തിരുവനന്തപുരം: മദ്യനയത്തില്‍ വരുത്തുന്ന മാറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. എ.പ്രദീപ്കുമാര്‍ അടിയന്തരപ്രമേയാവതരണത്തിനായി നല്കിയ നോട്ടീസിന് മറുപടിയായി മദ്യനയം കുറ്റമറ്റതാക്കി നടപ്പാക്കുന്നതിനായാണ് അടിസ്ഥാനപരമായ മാറ്റംവരുത്താതെ പ്രായോഗികമായ ചില മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മദ്യനയവും മദ്യവര്‍ജനവും സംയോജിപ്പിച്ചുള്ള നയമാണ് ആവിഷ്കരിക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവന്ന് ബോധവല്‍ക്കരണത്തിലൂടെ ഘട്ടംഘട്ടമായ മദ്യനിരോധനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ഭാഗത്തുനിന്നും ടൂറിസം മേഖലയുടെ ഭാഗത്തുനിന്നുമാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനുണ്ടായ ഏത് നഷ്ടവും സഹിക്കും. എന്നാല്‍ ബാര്‍ പൂട്ടിയശേഷം പത്തു തൊഴിലാളികള്‍ ആത്മഹത്യ ചെയ്തത് ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. ക്ലബ്ബുകളുടെ ലൈസന്‍സ് ഇപ്പോഴത്തെ രീതിയില്‍ തുടരുന്നത് ശരിയാണോ എന്നകാര്യം ആലോചിക്കും. ഇവിടെ എല്ലാത്തരത്തിലുമുള്ള മദ്യം ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. വീര്യം കൂടിയതായാലും കുറഞ്ഞതായാലും മദ്യത്തിന്റെ കൂട്ടിയ വില കുറയ്ക്കാനുദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ അഡ്വക്കേറ്റ് ജനറലിനെ സര്‍ക്കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. മാണിക്കെതിരായ കേസൊതുക്കാന്‍ ആറുതവണയാണ് അന്വേഷണ ഉദ്യോഗസ്ഥരെ എ.ജി വിളിച്ചുവരുത്തിയത്. അഴിമതിക്കേസില്‍ എ.ജി നേരിട്ടിടപെടുന്നുവെന്നതിന്റെ തെളിവാണിത്. പദവിയുടെ മഹത്വം അറിയാത്ത എ.ജിയെ തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ ചുംബിക്കുമായിരുന്നുവെന്നാണ് നേരത്തെ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ഗീബല്‍സ് ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കാല്‍തൊട്ട് വന്ദിക്കുമായിരുന്നു എന്നും വിഎസ് പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ അടിസ്ഥാനപരമായ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ ബാബു വ്യക്തമാക്കി. മദ്യനയത്തില്‍ മാറ്റംവരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രിസഭായോഗത്തെ ചുമതലപ്പെടുത്തുക മാത്രമാണ് യുഡിഎഫ് ചെയ്തത്. സഭ തുടങ്ങിയതുമുതല്‍ താനും മുഖ്യമന്ത്രിയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിന് കൂടുതലൊന്നും പറയാനില്ലെന്നും ഇപ്പോള്‍ വിഷയദാരിദ്ര്യമാണെന്നും ബാബു പറഞ്ഞു.
ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് വ്യപകമായി ലൈസന്‍സ് നല്കി മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പ്രദീപ്കുമാര്‍ ആരോപിച്ചു. ബാര്‍ കോഴക്കേസിലെ ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ മന്ത്രിമാരും കുടുങ്ങും. ധനമന്ത്രി കെ എം മാണിക്ക് നിയമോപദേശം നല്കുന്ന എ.ജി ബാര്‍കോഴ കേസ് വാദിച്ചാല്‍ എങ്ങനെ ജയിക്കുമെന്ന് പ്രദീപ്കുമാര്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: