ശബരിമല: ശബരിമലയില്‍ അരവണനിര്‍മ്മാണം പ്രതിസന്ധിയിലായി. ഇനി ഭക്തന് 10 ടിന് അരവണയില്‍ കൂടുതല്‍ ലഭിക്കില്ല. ഇന്നലെ മുതല്‍ ഇത് പ്രാവര്‍ത്തികമായി. ഇത് രണ്ടാംതവണയാണ് അരവണയുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സന്നിധാനത്ത് അരവണയുടെ കരുതല്‍ ശേഖരവും ഇല്ലാതായതോടെ തിരക്കേറുന്ന വരുംദിവസങ്ങളില്‍ പ്രസാദവിതരണം തടസപ്പെടും.
പ്രസാദമുണ്ടാക്കാനുള്ള സാധനങ്ങള്‍ ഫുഡ് സേഫ്റ്റി വിഭാഗം പമ്പയില്‍ പരിശോധിച്ചശേഷമാണ് സന്നിധാനത്തെത്തിക്കുന്നത്.അരവണയുടെ നിര്മ്മാണത്തിനുശേഷവും പ്രസാദത്തിന്റെ ഗുണനിലവാരപരിശോധന നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ നിഷ്കര്ഷിച്ചിരിക്കുന്നവ്യവസ്ഥകള്ക്കുപുറമേ ജലാംശം പത്ത് ശതമാനത്തില്‍താഴെ മാത്രമെ പാടുള്ളൂ എന്ന നിബന്ധനയാണ് പ്രസാദനിര്മ്മാണത്തിന്റെ വേഗത കുറയ്ക്കുന്നത്.പ്രസാദം ദീര്‍ഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാനുള്ള നടപടിയാണിതെന്ന് ഫുഡ് സേഫ്റ്റി വിഭാഗം പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദേവസ്വം അധികൃതര്‍.
പത്ത് ശതമാനത്തില്‍ താഴെമാത്രം ജലാംശമുള്ള അരവണ തയ്യാറാക്കുമ്പോള്‍ പ്രസാദം കൂടുതല്‍ കുറുകുന്നു. ഈ അരവണ പൂര്‍ണ്ണമായും തണുപ്പിച്ചതിനുശേഷമാണ് പായ്ക്കിംഗിന് തയ്യാറാകുന്നത്. ഇതിന് ഏറെ സമയം ചെലവഴിക്കേണ്ടിവരുന്നു. കൂടാതെ പ്രസാദം കൂടുതല്‍ കുറുകുമ്പോള്‍ അരവണപ്ലാന്റിലെ ഫില്ലിംഗ് യൂണിറ്റ് കേടാകും. ഇപ്പോള്‍തന്നെ ചിലയന്ത്രഭാഗങ്ങള് അറ്റകുറ്റപ്പണിയിലാണ്. അറുപത് ശതമാനം പഞ്ചസാരയുടെ അംശമുള്ള ശര്‍ക്കര അടങ്ങിയ അരവണ കേടാകില്ലെന്നാണ് പറയുന്നത്. എന്നാല്‍ സന്നിധാനത്ത് ഉപയോഗിക്കുന്ന ശര്‍ക്കരയില്‍ പഞ്ചസാരയുടെ അംശം 90ശതമാനത്തിലധികമാണ്. കരുതല്‍ ശേഖരം ഇല്ലാതായതോടെ ഉത്പാദിപ്പിക്കപ്പെടുന്ന അരവണ അപ്പോള്‍തന്നെ വില്‍പ്പനയ്ക്ക് എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
രണ്ട് ലക്ഷം ടിന് അരവണയാണ് സന്നിധാനത്ത് പ്രതിദിനം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ഇത് ഒന്നര ലക്ഷമായി കുറഞ്ഞു. സാധാരണ ദിവസങ്ങളില്‍ രണ്ടര ലക്ഷം ടിന് അരവണയുടെ വില്പനയാണ് സന്നിധാനത്തെ രണ്ട് കൗണ്ടറുകളിലൂടെ നടക്കുന്നത്.
ഉച്ചപൂജയ്ക്കുശേഷം ഭഗവാന്റെ നിവേദ്യം പ്ലാന്റിലെ പ്രസാദവുമായി ചേര്‍ത്താണ് അരവണ തയ്യാറാക്കുന്നത്. അരവണയ്ക്ക് ഭക്തരുടെ ഇടയില്‍ പ്രിയം ഏറാനും ഇതാണ് കാരണം. തിടപ്പള്ളിയില്നിന്നെത്തിച്ച അരവണ ചേര്‍ത്ത പ്രസാദം തയ്യാറാക്കിയ ശേഷം കൂടുതല്‍ നിബന്ധനകള്‍ ഉണ്ടാവുമ്പോള്‍ ആവശ്യത്തിന് അരവണ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മണ്ഡലകാലം സമാപിക്കാന്‍ ഒമ്പത് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വരുംദിവസങ്ങളില്‍ വന്ഭക്തജനത്തിരക്കാവും ശബരിമലയിലുണ്ടാവുക.തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പ്രസാദം ലഭിക്കാതായാല്‍ അത് വന്‍ വിമര്‍ശനം വിളിച്ചുവരുത്തും. മുമ്പ് ഗുണനിലവാരം കുറഞ്ഞ മുന്തിരി ലഭിച്ചതിനാല്‍ അരവണനിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കുറഞ്ഞത് പത്ത്ദിവസത്തിലധികം വിറ്റഴിക്കാനുള്ള കരുതല്‍ ശേഖരം ദേവസ്വംബോര്‍ഡിന്റെ പക്കല്‍ അന്നുണ്ടായിരുന്നു.ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്. രണ്ട് ദിവസത്തേക്കുള്ളഅരവണപോലും സ്റ്റോക്കില്ല. അരവണ വില്പനയിലും അതിലൂടെയുള്ള വരുമാനത്തിലും റെക്കാര്‍ഡിലേക്ക് ബോര്‍ഡ് നീങ്ങുമ്പോഴാണ് ഈ തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: