കേരളത്തിലെ വിദ്യാഭ്യാസവകുപ്പില്‍ ഡിപിഐമാര്‍ വാഴാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് വിദ്യാഭ്യാസവകുപ്പ് മുസ്ലിംലീഗ് ഏറ്റെടുത്തതിനുശേഷം അന്നത്തെ ഡിപിഐ ആയിരുന്ന മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി എ.ഷാജഹാന് ഐഎഎസിന്റെ ഡിപിഐ ആക്കി.
അധികം വൈകാതെ അദ്ദേഹത്തെ പൊതുവിദ്യാഭ്യാസ സ്പെഷ്യല്‍ സെക്രട്ടറിയാക്കി നിയമിച്ചു. തുടര്‍ന്ന് അജിത്കുമാര്‍ ഐഎഎസിനെ ഡിപിഐ ആയി നിയമിച്ചു. അദ്ദേഹം അത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. അങ്ങനെ രണ്ട് മാസത്തോളം ഡിപിഐ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസിനെ ഡിപിഐ ആയി നിയമിച്ചു. അദ്ദേഹത്തിന് അധികകാലം തുടരാനായില്ല. തുടര്‍ന്ന് വയനാട് ജില്ലാകളക്ടറായിരുന്ന ഗോപാലകൃഷ്ണ ഭട്ട് ഐഎഎസിനെ ഡിപിഐ ആയി നിയമിച്ചു.
മൂന്നുമാസംമുമ്പ് അദ്ദേഹം ലീവില്‍ പോയി. ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ നിര്‍ണായകചുമതല നിര്‍വഹിക്കേണ്ട ഡിപിഐ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അഡീഷണല്‍ ഡിപിഐ ആയ എല്‍.രാജന് അധികച്ചുമതല നല്‍കിയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ സുപ്രധാനമായ തസ്തികയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) വാഴാത്ത വകുപ്പായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി എസ്സിഇആര്ടി ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഡയറക്ടറായിരുന്ന പ്രൊഫ. ഹാഷിമിനെ അഴിമതിയാരോപണത്തിന്റെപേരില് ഒഴിവാക്കിയപ്പോള്‍ സുപ്രധാനമായ ഈ തസ്തികയിലും ആളില്ലാത്ത അവസ്ഥയാണ്.
ഏറ്റവും കുത്തഴിഞ്ഞ, ആശങ്കാകുലമായ മേഖലയായ ഹയര്‍സെക്കന്ററി വകുപ്പിന്റെയും അവസ്ഥ മറ്റൊന്നല്ല. ഏറ്റവും നിര്‍ണായകമായ ശ്രദ്ധയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൈകാര്യം ചെയ്യേണ്ട ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സ്ഥാനത്തും പൂര്‍ണ ചുമതല നല്കി ഒരാളെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ സ്ഥാനത്തുള്ള കെ.എന്‍.സതീഷ് ഐഎഎസിന് ഈ മേഖല ശ്രദ്ധിക്കാന്‍ സമയമില്ല. കാരണം അദ്ദേഹത്തിനുതന്നെയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ പദവി നല്‍കിയിട്ടുള്ളത്. വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിയെപ്പോലെ പ്രവര്‍ത്തിക്കാനെ അദ്ദേഹത്തിന് കഴിയുന്നുള്ളൂ.
കേന്ദ്രഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികളുടെ ഫണ്ടിന്റെ ഉപയോഗത്തിന്റെ കാര്യത്തിലും വലിയ അനാസ്ഥയാണ് കാണിക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യയൂണിഫോം നല്കുന്ന കാര്യത്തിലുള്ള ഫണ്ടിംഗ് സംവിധാനം സുതാര്യമായല്ല നീങ്ങുന്നത്.
ഇങ്ങനെ സമസ്തമേഖലയിലും നാഥനില്ലാത്ത അവസ്ഥയാണ് വിദ്യാഭ്യാസ വകുപ്പിലുള്ളത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
ഡിപിഐ ആയി നിയമിക്കപ്പെടുന്ന മിടുക്കരായ ഐഎഐ ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്ത് തുടരാതിരിക്കാനും പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെടുക്കുന്നതിന് വൈമനസ്യം കാണിക്കുന്നതിനും പിന്നില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന്റെ ഇടപെടലാണ് കാരണം. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥന്മാരെ മാറ്റുകയോ പുകച്ചുപുറത്തുചാടിക്കുകയോ ലീവില്‍ പോകാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന സമ്മര്‍ദ രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്.
ഡിപിഐ ആയിരുന്ന ബിജു പ്രഭാകര്‍ ഐഎഎസ് ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസരംഗത്തെ ഉടച്ചുവാര്‍ക്കുന്ന അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് പരിഷ്ക്കാരങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കിയിരുന്നു.
അശാസ്ത്രീയമായ എസ്എസ്എല്‍സി പരീക്ഷാ സമ്പ്രദായത്തെയും എല്‍എസ്എസ്, വിഎസ്എസ് പരീക്ഷാ സമ്പ്രദായത്തെയും യാതൊരു തത്വദീക്ഷയുമില്ലാതെ നല്കുന്ന തുടര്മൂല്യനിര്ണയമാര്ക്കിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത് ഒരു ചര്ച്ചക്കുപോലുംവെയ്ക്കാതെ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. കലോത്സവ മാന്വലുകള്‍ പരിഷ്ക്കരിക്കേണ്ട ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ചൂണ്ടിയിരുന്നു.
തൊട്ടുമുന്‍പ് ഡിപിഐ ആയിരുന്ന മിടുക്കനായ ഐഎഎസ് ഓഫീസറായ ഗോപാലകൃഷ്ണഭട്ട് വിദ്യാഭ്യാസവകുപ്പില്‍ സ്വന്തമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു. കൃത്യമായ നിരീക്ഷണത്തിലൂടെ വിദ്യാഭ്യാസമേഖലയില്‍ ചടുലമായ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ ക്രൂശിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ അധ്യാപകദിന പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവിറക്കിയതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എന്നാല്‍ ഈ പ്രസംഗം സംപ്രേഷണം ചെയ്യാത്ത ഔദ്യോഗിക ചാനലായ വിക്ടേര്‍സ് ചാനലിനെതിരെ ശബ്ദിക്കാന്‍പോലും മന്ത്രി തയ്യാറായില്ല.
ചോമ്പാല്‍ എഇഒ ആയിരുന്ന വിജയലക്ഷ്മിയെ അകാരണമായി സ്ഥലംമാറ്റിയ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഉത്തരവിനെതിരെയും ഡിപിഐ നീരസം പ്രകടിപ്പിച്ചിരുന്നു.
ഗവണ്മെന്റ് നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനങ്ങളായിരുന്ന ഹര്‍ത്താല്‍ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കിയതും വിദ്യാഭ്യാസബന്ദിന്റെ ദിവസം പരീക്ഷകള്‍ മാറ്റിവെച്ച നടപടിയും ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച് അദ്ദേഹത്തെ ക്രൂശിക്കാന്‍ ശ്രമിച്ചിരുന്നു. ഈ വകുപ്പിലിരുന്നുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം ലീവില്‍ പോവുകയായിരുന്നു. ഇപ്പോള്‍ ആ പദവിയിലേക്ക് വരാന്‍ ഐഎഎസ് ഓഫീസര്‍മാര്‍ മടിക്കുന്നു.
തങ്ങളുടെ വരുതിയില്‍ നില്ക്കാത്തവര്ക്ക് ഈ പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന ലീഗിന്റെ അഹങ്കാരം അതേപടി നില്ക്കുന്നു. വിദ്യാഭ്യാസവകുപ്പില്‍ ഡിപിഐ വാഴില്ലെന്ന അലിഖിത നിയമവും അതേഅവസ്ഥ തുടരുന്നു.
വിദ്യാഭ്യാസമേഖലയില്‍ ഗൗരവമേറിയ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട വിഭാഗമാണ് എസ്സിഇആര്ടി. അതിന്റെ തലവനായി നിയമിച്ചത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു വ്യക്തിയെയായിരുന്നു. അദ്ദേഹം ആ സ്ഥാനത്ത് ഏകദേശം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. അഴിമതിയുടെ നാറുന്ന കഥകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ പുറത്താക്കേണ്ടിവന്നു. ഇപ്പോള്‍ എസ്സിഇആര്ടിക്ക് നാഥനില്ല. രാഷ്ട്രീയ ഇടപെടലുകളും സ്ഥാപിതതാല്‍പ്പര്യങ്ങളും എസ്ഇആര്ടിയെ നാശത്തിലേക്ക് നയിക്കുന്നു.
പാഠപുസ്തക രചനയില്‍പ്പോലും മിടുക്കരായ, പരിചയസമ്പന്നരായ അദ്ധ്യാപകര്‍ പുറത്താവുകയും പരിചയസമ്പന്നരല്ലാത്ത പുറംവാതിലിലൂടെ കയറിയ അദ്ധ്യാപകരും മറ്റുള്ളവരും സ്വാധീനം ചെലുത്തുന്നു. സംസ്കൃതഭാഷയെ പൂര്‍ണമായും അവഗണിക്കുന്ന സമീപനം കൈക്കൊള്ളുന്നു.
വര്‍ഷങ്ങളായി നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞ, അഴിമതിയുടെ നാറുന്നകഥകളും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഹയര്‍ സെക്കന്ററി മേഖല അപകടകരമായ അവസ്ഥയിലാണ്. അതിശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുന്നു.
സ്ഥലംമാറ്റങ്ങള്‍ക്കും മറ്റും പതിനായിരങ്ങളാണ് കോഴയായി നല്‍കേണ്ടത്. ഗൗരവമായി നടത്തേണ്ട, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷക്കുപോലും മാര്‍ക്ക് പരിഗണിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ലാഘവബുദ്ധിയോടെയാണ് നടക്കുന്നത്.
ഹയര്‍സെക്കന്ററി സ്കൂളുകളില്‍ പ്യൂണ്‍, ക്ലാര്‍ക്ക് തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നില്ല. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ച ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരെ മര്‍ദ്ദിച്ചൊതുക്കുന്നു. ഈ വിഷയങ്ങളെ ഗൗരവത്തിലെടുത്ത് പരിഹാരംകാണേണ്ട ഹയര്‍സെക്കന്ററി ഡയറക്ടര്‍ക്ക് ഡയറക്ടറേറ്റില്‍ ഒരു അതിഥിയുടെ റോള്‍ മാത്രമാണുള്ളത്. അദ്ദേഹത്തിന് ഈ സ്ഥാനത്തിനുപുറമെ ഗൗരവമേറിയ മറ്റ് ചുമതലകളും നല്‍കിയിട്ടുണ്ട്.
ഒരു അദ്ധ്യയനവര്‍ഷത്തിന്റെ അവസാനത്തിലാണ് നാം എത്തിനില്‍ക്കുന്നത്. അക്കാദമിക് രംഗത്ത്, പരീക്ഷകള്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. മേളകള്‍ അതിന്റെ അവസാനഘട്ടത്തിലാണ്. ഇതെല്ലാം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥ തലവന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം എങ്ങോട്ടുപോകുന്നു എന്നുള്ളത് ഗൗരവപൂര്‍ണം പഠനവിഷയമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: