ബ്രസ്സല്‍സ് : ഇറ്റാലിയന്‍ നാവികരുടെ ജാമ്യഹര്‍ജി തള്ളിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് വിദേശ നയമേധാവി ഫെഡറിക്ക മോഗെറീണി. കഴിഞ്ഞദിവസമാണ് കടല്‍ക്കൊലക്കേസിലെ പ്രതികള്‍ ജാമ്യകാലാവധിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന സുപ്രീംകോടതി ഹര്‍ജി നിരുപാധികം തള്ളുകയായിരുന്നു.
കേസിലെ പ്രതികളിലൊരാളായ മാസിമിലാനോ ലത്തോറ സെപ്തംബര്‍ മുതല്‍ ഹൃദയ ശസ്ത്രക്രിയയാവശ്യത്തിന് ഇറ്റലിയില്‍ ചികിത്സയിലാണ്. ജാമ്യം അവസാനിക്കുന്ന സാഹര്യത്തില്‍ ഇത് രണ്ടു മാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നും കൂട്ടുപ്രതിയായ സാല്‍വത്തോറെ ഗിരോണ്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
അതേസമയം ഇരുവരുടേയും ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നടപടി ഏറെ നിരാശ ഉളവാക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ടതാണെന്നും മുന്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രികൂടിയായ മോഗ്ഹെറിണി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
കേസിനെ തുടര്‍ന്ന് ഇറ്റാലിയന്‍ നാവികര്‍ മൂന്നു വര്‍ഷത്തോളം ഭാരതത്തില്‍ ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്താരാഷ്ട്രനിയമങ്ങള്ക്കു വിധേയമായി ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ തീരുമാനമെടുക്കുകയാണു വേണ്ടത്. പരസ്പരധാണയുണ്ടാക്കുന്നതിനായി ഇറ്റലി നിരവധി തവണ മുന്നോട്ടു വന്നിട്ടുണ്ടെന്നും മോഗെറീണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: