ചെന്നൈ: അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 117-ാം സ്റ്റീഫന്‍ പിയേഴ്സണ്‍ നേടിയ ഗോളിന്റെ കരുത്തില്‍ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ആദ്യ പതിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ചെന്നൈയിന് എഫ്സിയോട് 3-1ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനിലേക്ക് കുതിച്ചത്.
മൂന്ന് ഗോളുകളുടെ മുന്‍തൂക്കവുമായി ഇന്നലെ രണ്ടാം പാദ സെമിഫൈനലിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ കടക്കാന്‍ ഇന്നലെ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്ത് ബ്ലാസ്റ്റേഴ്സ് 3-0ന് പിന്നിട്ടുനിന്നു. ഇതോടെ ഗോള്‍നില ഇരുപാദങ്ങളിലുമായി 3-3 എന്ന നിലയിലായി. തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടത്.
ചെന്നൈയിന് എഫ്സിക്ക് വേണ്ടി മൈക്കല്‍ സില്‍വസ്റ്ററും ജെജെ ലാല്പെകുലയും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗാന്റെ സെല്‍ഫ് ഗോളായിരുന്നു. 28-ാം മിനിറ്റില്‍ മക്അലിസ്റ്റര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് മെന്‍ഡിയുടെയും മാര്‍ക്കോ മറ്റരാസിയുടെയും നേതൃത്വത്തില്‍ ആഞ്ഞടിച്ച ചെന്നൈയിന് എഫ്സി നിശ്ചിത സമയത്ത് 3-0ന് മുന്നിലെത്തി.
ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലായി. തുടര്‍ന്നാണ് അധികസമയത്തേക്ക് കളി നീണ്ടത്. 104-ാം മിനിറ്റില്‍ ചെന്നൈയിന് ടീമിന്റെ സൂപ്പര്‍താരം മാര്‍ക്കോ മറ്റരാസി രണ്ട് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാര്‍ഡും ചുവപ്പും വാങ്ങി പുറത്തുപോവുകയും ചെയ്തു.
ഇടയ്ക്കിടെ കയ്യാങ്കൡയിലേക്ക് നീണ്ട മത്സരത്തില്‍ കാര്‍ഡുകള്‍ പുറത്തെടുക്കാന്‍ റഫറിയും അമാന്തം കാണിച്ചില്ല. പതിനൊന്ന് തവണ മഞ്ഞകാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളാണ് മത്സരത്തില്‍ റഫറി പുറത്തെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയപ്പോള്‍ ചെന്നൈയിന് നാല് മാറ്റങ്ങളാണ് ആദ്യ ഇലവനില്‍ വരുത്തിയത്. ബ്ലാസ്റ്റേഴ്സ് നിര്‍മ്മല്‍ ഛേത്രിക്ക് പകരം പ്രതിരോധത്തിലെ കരുത്തന് സന്ദേശ് ജിംഗാനെ കളത്തിലിറക്കി.
അതേസമയം ചെന്നൈയിന് എഫ്സി സൂപ്പര്‍താരം എലാനോയെയും ഗോള്‍കീപ്പര്‍ ബ്രസിഗ്ലാനിയോയെയും ഡെന്‍സണ്‍ ദേവദാസിനെയും ബല്‍വന്ത് സിംഗിനെയും പുറത്തിരുത്തിയപ്പോള്‍ ഗുര്‍മാംഗി സിംഗും ഷില്‍ട്ടണ്‍ പാലും മാര്‍ക്കോ മറ്റരാസിയും മൗറിസും കളത്തിലിറങ്ങി.
നാല് ഗോളുകള്‍ക്ക് ജയിച്ചാലേ ഫൈനല്‍ പ്രവേശനം ചെന്നൈയിന് എഫ്സിക്ക് സാധ്യമാകൂ എന്നിരിക്കെ തുടക്കം മുതല്‍ ആക്രമണങ്ങളുടെ പെരുമ്പറയാണ് അവര്‍ മുഴക്കിയത്. ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയും ചെയ്തു.
ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മൈക്കല്‍ ചോപ്ര ഒരു ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. പിന്നീട് 11-ാം മിനിറ്റില്‍ ഹ്യൂമും ചോപ്രയും ചേര്‍ന്ന് നടത്തിയ നീക്കം ചെന്നൈയിന് ബോക്സില്‍ ഭീതിപരത്തിയെങ്കിലും പ്രതിരോധനിരയിലെ കരുത്തന് നെസ്റ്റ അവസരത്തിനൊത്തുയര്‍ന്ന് അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ മൗറിസിന്റെ ഒരു ശ്രമം ബ്ലാസ്റ്റേഴ്സിന്റെ കോളിന് ഫാല്‍വെ രക്ഷപ്പെടുത്തി.
പിന്നീട് 19-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിക്ക് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കലും ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി രക്ഷകനായി. 24-ാം മിനിറ്റില്‍ പരിക്കേറ്റ ധനചന്ദ്ര സിംഗിന് പകരം അഭിഷേകിനെ ചെന്നൈയിന് കളത്തിലിറക്കി. 26-ാം മിനിറ്റില്‍ ഹ്യൂമിന്റെ ശ്രമം ഷില്‍ട്ടണ്‍ പോളിന്റെ കയ്യിലൊതുങ്ങി. 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നേരിട്ടു.
ചെന്നൈയിന്റെ മെന്‍ഡിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച മക് അലിസ്റ്റര്‍ക്ക് റഫറി മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു. പിന്നീട് 32-ാം മിനിറ്റില്‍ മെന്‍ഡി അവസരം നഷ്ടമാക്കി. എന്നാല്‍ ചെന്നൈയിന് എഫ്സിയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് 42-ാം മിനിറ്റില്‍ ഫലം കണ്ടു.
ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. മാര്‍ക്കോ മറ്റരാസി എടുത്ത കിക്ക് മൈക്കല്‍ സില്‍വസ്റ്റര്‍ നല്ലൊരു ഹെഡ്ഡറിലൂടെ ഗോളി സന്ദീപ് നന്ദിയെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് അവസരങ്ങള്‍ കൂടി അവര്‍ക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ചെന്നൈക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. മൗറിസിനെ ബ്ലാസ്റ്റേഴ്സിന്റെ ജിംഗാന് ബോക്സിനുള്ളില്‍ വലിച്ചിട്ടതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. എന്നാല്‍ പരിചയസമ്പന്നനായ മാര്‍ക്കോ മറ്റരാസി എടുത്ത കിക്ക് സൈഡ് പോസ്റ്റിന് പുറത്തേക്ക് പറന്നപ്പോള്‍ ചെന്നൈയിന് ടീമിന്റെ ദിനമല്ലെന്ന് തോന്നിച്ചു.
57-ാം മിനിറ്റില്‍ നെസ്റ്റക്ക് പകരം സൂപ്പര്‍താരം എലാനോയെ കളത്തിലിറക്കി ചെന്നൈയിന് ആക്രമണത്തിന് കരുത്ത്കൂട്ടി. 76-ാം മിനിറ്റില്‍ കളിയിലെ രണ്ടാം ഗോള്‍ പിറന്നു.
ചെന്നൈയിന് എഫ്സിയുടെ പകുതിയില്‍ നിന്ന് എതിര് ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് സന്ദേശ് ജിംഗാന് നെഞ്ചുകൊണ്ട് ഗോളിയെ ലക്ഷ്യമാക്കി മൈനസ് പാസ് നല്‍കിയെങ്കിലും സന്ദീപ് നന്ദി പോസ്റ്റിന് മുന്നില്‍ നിന്ന് ലക്ഷ്യം തെറ്റി ഏറെ മുന്നിലേക്ക് കയറി നിന്നതിനാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല സ്വന്തം വലയില്‍ കയറുന്നത് കണ്ട് സങ്കടപ്പെടാനെ കഴിഞ്ഞുള്ളൂ.
തൊട്ടുപിന്നാലെ നന്ദിയെ തിരിച്ചുവിളിച്ച് ലൂയിസ് ബരോറ്റെയെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയപ്പോള്‍ ചെന്നൈയിന് ടീം എറിക് ഡെംബയെ മടക്കിവിളിച്ച് ബ്രൂണോ പെലിസാറിയെ രംഗത്തിറക്കി. 83-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെ മടക്കിവിളിച്ച് മിറാലസ് ഗൊണ്‍സാല്‍വസിനെ ബ്ലാസ്റ്റേഴ്സും കളത്തിലിറക്കി.
തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ചെന്നൈയിന് ടീമിന് സമനില ഗോള്‍ അന്യമായി നിന്നു. എന്നാല്‍ 90-ാം മിനിറ്റില്‍ അവരുടെ സ്വപ്നം സഫലമായി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ മെന്‍ഡി നല്കിയ ക്രോസ് ജെജെ ലാല്‍പെകുല നെഞ്ചുകൊണ്ട വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ഇഞ്ചുറി സമയത്ത് എലാനോ 30 വാര അകലെനിന്ന് പറത്തിയ ലോംഗ്റേഞ്ചര്‍ ബ്ലാസ്റ്റേഴ്സ് ഗോളി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. ഇതോടെ നിശ്ചിത സമയത്ത് ചെന്നൈയിന് 3-0ന് മുന്നിലെത്തി.
ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സ് 3-0ന് വിജയിച്ചതിനാല്‍ അഗ്രിഗേറ്റ് സ്കോര്‍ 3-3 എന്ന നിലയിലായി. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തിന്റെ ആദ്യപകുതിയില്‍ ചെന്നൈയിന് താരങ്ങള്‍ രണ്ട് അവസരം നഷ്ടമാക്കി. 104-ാം മിനിറ്റില്‍ മറ്റരാസിയെ ചെന്നൈയിന് ടീമിന് നഷ്ടമായി. തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതാണ് മറ്റരാസിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇതോടെ അംഗബലം തുല്യമായി.
ഇത് മുതലാക്കി ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ അവസരം ലഭിച്ചെങ്കിലും മൈക്കല്‍ ചോപ്രക്ക് മുതലാക്കാനായില്ല. എന്നാല്‍ 117-ാം മിനിറ്റില്‍ മത്സരത്തിലെ വിധി നിര്‍ണ്ണയിച്ച ഗോള്‍ പിറന്നു.
സുന്ദരമായ ഷോട്ടിലൂടെ പിയേഴ്സനാണ് ചെന്നൈയെ പുറത്താക്കി ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് നയിച്ച ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: