ന്യൂദല്‍ഹി : ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഇന്നെത്തും. ഉഭയകക്ഷിബന്ധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഭാരത – ബംഗ്ലാദേശ് അതിര്‍ത്തിക്കരാറില്‍ ഒപ്പുവെയ്ക്കാന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ പ്രത്യേക ക്ഷണപ്രകാരം രാഷ്ട്രപതിഭവന്റെ അതിഥിയായാണ് അബ്ദുള്‍ ഹമീദ് സന്ദര്‍ശനം നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും ബംഗ്ലാദേശ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. കൂടാതെ ദല്‍ഹിക്ക് അകത്തും പുറത്തുമുള്ള ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളിലും അബ്ദുള്‍ ഹമീദ് സന്ദര്‍ശനം നടത്തുന്നതാണ്.
ഉഭയകക്ഷി ബന്ധം വളര്‍ത്തുന്നതിന് ഈ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയും നടത്തുന്നതാണ്.
ഈ മാസമാദ്യം ആസാമില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശുമായി അതിര്‍ത്തിക്കരാറില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നിര്‍ത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011ല്‍ ബംഗ്ലാദേശുമായി അതിര്‍ത്തിക്കരാറില്‍ ഭാരതം ഒപ്പുവെച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയാണ് അന്ന് ഇതിനായി ഭാരതത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: