ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികളായ സിപിഎമ്മുകാരുമായി പോലീസിലെ ഒരുവിഭാഗത്തിനുള്ള അവിശുദ്ധ ബന്ധം മറനീക്കുന്നു. പോലീസ് സ്റ്റേഷനിലെ തീവയ്പ് കേസിലും പോലീസ് ഒത്തുകളിച്ചു. സ്മാരകം കത്തിച്ച കേസില്‍ തുടക്കത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് തെളിവു നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും ശ്രമിച്ചിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച കേസിലെ ഏഴാംപ്രതിയായിരുന്നു ഇപ്പോള്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ രണ്ടാംപ്രതിയും സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിയുമായിരുന്ന സാബു. സോളാര്‍ സമരത്തിന്റെ ഭാഗമായാണ് സാബുവും സംഘവും പോലീസ് സ്റ്റേഷനുള്ളില്‍ കോലം കത്തിച്ചത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ മറ്റൊരു പ്രതിയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് ദീപുവും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേസില്‍ പ്രധാന പ്രതിയാക്കേണ്ടിയിരുന്ന സാബുവിനെ ഏഴാംപ്രതിയാക്കി പോലീസ് ഉന്നതര്‍ സംരക്ഷിച്ചു.
സാബുവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദീപുവിനെ കേസില്‍ നിന്നൊഴിവാക്കുകയും ചെയ്തു. ഈ കേസില്‍ സാബു ഒളിവിലാണെന്ന റിപ്പോര്‍ട്ടാണ് മാരാരിക്കുളം പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിനു ശേഷവും നിരവധി തവണ സാബു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണിലും അല്ലാതെയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി കൃഷ്ണപിള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഒന്നര വര്‍ഷത്തോളമായി ഒളിവിലാണെന്നു മാരാരിക്കുളം പോലീസ് പ്രഖ്യാപിച്ച സാബു കഴിഞ്ഞമാസം വരെ തകഴിയിലെ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ പ്യൂണായി ജോലി ചെയ്യുകയും കൃത്യമായി ശമ്പളം വാങ്ങുകയും ചെയ്തിരുന്നു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ഇയാളെയും പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞമാസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് സ്കൂളിലെത്താത്തത്. ഒളിവിലാണെന്നു പോലീസ് പ്രഖ്യാപിച്ച പ്രതി ജോലി ചെയ്യുകയും കൃത്യമായി ശമ്പളം വാങ്ങുകയും ചെയ്തതില്‍ നിന്നുതന്നെ പോലീസും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
ലോക്കല്‍ പോലീസിന്റെ ഈ ‘ഒളിവു കഥയ്ക്കി’ടെയാണ് പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കുന്നതും, സാബുവും ദീപുവും ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ പ്രതികളാകുന്നതും എന്നത് ശ്രദ്ധേയമാണ്. പോലീസ് സ്റ്റേഷനിലെ തീവയ്പ്പ് കേസില്‍ ഒളിവിലുള്ള പ്രതി സാബു, കൃഷ്ണപിള്ള സ്മാരകം കത്തിച്ചതിന് മുമ്പും തൊട്ടടുത്ത ദിവസങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
തീവയ്പ് കേസില്‍ നിന്നു രക്ഷപെടുത്തിയതുപോലെ ഈ കേസില്‍ നിന്നും സംരക്ഷിക്കാമെന്ന സാബുവിന്റെ ഉറപ്പിലാണ് ദീപു സംഭവത്തില്‍ പങ്കാളിയായതത്രെ. ഈ ഉറപ്പു ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ നടപ്പാക്കുകയും ചെയ്തു. എസ്പി: ആര്.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ ചുമതലയേറ്റെടുത്തതോടെയാണ് പോലീസും പ്രതികളുമായുള്ള ഒത്തുകളി പൊളിഞ്ഞതും, വാദികള്‍ തന്നെയാണ് പ്രതികളെന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നതും. ഈ സാഹചര്യത്തില്‍ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ തീവയ്പ് കേസും പുനരന്വേഷിക്കണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: