ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ എഡിഷനില്‍ ഫൈനലില്‍ ഇടംപിടിക്കുന്ന ടീമെന്ന ബഹുമതി കേരള ബ്ലാസ്റ്റേഴ്സിന് ഒരു സമനില മാത്രം അകലെ.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ എതിരാളികളായ ചെന്നൈയിന് എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവുമായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പാദ സെമിക്കിറങ്ങുന്നത്. ഈ മത്സരത്തില്‍ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ ഇടംപിടിക്കാന്‍. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7നാണ് വാശിയേറിയ പോരാട്ടത്തിന്റെ കിക്കോഫ്.
അതേസമയം ചെന്നൈയിന് എഫ്സിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും വേണം. എന്നാല്‍ ചെന്നൈയിന് എഫ്സി മൂന്ന് ഗോളുകള്‍ക്കാണ് വിജയിക്കുന്നതെങ്കില്‍ സ്കോര്‍ തുല്യനിലയിലാവും. അങ്ങനെ വന്നാല്‍ കളി അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീളും. അങ്ങനെ സംഭവിച്ചാല്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ പോരാട്ടമായി ചെന്നൈയിന് എഫ്സി-ബ്ലാസ്റ്റേഴ്സ് കളി മാറും. പ്രാഥമിക റൗണ്ടില്‍ എതിരാളികളുടെ മണ്ണിലും സ്വന്തം മണ്ണിലും ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഈ പരാജയങ്ങള്‍ക്കുള്ള ഗംഭീരമായ പകരം വീട്ടലും കൂടിയായിരുന്നു കൊച്ചിയില്‍ അരങ്ങേറിയ ആദ്യപാദ സെമി.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിന്റെ അകമ്പടിയോടെ മെക്സിക്കന്‍ തിരമാല കണക്കെ ഇരമ്പിയാര്‍ത്ത ബ്ലാസ്റ്റേഴ്സ് ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും ഉടമസ്ഥതയിലുള്ള ചെനൈയിന് എഫ്സി അക്ഷരാര്‍ത്ഥത്തില്‍ തകര്ത്തുവാരിയാണ് കളം അടക്കിവാണത്. ചെന്നൈയിന് ടീമിന്റെ ഗോളി ഗന്നാരോ ബ്രാസിഗ്ലിയാനോയുടെ ഉജ്ജ്വല ഫോമാണ് ഗോളെണ്ണം മൂന്നെണ്ണത്തില്‍ എഒതുങ്ങിയത്. അല്ലായിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും ബ്ലാസ്റ്റേഴ്സ് ജയിക്കേണ്ടതായിരുന്നു. മാത്രമല്ല സൂപ്പര്‍താരം ഇയാന്‍ ഹ്യൂം കഴിഞ്ഞ രണ്ട് കളികളിലും ഗോള്‍ നേടി തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്നതും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുന്നു.
കഴിഞ്ഞ മത്സരത്തിലെ പോലെ 4-4-2 ശൈലിതന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നും സ്വീകരിക്കുക. മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമിനൊപ്പം മൈക്കിള്‍ ചോപ്രയെ വിന്യസിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ ഇരുവരെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ചെന്നൈയിന് എഫ്സി പ്രതിരോധനിര ആടിയുലഞ്ഞത്. ഇൗ രണ്ട് സൂപ്പര്‍താരങ്ങളില്‍ ആരെ മാര്‍ക്ക് ചെയ്യണമെന്ന് അറിയാതെ എതിര്‍നിര കുഴഞ്ഞു. ഇതോടെ ഇരുവര്‍ക്കും മുന്നേറ്റനിരയില്‍ യഥേഷ്ടം അവസരം കിട്ടുകയും ചെയ്തു.
ഇന്നും ഇത്തരമൊരു നീക്കത്തിനു തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് മാനേജര്‍ ഡേവിഡ് ജെയിംസ് തയ്യാറാവുക. അതുപോലെ കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന പ്രതിരോധനിരയിലെ കരുത്തന്മാരായ സന്ദേശ് ജിംഗാന്, സെഡ്രിക് ഹെംഗ്ബര്‍ട്ടും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. എന്നാല്‍ മധ്യനിരയില്‍ കൈമെയ് മറന്നുകളിച്ച പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്സണൊപ്പം ഇഷ്ഫഖ് അഹമ്മദും വിക്ടര്‍ ഹെരേരയും മെഹ്താബ് ഹുസൈനും തന്നെ ഇറങ്ങാനാണ് സാധ്യത കല്‍പ്പിക്കുന്നത്. ഗോള്‍വലയം കാക്കാനിറങ്ങുന്നത് സന്ദീപ് നന്ദിയുമായിരിക്കും. കഴിഞ്ഞ മത്സരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് നന്ദിക്ക് ഇന്നത്തെ നിര്‍ണ്ണായക പോരാട്ടത്തിലും മുന്‍തൂക്കം നല്‍കുന്നത്.
അതേസമയം ചെന്നൈയിന് എഫ്സിയാകട്ടെ മുറിവേറ്റ സിംഹങ്ങളാണ്. സൂപ്പര്‍താരവും എട്ട് ഗോളുകള്‍ നേടി ടോപ്സ്കോററായി നില്‍ക്കുകയും ചെയ്യുന്ന എലാനോയുടെ ബൂട്ടുകള്‍ ഇന്ന് വെടിയുണ്ട കണക്കെ ഇന്ന് ഗോളുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പരിക്കില്‍ മുക്തനായി കഴിഞ്ഞ ദിവസം ആദ്യമായി കളിക്കാനിറങ്ങിയ താരം അവസരത്തിനൊത്തുയരാതെ നിരാശപ്പെടുത്തിയിരുന്നു.നെസ്റ്റയും മെന്‍ഡിയും സില്‍വസ്റ്റര്‍ എന്നിവരടങ്ങുന്ന ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ തിരമാലകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് അവരെ കുഴക്കുന്നത്. എങ്കിലും നിര്‍ണായക മത്സരത്തില്‍ ഇവര്‍ ഫോമിലേക്കെത്തുമെന്നും ടീം കോച്ച് പ്രതീക്ഷിക്കുന്നു.
5-3-2 ശൈലിയില്‍ തന്നെയായിരിക്കും ചെന്നൈയിന് ടീം ഇന്ന് ഇറങ്ങുക. എന്തായാലും വന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളുടെ രക്ഷയ്ക്കെത്തില്ലെന്ന തിരിച്ചറിവില്‍ എലാനോയും ഡെന്‍സണ്‍ ദേവദാസും ഡെംബ ഡെംബയും ബ്രൂണോ പെലിസാറിയും ജെജെയും ബല്വന്തും ഉള്‍പ്പെടുന്ന മധ്യ-മുന്നേറ്റനിര രണ്ടും കല്പിച്ചിറങ്ങിയാല് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഏറെ വിയര്‍ക്കുമെന്ന് ഉറപ്പാണ്.
ഗംഭീര വിജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈയിന് എഫ്സിയും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ബ്ലാസ്റ്റേഴ്സും ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു പോരാട്ടത്തിനായിരിക്കും ഇന്ന് സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: