പുനലൂര്‍: ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്മ്മശാസ്താക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് നഗരത്തില്‍ വന്വരവേല്പ് നല്കി.
പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30ന് സ്ട്രോങ്റൂമില്‍ നിന്നും തിരുവാഭരണപേടകങ്ങള്‍ പുറത്തെടുത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വച്ചു.
10.40 ഓടെ ക്ഷേത്ര മേല്‍ശാന്തി തിരുവാഭരണത്തില് കര്‍പ്പൂരാരതി ഉഴിഞ്ഞതോടെ പേടകങ്ങള്‍ അടച്ച് അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങളില്‍ നിന്നെത്തിയ സ്വാമിമാരുടെ തലയില്‍ പേടകം എടുത്തു നല്‍കിയതോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തിരുവാഭരണഘോഷയാത്രക്ക് തുടക്കമായി.
ആര്യങ്കാവ് ധര്‍മ്മശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവ്, അച്ചന്‍കോവില്‍ കറുപ്പസ്വാമി എന്നിവര്‍ക്കായുള്ള മൂന്നുപേടകങ്ങളാണ് ഇവിടെ നിന്നും യാത്രതിരിച്ച് വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയത്.
നഗരത്തില്‍ ഇതിന്റെ ഭാഗമായി ഓട്ടോ ഡ്രൈവേഴ്സ് യൂണിയനുകള്‍ വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വീകരണങ്ങളാണ് നല്‍കിയത്. പായസസദ്യയും നടന്നു.
തുടര്‍ന്ന് ആര്യങ്കാവ് ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തിയ ഘോഷയാത്ര അയ്യപ്പസംരക്ഷണസമിതിയും ക്ഷേത്രഉപദേശകസമിതിയും ചേര്‍ന്ന് സ്വീകരിച്ചു. ഇവിടെ നിന്നും ചെങ്കോട്ട, തെങ്കാശി, പമ്പിളി വഴി 6.20 ഓടെ അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിച്ചു.
ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളില്‍ ശാസ്താവിഗ്രഹങ്ങളില്‍ തിരുവാഭരണം ചാര്‍ത്തിയതോടെ ഇരുക്ഷേത്രങ്ങളിലും പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കമായി.
ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ ബാലികമാരും ഫ്ളോട്ടുകളും, ശിങ്കാരിമേളം, ചെണ്ടമേളം എന്നിവ അകമ്പടി സേവിച്ചു.
തിരുവാഭരണ ദര്‍ശനത്തിനും ഘോഷയാത്രക്കും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വിജയമ്മ, അസി.കമ്മീഷണര്‍ ഡി.സുധീഷ്കുമാര്‍, ആര്യങ്കാവ് സബ്ഗ്രൂപ്പ് ഓഫീസര്‍ ജെ.ജയപ്രകാശ്, അച്ചന്‍കോവില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ഹേമചന്ദ്രന്‍നായര്‍, ഉപദേശകസമിതി പ്രസിഡന്റ് ടി.കെ.രാമചന്ദ്രന്‍നായര്‍, സി.രാധാകൃഷ്ണപിള്ള, തിരുവാഭരണഘോഷയാത്ര സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ആനന്ദകുമാര്‍ കോയമ്പത്തൂര്‍, പുതിയിടത്ത് ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ആയിരകണക്കിന് ഭക്തജനങ്ങള്‍ ഘോഷയാത്രക്ക് വരവേല്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: