പറവൂര്‍: പറവൂര്‍ കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാലിലേക്ക് അവന്യൂവില്‍ കുഞ്ഞുമൊയ്തീന് മകന് അസുമുദ്ദീന്റെ അഞ്ചര ഏക്കര്‍ നിലം ആണ് അനധികൃതമായി നികത്തിക്കൊണ്ടിരുന്നത്. വലിയ ബംഗ്ലാവിന് പുറകുവശം ആയതിനാല്‍ നികത്തല്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാത്രിയില്‍ ലോറികളും ജെസിബിയും വന്നുപോകുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് നിലം നികത്തുന്നതറിഞ്ഞത്.
വാഹനങ്ങള്‍ തടഞ്ഞ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പറവൂര്‍ പോലീസ് നിലം നികത്താന്‍ ഉപയോഗിച്ച 3 ടോറസ്സ്, 3 ടിപ്പര്‍ ലോറി, 2 ജെസിബി, രണ്ട് ട്രാക്ടര്‍ എന്നിവ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ രേഖകള്‍ പരിശോധിച്ച റവന്യൂ അധികൃതര്‍ സ്ഥലം തണ്ണീര്‍തടം ആണെന്ന് കണ്ടെത്തി.
ഉടന്‍തന്നെ സ്റ്റോപ്പ് മെമ്മോയും നല്കി. പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ജയകൃഷ്ണന്, എസ്ഐ ടി.വി.ഷിബു, എസ്.ഐ.കെ.വി.മുരളീധരന്, സിപിഒമാരായ ഷാജി, കണ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പാടം നികത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.
ആനച്ചാല്‍ പരിസരത്ത് അടുത്തകാലത്ത് ഉയര്‍ന്നിട്ടുള്ള ബഹുനിലകെട്ടിടങ്ങള്, ഗോഡൗണുകള്‍ എല്ലാം ഇതുപോലെയുള്ള പാടങ്ങള്‍ നികത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: