തൃശൂര്‍: ക്രിമിനലുകള്‍ക്ക് നിയമനവും സ്ഥാനക്കയറ്റവും നല്കുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനാകാന്‍ ആള്‍മാറാട്ടം നടത്തിയതായും വ്യക്തമാകുന്നു. ദേവസ്വം അധികൃതരുടെ ഒത്താശയോടെ നടന്ന നിയമനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയെ ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയറായി നിയമിച്ചിരുന്നത് ആള്‍മാറാട്ടം നടത്തിയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 24 വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം കഴിഞ്ഞ ജൂലൈ നാലിന് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. സഞ്ചയന കര്‍മ്മത്തിന്റെ വിവരമറിയിച്ച് ഏഴാം തീയതി കുടുംബാംഗങ്ങള്‍ പത്രത്തില്‍ നല്കിയ പരസ്യത്തില്‍ മറ്റൊരു പേരാണ് പരേതന്റേതായി ചേര്‍ത്തിരുന്നത്.
കുടുംബാംഗങ്ങള്‍ പത്ര പരസ്യത്തില്‍ നല്‍കിയതാണ് യഥാര്‍ത്ഥ പേരെന്നും ദേവസ്വം റെക്കോര്ഡുകളിലുള്ളത് ഇദ്ദേഹത്തിന്റെ സഹോദരന്റെ പേരാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
വോട്ടര്‍ പട്ടിക, റേഷന്‍ കാര്‍ഡ്, മക്കളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലും ഭാര്യയുടെയും മക്കളുടെയും പേരിന്റെ കൂടെയും ദേവസ്വത്തില്‍ നല്കിയ പേരല്ല ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളിലെ ജനനത്തീയതി അനുസരിച്ച് വിരമിക്കേണ്ട കാലാവധിയും കഴിഞ്ഞു. സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി ദേവസ്വം അധികൃതര്‍ ജോലി നല്‍കുകയായിരുന്നുവെന്നാണ് സൂചന. ഒരു ബോര്‍ഡ് അംഗത്തിന്റെ ഒത്താശയോടെയാണ് ആള്‍മാറാട്ടം നടന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മരിച്ചുവെന്ന് പറയുന്ന ആള് ജീവിച്ചിരിക്കുന്നുണ്ട്.
സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാല്‍ ഇപ്പോള്‍ ആശ്രിത നിയമനത്തിനുള്ള നീക്കം നടക്കുകയാണ്. ഇതിനായി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാനും ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. രണ്ട് പേരുകളിലും അറിയപ്പെടുന്ന വ്യക്തി ഒരാള്‍ തന്നെയാണെന്നാണ് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
സാധാരണയായി ഒരു വീട്ടില്‍ സഹോദരങ്ങള്‍ക്ക് ഒരേ പേര് ഉണ്ടാകാറില്ല. സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുകള്‍ വ്യത്യസ്തമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പെന്ഷന് ആനുകൂല്യങ്ങള്‍ തത്കാലത്തേക്ക് തടയണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഭീകരാക്രമണ ഭീഷണിയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ പോലും അധികൃതരുടെ പക്കലില്ല.
വിവരാവകാശ നിയമപ്രകാരം ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. മറ്റ് സംസ്ഥാനങ്ങളിലെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പത്തോളം പേര് അടുത്തിടെ പ്രൊമോഷന് നേടി.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ജോലി നേടിയവരുമുണ്ട്. സ്ത്രീ പീഡനം, മോഷണം, അക്രമം തുടങ്ങിയ കുറ്റങ്ങളില്‍ നടപടിക്ക് വിധേയരായവരെ പുറത്താക്കാതെ സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്യുന്നത്. കോടികളുടെ അഴിമതിയാണ് ദേവസ്വം നിയമനങ്ങളില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: