”ഇവിടം ഉപേക്ഷിച്ച് ജീവനുംകൊണ്ട് പോയവര്‍ തിരിച്ചുവരണം. ഞങ്ങള്‍ കാത്തിരിക്കുകയാണവരെ. നരേന്ദ്രമോദിക്ക് അതിനു സാധിക്കും. ഞങ്ങളുടെ വോട്ടുകള്‍ ആ ലക്ഷ്യത്തിനായാണ്,”കശ്മീര്‍ താഴ്വരയിലെ അവശേഷിക്കുന്ന പണ്ഡിറ്റുകളുടെ ആവശ്യം വ്യക്തമാക്കിക്കൊണ്ട് പ്രളയത്തില്‍ തകര്‍ന്ന അബിഗുസറിലെ പഴയ ശിവക്ഷേത്രത്തിനു മുന്നിലിരുന്ന് അമ്പതുകാരിയായ ചമ്പ വിന്ദ്രു പറഞ്ഞു.
കോണ്‍ഗ്രസിന് ഞങ്ങള്‍ 60 വര്‍ഷം നല്കി. നരേന്ദ്രമോദിക്ക് 60 മാസം നല്കാന് ഞങ്ങള്‍ തയ്യാറാണ്, സ്വന്തം കുടുംബത്തിലെ നിരവധിപേര്‍ പലായനം ചെയ്ത കഥ പറഞ്ഞുകൊണ്ട് നീത ചൗള കൂട്ടിച്ചേര്‍ത്തു. താഴ്വരയില് നിന്നും പലായനം ചെയ്ത മൂന്നര ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് കളമരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നതെന്ന് വ്യക്തം.
സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സാധ്യമാക്കുമെന്ന ബിജെപിയുടെ ഉറപ്പില്‍ പണ്ഡിറ്റുകള്‍ക്ക് വിശ്വാസമുണ്ട്.
കശ്മീരിപണ്ഡിറ്റുകളുടെ മൈഗ്രന്റ് വോട്ടുകള്‍ അധികമുള്ള താഴ്വരയിലെ മണ്ഡലങ്ങളില്‍ ശക്തമായ പോളിങ് നടന്നിട്ടുണ്ട്. ഹബകടല്‍ മണ്ഡലത്തില 16271 പണ്ഡിറ്റ് വോട്ടര്‍മാരാണ് ജമ്മുവിലും പഞ്ചാബിലും ദല്‍ഹിയിലുമൊക്കെയായി കഴിയുന്നത്. താഴ്വരയില് ഏറ്റവുമധികം പണ്ഡിറ്റുകളുണ്ടായിരുന്ന പ്രദേശമാണ് ഹബകടല്‍. അമിര കടല്‍, ബിജ്ബേര തുടങ്ങിയ മണ്ഡലങ്ങളിലും പതിനായിരത്തിലധികം മൈഗ്രന്റ് വോട്ടര്‍മാരുണ്ട്.
ശ്രീനഗര്‍ നഗരത്തില്‍ ഒരിക്കല്‍ ജനസംഖ്യയുടെ അമ്പതു ശതമാനത്തിലധികമുണ്ടായിരുന്ന പണ്ഡിറ്റ് കുടുംബങ്ങള്‍ സര്‍ക്കാര്‍ കണക്കില്‍ ഇന്ന് 808 പേര് മാത്രം. കശ്മീര്വാലിയിലെ ആകെ പണ്ഡിറ്റ് ജനസംഖ്യ 3445. സംരക്ഷണം ഉറപ്പുവരുത്താന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പിറന്നമണ്ണിലേക്ക് തിരികെ എത്താമെന്ന് സ്വപ്നം കാണുകയാണവര്‍.
1948ലെ കൂട്ടക്കൊലയും 1950ലെ ഭൂപരിഷ്ക്കരണ നിയമങ്ങളും കശ്മീര്‍ താഴ്വരയിലാകെ ഇരുപതു ശതമാനത്തോളമുണ്ടായിരുന്ന പണ്ഡിറ്റുകളെന്ന ബ്രാഹ്മണ വിഭാഗത്തെ നിശ്ശേഷം ഇല്ലാതാക്കി.
1980കളുടെ തുടക്കമായപ്പോഴേക്കും അവരുടെ സംഖ്യ വെറും അഞ്ചു ശതമാനമായി കുറഞ്ഞു. എണ്‍പതുകളുടെ അവസാനം താഴ്വരയില് തലപൊക്കിയ ഭീകരവാദം അവശേഷിച്ച പണ്ഡിറ്റുകളെക്കൂടി അനാഥരാക്കി. വീടുകളും മറ്റു സ്വത്തുവകകളും ഉപേക്ഷിച്ച് ജീവനുംകൊണ്ട് താഴ് വരവിട്ട പണ്ഡിറ്റുകള്‍ ജമ്മുവിലെയും ദല്‍ഹിയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിച്ചു കഴിയുന്നു.
1989മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 219 പണ്ഡിറ്റുകളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. സംരക്ഷണം ഉറപ്പുനല്‍കിയാല്‍ തിരികെ എത്താന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞിട്ടുണ്ട് പണ്ഡിറ്റ് ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: