ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തെ സംബന്ധിച്ച് ലോക്സഭയില്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചിട്ടും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിട്ടും പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്നതുമൂലം രാജ്യത്തിന്റെ വികസന ചര്‍ച്ചകള്‍ വഴിമുട്ടുകയാണ്. അടിയന്തര പ്രാധാന്യമുള്ള ബില്ലുകള്‍ പാസ്സാക്കാന്‍ കഴിയുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന ബില്ലുകള്‍ രാജ്യസഭയിലും ചര്‍ച്ച ചെയ്ത് പാസ്സാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രതിപക്ഷം ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് ബില്‍ ഇന്നലെ സഭയില്‍ പാസ്സാക്കി. കോള്‍ ബില്‍ രാജ്യസഭയുടെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ്. ഇന്നലെ മതപരിവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി തടസ്സങ്ങള്‍ക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചു. ശൂന്യവേളയിലും സഭാനടപടികള്‍ പ്രതിപക്ഷം സ്തംഭിപ്പിച്ചു.
ആഗ്രയില്‍ മുന്നൂറോളം മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് മതപരാവര്‍ത്തനം ചെയ്തതിനെ സംബന്ധിച്ച് കഴിഞ്ഞ് കുറച്ചുദിവസങ്ങളായി പാര്‍ലമെന്റ് തടസ്സപ്പെട്ടുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: