ബ്രിസ്ബെയ്ന്‍: ആദ്യ ടെസ്റ്റില്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെടേണ്ടിവന്ന ടീം ഇന്ത്യ ആ ക്ഷീണം തീര്‍ക്കാന്‍ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു. കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാതിരുന്ന നായകന് ധോണിയുടെ മടങ്ങിവരവോടെ ആത്മവിശ്വാസമേറിയാണ് ടീം ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 48 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടത്.
ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. എന്നാല്‍ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് രണ്ടിന്നിംഗ്സിലും നിരാശപ്പെടുത്തി.
അജിന്‍ക്യ രഹാനെയും രോഹിത് ശര്‍മ്മയും ആദ്യ ഇന്നിംഗ്സില്‍ മികച്ചു നിന്നെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ പരാജയപ്പെട്ടു. മുരളി വിജയും വിരാട് കോഹ്ലിയും ഒഴികെയുള്ളവര്‍ പരാജയപ്പെട്ടതാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന് കാരണം.
ഇന്ത്യന്‍ ബൗളര്‍മാരും ശരാശരിയുള്ള പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ നടത്തിയത്. ധോണിയുടെ തിരിച്ചുവരവോടെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹക്ക് രണ്ടാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവരും.
അതേസമയം പുതിയ ക്യാപ്റ്റന്റെ കീഴില്‍ വിജയം ലക്ഷ്യമിട്ടാണ് ഓസീസ് ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ സ്റ്റീവന്‍ സ്മിത്താണ് കംഗാരുക്കളെ നയിക്കുന്നത്.
തകര്‍പ്പന്‍ ഫോമിലുള്ള ബാറ്റിംഗ്നിരയാണ് ഓസ്ട്രേലിയയുടെ കരുത്ത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ആദ്യ ഇന്നിംഗ്സിലെ മറ്റ് സെഞ്ച്വറി വേട്ടക്കാരായ മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ മികച്ച ഫോമിലാണ്. ഇതില്‍ ക്ലാര്‍ക്കിന്റെ സേവനം ഇനിയുള്ള ടെസ്റ്റുകള്‍ക്ക് ലഭിക്കില്ലെങ്കിലും വാര്‍ണറും സ്മിത്തും മിച്ചല്‍ മാര്‍ഷും ഷെയ്ന് വാട്സണും ഉള്‍പ്പെട്ട ബാറ്റിംഗ്നിര കരുത്തുതുതന്നെയാണ്.
ക്ലാര്‍ക്കിന് പകരം ഷോണ്‍ മാര്‍ഷ് ടീമില്‍ ഇടംപിടിച്ചു. ഇതോടെ മാര്‍ക്ക് വോ-സ്റ്റീവ് വോ സഹോദരങ്ങള്‍ക്ക് ശേഷം ഓസീസ് ടെസ്റ്റ് ടീമില്‍ കളിക്കുന്ന ആദ്യ സഹോദരങ്ങളാകാന്‍ മിച്ചല്‍ മാര്‍ഷിനും ഷോണ്‍ മാര്‍ഷിനും അവസരമൊരുങ്ങി.
അവരുടെ ബൗളിംഗ് നിരയും മികച്ചതാണ്. മിച്ചല്‍ ജോണ്സണ് നയിക്കുന്ന പേസ് ബൗളിംഗ് പട ഏറെ കരുത്തുറ്റതാണ്. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച റയാന് ഹാരിസും പീറ്റര്‍ സിഡിലും ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. പകരമായി ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഹേസില്‍വുഡിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വട്ടംകറക്കിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ടീമിലെ സ്പിന്നര്‍.
നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചതിന്റെ മുന്‍തൂക്കവുമായാണ് ഓസീസ് ബ്രിസ്ബെയ്നിലിറങ്ങുന്നത്. ഇന്ന് രാവിലെ മാത്രമേ ടീം ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: