മോസ്കോ: യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രിമിയയിലെ ഇടപെടലുകളുടെ പേരില്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചാല്‍ ശക്തമായ തിരിച്ചടിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റബാകോവ് വ്യക്തമാക്കി.
യുക്രെയിന് സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള നിയമം വ്യാഴാഴ്ച രാത്രി യുഎസ് സെനറ്റും ജനപ്രതിനിധിസഭയും ഐകകണ്ഠ്യേന പാസാക്കിയിരുന്നു. റഷ്യയിലെ ആയുധക്കമ്പനികള്‍ക്കും എണ്ണമേഖലയില്‍ നിക്ഷേപംനടത്തുന്ന കമ്പനികള്‍ക്കും ഉപരോധം ഏര്പ്പെടുത്തുന്നതുള്പ്പെടെയാണ് നിയമത്തിലുള്ളത്. ബില്‍ നിയമമാകാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ടാല്‍ മാത്രം മതി.
ഈ സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഈ വിഷയത്തില്‍ മറുപടിനല്‍കാതെ പിന്മാറുന്ന പ്രശ്നമില്ലെന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്. സെര്‍ജി റബാകോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി റോമില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും ഈ പ്രശ്നം ഉന്നയിക്കുകയുണ്ടായി.
കിഴക്കന്‍ യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രിമിയയെ ബലമായി റഷ്യയോടു ചേര്‍ത്തതിനെത്തുടര്‍ന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രെയിന് ഉള്‍പ്പെടെ ബാള്‍ക്കന്‍ മേഖലയില്‍ റഷ്യ നടത്തുന്ന കടന്നുകയറ്റങ്ങളെ അണ്വായുധങ്ങള്‍ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ പ്രതിരോധിക്കാനാണ് യുഎസ് നീക്കം.
യുക്രെയിന് വിഷയത്തിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട രണ്ട് സൈനികകരാറുകള്‍ റഷ്യലംഘിക്കുകയായിരുന്നുവെന്ന് യുഎസ് ഭരണകൂടം ആരോപിക്കുന്നു. റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് സഖ്യകക്ഷി രാഷ്ട്രങ്ങളെയും അമേരിക്ക നിര്‍ബന്ധിക്കുന്നുണ്ട്. ഇതിലൂടെ റഷ്യന്‍ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: