തിരുവനന്തപുരം: പരിസ്ഥിതി അനുകൂല വ്യവസായങ്ങള്ക്കുമാത്രം അനുമതി നല്കുന്ന തരത്തില്‍ വ്യവസായ നയത്തില്‍ മാറ്റംവരുത്തുമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച കരടു തയ്യാറായിക്കഴിഞ്ഞു.
വിഷയത്തില്‍ മന്ത്രിസഭ ചര്‍ച്ചനടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി അനുകൂലമല്ലാത്ത വ്യവസായങ്ങളെ നിരുത്സാഹപ്പെടുത്തും. ഇത്തരം പദ്ധതികള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കാറില്ലെന്നും മന്ത്രി അറിയിച്ചു.
ആലുവയിലെ നിര്‍ദ്ദിഷ്ട ഇരിമ്പുരുക്കു കമ്പനിക്കു പ്രവര്‍ത്തനാനുമതി നല്‍കില്ല. കണ്ണൂരിലെ മാടായിപ്പാറയിലെ ചൈനക്ലേ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നു രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ചു പ്രദേശത്തെ ട്രേഡ് യൂണിയനുകളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തിവരികയാണ്.
കൊച്ചിയിലെ മലിനീകരണ നിയന്ത്രണത്തിനായുള്ള പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ എടയാര്‍ വ്യവസായ മേഖലയില്‍ പൊതു മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് 255.60 ലക്ഷം അനുവദിച്ചിരുന്നു. ഇന്ത്യന്‍ റെയര്‍ എര്ത്തിന് പാട്ടത്തിനു നല്‍കിയിരുന്ന 4.75 ഏക്കര്‍ ഭൂമി പാട്ടം റദ്ദ് ചെയ്തു തിരിച്ചെടുത്ത് പദ്ധതിക്കായി നല്‍കിയിരുന്നു.
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പുമൂലം പദ്ധതിയാരംഭിക്കാനായില്ല.
ഇ- മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്തു ഫാക്ടറി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നു മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നിലവില്‍ ഇ- മാലിന്യങ്ങള്‍ ഹൈദരാബാദിലേക്കു കയറ്റിയയക്കുകയാണ്.
ഫാക്ടറിയാരംഭിക്കാനാവശ്യമായ മാലിന്യങ്ങള്‍ സംസ്ഥാനത്തുതന്നെ കിട്ടുന്ന മുറയ്ക്ക് ഫാക്ടറിയാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരഭകളില്നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു ക്ലീന്‍ കേരള കമ്പനി പദ്ധതി നിലവിലുണ്ട്.
തമിഴ്നാട്ടിലേക്കാണു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോയിരുന്നത്. പക്ഷിപ്പനിബാധ മൂലം താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യ നീക്കം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിനു മറുപടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: