിയ റേഷ്യോ വ്യവസ്ഥ പാലിക്കാതിരിക്കുക എന്നീ ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തിയവര്‍ക്ക് വേണ്ടി ഒരു ഭരണകൂടം വാദിക്കുന്ന അവസ്ഥയാണ് യുഡിഎഫ് ഭരണം ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് സമീപം പാണാവള്ളി-പെരുമ്പളം കായലിലെ നെടിയതുരുത്തിലും വെറ്റിലതുരുത്തിലും കായല്‍ കയ്യേറി, അനധികൃതമായി സൃഷ്ടിച്ചെടുത്ത പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നിയമലംഘനത്തിലൂടെ സ്വകാര്യവ്യക്തികള്‍ കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുമേല് കരിനിഴല്‍ പരത്തുമെന്നതിനാല്‍ പൊളിച്ചുമാറ്റുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍.
രേഖകളില്‍ പാടശേഖരങ്ങളും കോള്‍നിലങ്ങളും ചതുപ്പു നിലങ്ങളും കണ്ടല്ക്കാടുകളുമായിരുന്ന ദ്വീപുകളിലെ സ്ഥലമാണ് വന്‍കിട നിര്‍മിതികളായി ഉയര്‍ന്നുവന്നത്. ഇതിനെതിരെ നടപടിയെടുക്കാത്ത കോടതിവിധികളെ മുഖവിലയ്ക്കെടുക്കാത്ത ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് വിശ്വസിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. ഈ വിഷയത്തില്‍ റിസോര്‍ട്ട് ഉടമകള്‍ക്കൊപ്പം ചില മതമേലധ്യക്ഷന്മാരും 20 ഓളം എംഎല്‍എമാരും മുന്‍ ഫിഷറീസ് മന്ത്രിമാരും നിലയുറപ്പിച്ചത് വന്‍ വിവാദമായിരുന്നു.
മത്സ്യത്തൊഴിലാളി സ്നേഹത്തെക്കുറിച്ച് വീമ്പിളക്കുകയും മറഞ്ഞിരുന്ന് അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ വിശ്വസിക്കുന്നതിന് അവരെ കുറ്റം പറയാനാകില്ല.
എറണാകുളത്തെ ബോള്‍ഗാട്ടി ദ്വീപില്‍ ഉയര്‍ന്നുവരുന്ന എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററിന്റെ പേരിലും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ തീരദേശ സംരക്ഷണ നിയമം ലംഘിക്കുവാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇവിടെ അനധികൃതമായി ഈ സര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തിലെ സോണിംഗ് ചട്ടങ്ങളില്‍ ഇളവ് വരുത്തി നിയമത്തില്‍ വിള്ളലുണ്ടാക്കി. ഇവിടെയെല്ലാം സര്‍ക്കാര്‍ സ്വകാര്യമുതലാളിമാരെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് കൈക്കൊണ്ടത്.
പാവപ്പെട്ട ജനങ്ങളുടെ വോട്ട് നേടി സമ്പന്നര്‍ക്കുവേണ്ടി നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്ക്കുക ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ വികസന നയം? ഒരുവന്‍കിട സ്വകാര്യ കമ്പനിക്കായി ആറന്മുളയില് നിയമലംഘനത്തിലൂടെ വിമാനത്താവളം പണിയാനായി സര്‍ക്കാര്‍ ഒത്താശചെയ്തു. പദ്ധതിയില്‍ 10 ശതമാനം സര്‍ക്കാര്‍ ഓഹരിയായി മിച്ചഭൂമിയും റവന്യൂഭൂമിയും തോടുകളും പാടശേഖരങ്ങളും നല്കുവാനും ഏതാണ്ട് തീരുമാനമായി. എന്നാല്‍ പദ്ധതി പരിസ്ഥിതി നിയമലംഘനം നടത്തിയാണ് നടപ്പാക്കുന്നതെന്ന് സുപ്രീംകോടതി വിധിച്ചു. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിയ്ക്കൊപ്പം നില്‍ക്കുന്നത് ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്.
പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കാലാവസ്ഥയും കുടിവെള്ളവും വനവും ജൈവസമ്പത്തും സംരക്ഷിക്കുവാന്‍ അത്യാവശ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടും കേരളസര്‍ക്കാര്‍ ഒരു പ്രാദേശിക വര്‍ഗീയ പട്ടയ പാര്ട്ടിയ്ക്കൊപ്പംനിന്ന് വനംകയ്യേറ്റക്കാരെ സംരക്ഷിക്കുവാന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ തള്ളി പറയുകയാണ്. ഇവിടെ സംരക്ഷിക്കപ്പെടുന്നത് ആരുടെ താത്പര്യമാണ്? വോട്ടിനുവേണ്ടി സംസ്ഥാനത്തെ കാലാവസ്ഥയും നദികളും നശിപ്പിച്ചില്ലാതാക്കുവാന്‍ ഒരു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അപലപനീയമാണ്.
യഥാര്‍ത്ഥ കര്‍ഷക സംരക്ഷണത്തിന് പകരം പാറമടക്കാരുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തമസ്ക്കരിക്കുന്നതിലൂടെ വ്യക്തമാവുകയാണ്.
കോടതിവിധികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇറക്കുന്ന മിക്കവാറും ഉത്തരവുകള്‍ സ്വകാര്യവ്യക്തികള്‍ക്കും ഉടമകള്‍ക്കും അനുകൂലവും പൊതുമുതല്‍ നഷ്ടപ്പെടുത്തുന്നവയുമാണ്.
ഭൂമാഫിയയ്ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും വേണ്ടി 2008 ലെ നീര്‍ത്തട നെല്‍വയല്‍ നിയമഭേദഗതി അണിയറയിലാണ്. വയല്‍നികത്തുന്നത് ഉദാരമാക്കുക, നികത്തിയ പാടശേഖരങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്‍കുക, വയലുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കല്‍, വയല്‍നികത്തി സ്വകാര്യവ്യവസായം തുടങ്ങുക എന്നീ നിയമവിരുദ്ധ പരിപാടികളാണ് നടക്കുക. ഇതോടെ തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും രൂപമാറ്റംവന്ന് കേരളത്തിന്റെ ഭൂപ്രകൃതിയില്‍ കാര്യമായ മാറ്റമാണ് സംഭവിക്കുക. ഈ നടപടികളിലൂടെ സര്‍ക്കാര്‍ സഹായിക്കുന്നത് സമ്പന്നരേയും കൈവിട്ടുപോകുന്നത് സര്‍ക്കാര്‍ ഭൂമിയും നിയമനിയന്ത്രണങ്ങളുമാണ്.
സര്‍ക്കാരിന്റെ പല നടപടികളും നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ത്തി നടത്തുന്ന സ്വകാര്യ പ്രീണന നയങ്ങളാണ്. ഇതിനെയാണ് പ്രായോഗിക സമീപനമെന്ന് ഭരണക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ ഭാവിക്ക് ദോഷം ചെയ്യുന്ന സംഗതികളാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഇത് അപകടമാണ്. കോടികളുടെ ആസ്തിയുള്ള ഉദ്യോഗസ്ഥരെയും നേതാക്കളെയും സൃഷ്ടിക്കാനേ ഇത് ഉതകൂ. നാടുമുടുപ്പിക്കുന്നതിനേ ഇത് കാരണമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: