മഹിഷിയുടെ ശരീരത്തില്‍ ശ്രീഭൂതനാഥന് ശക്തിയോടുകൂടി നൃത്തമാടിത്തുടങ്ങിയതോടെ ആദിശേഷന്റെ പത്തികള്‍ഞെരുങ്ങിത്തുടങ്ങി. ഭൂമി ആസകലം വിറച്ചു. ഭൂകമ്പം വരുന്നതാണോഎന്നുചിന്തിച്ച് ജനങ്ങള്‍ പരിഭ്രാന്തരായി.
നൃത്തത്തിന്റെതാളത്തിനൊത്ത് നാരദമഹര്‍ഷി വീണമീട്ടി സാമഗാനം ചെയ്തു. പുത്രന്റെ നൃത്തംകണ്ടു സന്തുഷ്ടരായി മഹാവിഷ്ണുവും മഹാദേവനും ആകാശത്തു നിലകൊണ്ടു. ദേവകള്‍ ഭക്തിയോടെ ആകാശത്തുനിന്നും പാരിജാതകുസുമങ്ങള്‍ വര്‍ഷിച്ചു. പന്തളകുമാരന്റെ നൃത്തത്തിന്റെ ഫലമായിശക്തി ക്ഷയിച്ച മഹിഷിരക്തം ഛര്‍ദ്ദിച്ചുതുടങ്ങി.
പരാജിതയായ മഹിഷി ചിന്തിച്ചു: എന്റെ പാര്ശ്വഭാഗത്തു നിന്ന് ധീരതയോടെ നര്‍ത്തനം ചെയ്യുന്ന അതിധന്യനായ ഈ കുമാരന് ആരാണ്? ഇവന് ശങ്കരനാരായണന്മാരുടെ പുത്രന് തന്നെ. ഇങ്ങനെ ചെയ്യുവാന്‍ വേറെയാര്‍ക്കും ശക്തിയുണ്ടാവുകയില്ല എന്നുറപ്പാണ്. അങ്ങയുടെ തത്വമൊക്കെ യഥാര്‍ത്ഥമായി അറിയുവാന്‍ ഭക്തവത്സലനായ അങ്ങയുടെ കാരുണ്യമുണ്ടാകണം. ഇങ്ങനെയോരോന്നു ചിന്തിച്ച മഹിഷി പരമസത്യമായ തത്വം തിരിച്ചറിഞ്ഞു. ഭക്തിയോടെ മഹിഷി ഭൂതനാഥനെ സ്തുതിച്ചുതുടങ്ങി.
ഈരേഴുലോകങ്ങള്‍ക്കുംകാരണഭൂതനായും
ഘോരസംസാരാര്‍ണ്ണവതാരകരൂപനായും
യാതൊരു ദേവന് മമ മേനിയില്‍കളിക്കുന്നു
സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍
അംബുജോത്ഭവവാക്യം സത്യമാക്കീടുവാനും
ഉന്മദമെനിക്കുള്ളതൊക്കെയും പോക്കുവാനും
യാതൊരു ദേവന് മമ മേനിയില്‍ കളിക്കുന്നു
സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍
ഭക്തരാം ദേവന്മാരെപ്പാലനം ചെയ്യുവാനും
ഭര്‍ത്തൃശാപത്തെ നമുക്കുള്ളതു നീക്കുവാനും
യാതൊരു ദേവന് മമ മേനിയില്‍ കളിക്കുന്നു
സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍
യാതൊരു ദേവന് തന്റെ തേജസ്സില്‍ സമാശ്രയി
ച്ചാദിത്യാദികളാകും ഖേടങ്ങള്‍ ശോഭിക്കുന്നു
യാതൊരു ദേവന് തന്റെ ചേതനകൊണ്ടുസര്‍വ്വ
ഭൂതസഞ്ചയങ്ങളും ചേതനമായീടുന്നു
അങ്ങനെയുള്ള ദേവനെന്നുടെ പാര്‍ശ്വഭാഗം
തന്നിലെന്നതു പോലെമാമകചിത്തത്തിലും
നൃത്തമാടീടുവാനായേഷ ഞാന്‍ ഭര്‍ത്തൃശാപ
യുക്തയെന്നിരിക്കിലും പത്തുകള്‍ പണിയുന്നേന്‍
ധര്‍മ്മഹീനരായീടും ദുര്‍മ്മതികളെയെല്ലാം
നന്മയില് നടത്തുവാന്‍ സല്‍ഗുണശരീരനാം
ധര്‍മ്മശാസ്താവേ! ഭവാന് മാമകാപരാധങ്ങള്‍
അംബുജേക്ഷണാ! പൊറുത്താശിഷം നല്കേണമേ
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)
മഹിഷിയുടെ ഈ സ്തുതികേട്ട് നൃത്തംമതിയാക്കി ഭൂതനാഥന്‍ ഭൂമിയിലേക്കു ചാടി. കരുണാമയനായ ഭൂതനാഥന്‍ അഹങ്കാരമെല്ലാമൊഴിഞ്ഞുതന്നെ സമാശ്രയിച്ച മഹിഷിയുടെശരീരത്തില്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ശോഭിച്ചു.
ദേവവൃന്ദങ്ങളാല്‍പോലും വന്ദിക്കപ്പെട്ടവളായ ആ ദേവീമണി കണ്ഠസ്വാമിയോടു പറഞ്ഞു:
ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദംദേവിയോടു പറഞ്ഞു: നിര്‍മ്മലയായ ഭവതി എന്റെശക്തി തന്നെയാണ്. എന്നിരിക്കിലും ഈ ജന്മം എനിക്ക് ബ്രഹ്മചാരിത്വംകൈവെടിയാനാവില്ല. അതിനാല്‍ എന്റെസഹജയായി(സഹോദരിയായി) മഞ്ചമാതാവെന്ന ധന്യമായ നാമത്തോടെ ദേവപൂജിതയായി ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്പം ദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന് ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ചമാതാവ് അപ്രത്യക്ഷയായി.
മഹാവിഷ്ണുവിനോടൊരുമിച്ച് ശ്രീപരമേശ്വരന് അലസാനദിക്കരയില്‍ പ്രത്യക്ഷനായി. അവതാരലക്ഷ്യം നിറവേറ്റിയ പുത്രനെ മഹാദേവന് ആലിംഗനം ചെയ്തു.
മഹാദേവന് പറഞ്ഞു: ഭൂതനാഥാ, ദേവന്മാരുടെ ദുഃഖം ഭവാന് ശമിപ്പിച്ചിരിക്കുന്നു. എങ്കിലും ഇനിയും പലകാര്യങ്ങളും നടത്താനുണ്ട്. നിന്നെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന പന്തളരാജാവിനെ ഇപ്പോള്‍തന്നെ ചെന്നുകാണുക. മോക്ഷം ലഭിക്കുവാന്‍ ഉതകുന്ന വേദാന്തതത്വങ്ങള്‍ മഹാരാജാവിനു ഉപദേശിച്ചു നല്‍കുക. ശ്രീരാമനായി ഭവാന് തന്നെ ത്രേതായുഗത്തില്‍ ഉത്ഭവിച്ചുവല്ലോ. അന്ന് വാമലോചനയായ ശബരിയെന്ന തപസ്വിനി ഭവാനെ ആരാധിച്ചു ജീവന് വെടിഞ്ഞിരുന്നു.
സഗുണരൂപത്തില്‍തന്നെ ഭവാനെ ചിന്തിച്ചു ജീവത്യാഗം ചെയ്ത ശബരി ഭവാനില്‍ നിന്നും ധര്‍മ്മോപദേശങ്ങള്‍ ശ്രവിക്കുവാനായി വീണ്ടും ജനിച്ചിട്ടുണ്ട്(അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമന് ശബരിക്കു നല്കുന്ന ഉപദേശങ്ങള്‍കാണാം). പമ്പാനദിയുടെ കിഴക്കുഭാഗത്ത് നീലപര്‍വ്വത സാനുവില്‍ ഭവാനെ നിര്‍ഗ്ഗുണനായി ധ്യാനിച്ച് യോഗനിഷ്ഠയായി ധന്യയായ ശബരി വസിക്കുന്നു. ഇനിയൊരു ജന്മം ഇല്ലാത്തവിധം ബ്രഹ്മസായൂജ്യം ലഭിക്കുവാന്‍ ശബരിക്കു വരം നല്‍കുക.
ശബരിയുടെ നാമം സ്മരിച്ചുകൊണ്ട് ആ മലയ്ക്ക് ശബരിമലയെന്നുതന്നെ പേരുണ്ടാകും. ഉത്തമനായ പന്തളരാജാവ് ആ മലയില്‍ ഭവാനുവേണ്ടി ഒരുസുന്ദരക്ഷേത്രം പണികഴിപ്പിക്കും. ഭവാന് ആ പുണ്യക്ഷേത്രത്തിലും സര്‍വ്വദാ ഭക്തരുടെ അന്തരംഗത്തിലും മാമുനിമാര്‍ തീര്‍ത്ത പൊന്നമ്പലത്തിലും സല്‍ഗുണാഢ്യനായി ആമോദത്തോടെവസിക്കുക.
ഒട്ടുംവൈകാതെ ഭവാന് പന്തളരാജധാനിയില്‍ചെല്ലുക. ശോകാകുലനായ രാജശേഖരരാജാവിനെ സമാശ്വസിപ്പിക്കുക. ദേവസ്ത്രീകള്‍ പെണ്‍പുലികളായും ദേവവൃന്ദങ്ങള്‍ പുലിക്കുട്ടികളായും ദേവരാജനായ ഇന്ദ്രന് മഹാവ്യാഘ്രമായും മാറുന്നതാണ്. ദേവരാജാവിന്റെ കഴുത്തിലേറി പന്തളത്തേക്കു പോവുക.
ദേവദേവനും കാമവൈരിയുമായ പരമേശ്വരന് ഇപ്രകാരം പറഞ്ഞു നിര്‍ത്തിയപ്പോള്‍ പത്മനാഭനായ മഹാവിഷ്ണു ആനന്ദം പൂണ്ട് പുത്രസമീപം നിലകൊണ്ടു. മണികണ്ഠന്റെ ശിരസ്സില്‍ ചുംബിച്ച് ബ്രഹ്മദേവന് പറഞ്ഞു: ഉഗ്രയായ മഹിഷിയുടെ ഭൗതികശരീരം ഉടന്‍ തന്നെ അലസാനദിയുടെ കിഴക്കേക്കരയിലാക്കണം. അല്ലെങ്കില്‍ ആ ശരീരം അനുനിമിഷംവളര്‍ന്ന് ആകാശംമുട്ടി സൂര്യചന്ദ്രന്മാരുടെഗതിയെപ്പോലുംതടയുന്നതാണ്. ആ ശരീരത്തിനുമുകളില്‍ കല്ലുകളിട്ട്മൂടി ഒരുകുന്നാക്കി മാറ്റണം.
കല്ലിടാംകുന്ന് എന്ന് ആ കുന്നിനു പേരുലഭിക്കും. ഇത്രയും പറഞ്ഞ് ഭൂതനാഥനെ അനുഗ്രഹിച്ച് ത്രിമൂര്‍ത്തികള്‍ അന്തര്‍ദ്ധാനം ചെയ്തു.
ബ്രഹ്മദേവന് പറഞ്ഞതു പ്രകാരം മണികണ്ഠന് മഹിഷീശരീരം അലസാ(അഴുതാ) നദിയുടെമറുകരയിലാക്കുകയും ഭൂതഗണങ്ങള്‍ നാനാദിക്കുകളില്‍നിന്നും കല്ലുകള്‍കൊണ്ടുവന്ന് ആ ശരീരംമൂടുകയുംചെയ്തു. മഹിഷിയുടെ ശരീരം പ്രശസ്ത ഗിരിയായിമാറി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: