ഇന്ദ്രിയ പ്രപഞ്ചത്തിന്റെ വശ്യതകളെ ചെറുത്തുനില്‍ക്കുക കഠിനംതന്നെ. പക്ഷേ, ആ കാഠിന്യം അനുഭവപ്പെടുന്നത് ആര്‍ക്കാണ്. ഭക്തിയുടെ നിര്‍വൃതികരമായ സുധ ആസ്വദിച്ചിട്ടില്ലാത്തവര്ക്കേ അങ്ങിനെ അനുഭവപ്പെടുകയുള്ളൂ. മായ സുശക്തയാണ്. ആ വിദ്യാവശകര് മുമ്പെ തന്നെ മായക്ക് അടിമകളാണ്. പക്ഷേ, നിങ്ങള്‍ ജ്ഞാനത്തിലേക്ക് ഉപനയിക്കപ്പെട്ടിട്ടുള്ള സാധകരാണ്.
ചിന്തയിലും വീക്ഷണത്തിലും സംഭാഷണത്തിലും എന്നല്ല നിങ്ങളുടെ സകല വൃത്തികളിലും പരിപാവനത പാലിക്കണം. സാന്മാര്ഗികമായ അധഃപതനം ഉണ്ടാകാതെ സൂക്ഷിച്ചിരിക്കണം. ഈശ്വരനാമത്തെ മുറുകെ പിടിക്കുവിന്‍. ഈശ്വരനാമമാകുന്ന സുധാതീര്‍ത്ഥം പാനംചെയ്യുവിന്‍. ഈശ്വരനാമം മധുരതരമാണ്. ഒരിക്കലെങ്കിലും അത് അറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങള്‍ ക്ഷണികമായ ലൗകിക സുഖഭോഗങ്ങളാല്‍ പ്രലോഭിതരാവുകയില്ല. നിരന്തരമായ പരിശീലനത്തില്‍ ഏര്‍പ്പെടുക.
ഈശ്വരനാമത്തിനും രൂപത്തിലും അത്ഭുതകരമായ ശുദ്ധീകരണ ശക്തിയുണ്ട്. നാമോച്ചാരണവും സ്വരൂപ ധ്യാനവും മുഖേന ഭക്തി ഉദിക്കുന്നു. നാമം മൗനത്തില്‍ മുങ്ങുന്നു. രൂപം നിര്‍ഗുണ നിരാകാര ചൈതന്യത്തില്‍ നിര്ല്ലീനമാകുന്നു. അവര്‍ണനീയമായ നിഗൂഡാനുഭൂതിയില് സഗുണവും നിര്‍ഗുണവും ഏകമായിത്തീരുന്നു.
ദേവര്‍ഷിയായ നാരദന് ഭക്തധ്രുവനോട് ഈശ്വരനാമത്തിന്റെയും രൂപത്തിന്റെയും സൗന്ദര്യപ്രഭാവം വിവരിച്ചുകൊടുത്തു. ഭക്ത്യാസക്തമായ ഭാവനയുടെ ശക്തികൊണ്ട് ആ കുമാരന്റെ മനസ്സില്‍ ഈശ്വരരൂപം ഗാഢമുദ്രിതമായി തീര്‍ന്നു. മാനസികമായ ആ ചിത്രംപോലും
ധ്രുവന് ആത്മാനന്ദപ്രദമായ ആകര്‍ഷണവസ്തുവായി പരിണമിച്ചു. പ്രപഞ്ചത്തിലെ മറ്റൊരു വിഷയത്തിലേക്കും മനസ്സ് പതിഞ്ഞിരുന്നില്ല. ഒടുവില്‍ ഈശ്വരന്റെ പ്രത്യക്ഷ ദര്‍ശനം കൊണ്ട് ധ്രുവന് അനുഗൃഹീതനായി.
ആത്മനിയന്ത്രണം, ഈശ്വരസ്മരണ, അനവതമായ ഈശ്വരനാമോച്ചാരണം, ധ്യാനാചരണം ഇവയിലൂടെ മനസ് ശുദ്ധവും ശക്തവുമായിത്തീരുന്നു. അപ്പോള്‍ മോഹപാശങ്ങളില് നിന്ന് വിമുക്തമാവുന്നു. ആന്തരികമായ സംന്യാസം പ്രബലമായിത്തീരും. ഈ അവസ്ഥയില്‍ പ്രപഞ്ചവും പരമാര്‍ത്ഥവും രണ്ടല്ലെന്നുള്ള സത്യം നിങ്ങള്‍ മനസ്സിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: