ശ്രീമൂലനഗരം: തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്ഷേത്രത്തിലേക്കുള്ള പുതിയേടം- തൃക്കണിക്കാവ് – മനക്കപ്പടി റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. കാല്‍നടയാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്തവിധത്തില്‍ തകര്‍ന്നിരിക്കുകയാണ്. രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷകള്‍ പോലും ഓടാനാകാത്ത സ്ഥിതിയിലാണ്.
മുന്‍കാലങ്ങളില്‍ നടതുറപ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് മാത്രം അറ്റകുറ്റപ്പണികള്‍ നടത്തുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഉത്സവം കഴിഞ്ഞ് ആഴ്ചകള്‍ക്കകംതന്നെ റോഡ് വീണ്ടും പഴയസ്ഥിതിയില്‍ ആവുകയും ചെയ്യും. നാട്ടുകാര്‍ ഈ അറ്റകുറ്റപ്പണികളില്‍ അഴിമതി ആരോപിക്കുമ്പോഴും ഉത്സവം പ്രമാണിച്ച് വര്‍ക്ക് തടസ്സപ്പെടുത്താറില്ല. വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. കരാറുകാര്‍ക്ക് എല്ലാവര്‍ഷവും കൊള്ളയടിക്കാനുള്ള അവസരവും ആണിത്.
മാസങ്ങളായി നാട്ടുകാരും വിവിധ സംഘടനകളും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. അധികാരികള്‍ ഇതൊന്നും കണ്ടമട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപ അനുവദിച്ചു എന്നും ആദ്യപടിയായി ഇലക്ട്രിക് ടെലഫോണ്‍ പോസ്റ്റുകള്‍ മാറ്റുകയും വെള്ളക്കെട്ടിന് ശ്വാശ്വതപരിഹാരമായി റോഡിന്റെ കാനനിര്‍മ്മാണം ഉടന്‍ ആരംഭിച്ച് തുടര്‍ന്ന് റോഡ് പണി പൂര്‍ത്തീകരിക്കുമെന്നും, റോഡിന് അഞ്ച് വര്‍ഷം ഗ്യാരണ്ടി ഉണ്ടായിരിക്കുമെന്നും, ഗ്രാമപഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും അറിയിച്ചിരുന്നു. എന്നാല്‍ എത്രയും വേഗത്തില്‍ റോഡ്പണി തുടങ്ങിയില്ലെങ്കില്‍ ഉപരോധം അടക്കമുള്ള സമരങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
ലക്ഷക്കണക്കിനായ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഗ്രാമപഞ്ചായത്തിന്റെയും ഭരണകൂടത്തിന്റേയും അവഗണനയാണ് എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്രയും പെട്ടന്ന് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ്, ദിനില്‍ ദിനേശ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം വി.കെ.ഭസിത്കുമാര്‍, ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം. എന്‍. ഗോപി, യുവമോര്‍ച്ച നേതാക്കളായ പി. എം. രാഗേഷ്, മിഥുന് ചെങ്ങമനാട്, സുജിത്ത് നെടുമ്പാശ്ശേരി, പി. എസ്. രേണുക, എ. ആര്. രജീഷ്, റ്റി. വി. വിനില്‍, എം. ആര് രാഹുല്‍, ആര് നവീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: