തിരുവനന്തപുരം: ജപ്തി ഭീഷണി നേരിടുന്ന സംസ്ഥാനത്തെ കയര്‍ സഹകരണസംഘങ്ങളുടെ വായ്പാ കുടിശിക അടച്ചു തീര്‍ക്കാനായി കടാശ്വാസ പദ്ധതിക്ക് രൂപം നല്‍കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനമൂലധനം വര്ധിപ്പിച്ചുനല്കിയെങ്കിലും കുടിശികയ്ക്ക് പരിഹാരമാവാത്ത സാഹചര്യത്തില്‍ കടം അടച്ചുതീര്‍ക്കുന്നതിനായി ഒരു വിഹിതം സര്‍ക്കാര്‍ ധനസഹായമായി അനുവദിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
വാണിജ്യ, സഹകരണ, ഗ്രാമീണ ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സഹകരണ വായ്പാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ചെറുകിട സംരംഭങ്ങള്‍ക്കായി വായ്പയെടുത്ത കയര്‍മേഖലയിലെ സ്വാശ്രയ ചെറുകിട ഉല്പാദക സംഘങ്ങള്‍, ക്ലസ്റ്ററുകള്‍, സഹകരണസംഘങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി നേരത്തെ നല്‍കിയിരുന്ന കടാശ്വാസതുകയുടെ പരിധി വര്‍ധിപ്പിച്ച് നല്‍കാനുള്ള കടാശ്വാസ പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കയര്‍മേഖലയിലെ പ്രശ്നപരിഹാരത്തിനായി സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും യോഗം വിളിക്കുമെന്നും ടി.എം.തോമസ് ഐസകിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
അധ്യാപക പാക്കേജും അധ്യാപക ബാങ്ക് രൂപീകരണവും പിഎസ്സി ഉദ്യോഗാര്‍ഥികളുടെയും നിയമനത്തെയും സംവരണത്തെയും ദോഷകരമായി ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. കെ.രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നല്‍കുകയായിരന്നു മന്ത്രി. പിഎസ്സിയില്‍നിന്ന് നിയമനശുപാര്‍ശ ലഭിച്ചവരെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലുള്ള പ്രൊട്ടക്ടഡ് അധ്യാപകരെ അധ്യാപക ബാങ്കിലേക്ക് മാറ്റുകയാണ്. പിഎസ്സി മുഖേന നിയമനം നടക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അധ്യാപകരെ പുനര്‍വിന്യസിക്കില്ല. തസ്തികനിര്ണയത്തെത്തുടര്ന്ന് അധികമായി കണ്ടെത്തിയ അധ്യാപകരെ എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികള്‍വഴി പുനര്‍വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. യുഐഡി അടിസ്ഥാനമാക്കി തസ്തികനിര്‍ണയം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രത്യേക അധ്യാപക ബാങ്ക് രൂപീകരിച്ചാണ് നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: