ജയ്പൂര്‍: ഒന്നാം പിറന്നാള്‍ ആഘോഷിച്ച രാജസ്ഥാന് സര്‍ക്കാര്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ പുത്തന്‍ കുതിപ്പിലേക്ക്്. ഡിസംബര്‍ 13-ന് ഒന്നാംവാര്ഷം ആഘോഷിച്ച ദിവസം സംസ്ഥാനത്ത് പുതിയ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. ജന്‍പഥില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി നടത്തിയ ആഘോഷ പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍ നേരിട്ടു പങ്കെടുത്ത് സംസ്ഥാനത്തെ ഊര്‍ജ്ജ മേഖലയിലും ഗതാഗതരംഗത്തും സാധാരണക്കാര്‍ക്കും ഗുണകരമായ വമ്പിച്ച പദ്ധതികളാണ് പ്രഖ്യാപിച്ചത്.
അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കും. എല്ലാ സ്കൂളുകളിലും വൈദ്യുതി എത്തിക്കും.
ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ മുമ്പ് ഒരു വട്ടം മുഖ്യമന്ത്രിയായിരുന്ന വസുന്ധരയെ അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാഞ്ഞത് അപരാധമാണെന്ന് കരുതുന്നവരാണ് രാജസ്ഥാനികള്‍. അവര്‍ അതുപരസ്യമായി പറയാനും തയ്യാറാകുന്നുണ്ട്. ഇടയ്ക്ക് വീണ്ടും കോണ്‍ഗ്രസിന് അവസരം കൊടുത്തത് അനാവശ്യവും അബദ്ധവുമായിരുന്നുവെന്ന് പറയുന്നവരാണ് അധികം.
സംസ്ഥാനത്തുനിന്ന് 25 എംപിമാരെ വിജയിപ്പിച്ചുവിട്ട് കേന്ദ്ര സര്‍ക്കാരിനെ ഏറ്റവും സഹായിച്ച സംസ്ഥാനം എന്ന നിലയില്‍ പ്രധാനമന്ത്രി ഏറെ പ്രാധാന്യം രാജസ്ഥാന് സര്‍ക്കാരിനും മുഖ്യമന്ത്രി വസുന്ധരയ്ക്കും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് രണ്ടു കേന്ദ്ര മന്ത്രിമാരെയാണ് പ്രധാനമന്ത്രി അയച്ചത്. നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നീ മന്ത്രിമാര്‍ ജയ്പൂരില്‍ നേരിട്ടെത്തി സംസ്ഥാന സര്‍ക്കാരിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സ്കൂളുകളും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കേന്ദ്രത്തിന്റെ അഭിമാനപദ്ധതികളായ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി, സമഗ്ര ഊര്‍ജവികസന പദ്ധതി എന്നിവ സംസ്ഥാനത്തിനു വേണ്ടി പീയൂഷ് പ്രഖ്യാപിച്ചു. ഇതിനുപുറമേ മൂന്ന് സോളാര്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 5000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജ മേഖലയില്‍ നടത്താന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്രയും തുക കേന്ദ്രം സംസ്ഥാനത്തിനു കടംനല്കും. രണ്ട് സോളാര്‍ പാര്‍ക്കുകളില്‍ ഒന്ന് ജോധ്പൂരിലും മറ്റൊന്ന് ജയ്സാല്‍മീറിലും ആയിരിക്കും. ഇവിടെ 2700 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് ലക്ഷ്യം.
തെരുവു വിളക്കുകള്‍ എല്‍ഇഡി ആക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും പഴയ ഊര്‍ജ്ജ വിതരണ ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്നും മന്ത്രി പീയൂഷ് അറിയിച്ചു.
രാജസ്ഥാന് മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കല്‍ക്കരിപ്പാടം അഴിമതിയിടപാടിനെ തുടര്‍ന്ന സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വൈകാതെ സംസ്ഥാനത്തിന് കല്‍ക്കരിപ്പാടം ലഭ്യമാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 2785 സ്കൂളുകള്‍ക്ക് 4950 ടോയ്ലറ്റുകള് സ്ഥാപിക്കാന്‍ തന്റെ മന്ത്രാലയം സഹായം നല്‍കുമെന്ന് പീയൂഷ് പറഞ്ഞു.
സംസ്ഥാനത്ത് 3,830 കോടിരൂപയുടെ ഒമ്പത് ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ക്ക് വമ്പിച്ച വികസന പദ്ധതികളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ടൂറിസം വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഗഡ്കരി ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: