ചങ്ങനാശേരി: നിസ്സാര പ്രശ്നങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അധികാരഗര്‍വ്വ് ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്നു. ചങ്ങനാശേരിയില്‍ ടെസ്റ്റിങിനായി ടിപ്പര്‍ ലോറിയുമായെത്തിയ ഡ്രൈവറുടെ ലൈസന്‍സ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിച്ചുവാങ്ങിയതായി പരാതി. തമാശ പറഞ്ഞെന്നാരോപിച്ചാണ് ലോറി ഡ്രൈവറുടെ ലൈസന്‍സ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിച്ചുവാങ്ങിയത്. ചങ്ങനാശേരി വാഴപ്പള്ളി ചിറയിലെ ബൈപാസ് റോഡില്‍ കഴിഞ്ഞ 12നാണ് സംഭവം.
പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ലോറിയുമായി ഡ്രൈവറും കമ്പനിയുടെ വാഹനവിഭാഗത്തിനു മേല്‍നോട്ടം വഹിക്കുന്നയാളും ടെസ്റ്റിങിനെത്തിയപ്പോളാണ് സംഭവം നടന്നത്. ഇന്‍സ്പെക്ടര്‍ വാഹനത്തിന്റെ പേപ്പറുകള്‍ വാങ്ങിയ ശേഷം വാഹനത്തിനുചുറ്റും നടന്ന് പരിശോധിച്ചു. ഈസമയം ഡ്രൈവര്‍ താന്‍ പത്തുവര്‍ഷമായി ഇതിലെ കിളിയായിരുന്നുവെന്നും വണ്ടിക്ക് കുഴപ്പമില്ലെന്നും പറഞ്ഞതുകേട്ട് ഇന്‍സ്പെക്ടര്‍ ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു.
ഡ്രൈവിങ് ലൈസന്‍സ് കാണിച്ചപ്പോള്‍ അത് തട്ടിപ്പറിച്ചു വാങ്ങിച്ചെന്നാണ് ഡ്രൈവറുടെ ആക്ഷേപം. തിരികെ ചോദിച്ചപ്പോള്‍ ഓഫീസില്‍ വന്നു വാങ്ങിക്കോള്ളാന്‍ പറഞ്ഞ് ഇന്‍സ്പെക്ടര്‍ വാഹനത്തില്‍ കയറി പോയി. പിറ്റേന്ന് ഓഫീസിലെത്തിയ ഡ്രൈവറോട് മാപ്പപേക്ഷ നല്കിയാല് ലൈസന്‍സ് തിരികെ നല്‍കാമെന്നു പറഞ്ഞു. അതിന്‍പ്രകാരം മാപ്പപേക്ഷ എഴുതി കൊടുത്തു. എന്നാല്‍ നാളിതുവരെയായിട്ടും ലൈസന്‍സ് ഡ്രൈവര്‍ക്ക് ലഭിച്ചില്ല. ആഴ്ചകളായി ടെസ്റ്റിങിനായി വര്‍ക്ക്ഷോപ്പില്‍ ടിപ്പര്‍ പണിക്കു കയറ്റിയതിനാലും മൂന്നുനാലു ദിവസമായി ലൈസന്‍സിനായി നടക്കേണ്ടി വന്നതിനാലും ഡ്രൈവറുടെ കുടുംബം ഇന്ന് പട്ടിണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: