പെഷവാര്‍: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ പെഷവാറില്‍ സൈനിക സ്ക്കൂളിന് നേരെയുണ്ടായ താലിബാന് ഭീകരാക്രമണത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 130 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 126 പേര് വിദ്യാര്‍ത്ഥികളാണെന്ന് പ്രവിശ്യ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ 122ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 1,500ല്‍ അധികം കുട്ടികളെയും അധ്യാപകരെയും ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ആറു ഭീകരരാണ് സ്കൂളിനുള്ളിലുള്ളത്. ശക്തമായ വെടിവയ്പ്പാണു നടക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ തുരത്താനുള്ള ശ്രമം തുടരുന്നു. ഇരു വിഭാഗവും തമ്മില്‍ വെടിവയ്പ് തുടരുകയാണ്.
സൈനിക യൂണിഫോമിലെത്തിയ ഭീകരര്‍ സ്കൂളിനുളളില്‍ കടന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുളള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
നൂറിലധികം കുട്ടികളെ സൈന്യം മോചിപ്പിച്ചിട്ടുണ്ട്. ചാവേറുകളില്‍ രണ്ടുപേര്‍ പൊട്ടിത്തെറിച്ചതായും പാക്ക് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട്. വാര്‍സാക് റോഡിന് സമീപത്തുള്ള സൈനിക സ്കൂളിലാണ് ആക്രമണം നടന്നത്.
അപകടത്തില്‍പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനെ കുറിച്ച് പരിശീലന ക്ളാസ് എടുത്തു കൊണ്ടിരിക്കവെ തോക്കുകളുമായി ഇരച്ചെത്തിയ ഭീകരര്‍ വെടിവയ്പു നടത്തുകയായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവയ്പു നടത്തി. പാകിസ്ഥാന് സൈന്യം ഭീകരര്‍ക്കെതിരെ നടത്തുന്ന സൈനിക നടപടിയ്ക്ക് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് താലിബാന് വക്താവ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷെറീഫ് പെഷവാറിലേക്ക് തിരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് ഖൈബര്‍ പ്രവിശ്യയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്കൂളിന് പുറത്ത് രക്ഷിതാക്കളും നാട്ടുകാരും തടിച്ചുകൂടിയിരിക്കുകയാണ്.
വടക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ പ്രദേശത്ത് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: