തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള’പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ വീണ്ടും സ്തംഭിച്ചു. ഇന്നലെ സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ നടപടികള്‍ റദ്ദുചെയ്ത്, രണ്ട് ബില്ലുകള്‍ പാസാക്കിയശേഷം സഭപിരിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ പ്രഖ്യാപിച്ചു.
രാവിലെ എട്ടരയ്ക്ക് ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടങ്ങി. മാണിക്കെതിരായ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. ചോദ്യോത്തരവേളയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ മാണിയുടെ കടന്നുവരവ്. അതോടെ സഭ പ്രക്ഷുബ്ധമായി. ബാര്‍കോഴക്കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഇതനുവദിക്കാനാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങി.
തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചുള്ള കേരളനികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ബില്ലും പ്രതിഷേധത്തിനിടെ പാസാക്കി സഭപിരിഞ്ഞു. തുടര്‍ന്ന് പ്രകടനമായി പുറത്തേക്ക് നീങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭക്കുമുന്നിലെ റോഡില്‍ ഒന്നര മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: