എരുമേലി; ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഒരു മാസത്തിനുള്ളില്‍ 9 കേസുകളില്‍ പിഴ ചുമത്തുകയും ഒരു കേസ് തുടര്‍നടപടിക്കായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എരുമേലിയിലെവിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് 9 കടകള്‍ക്കും പിഴ ചുമത്തിയത്. 2,500 രൂപ വീതം 22,500 രൂപ പിഴയായി ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ അമിതവില ഇടാക്കിയെന്ന പരാതിയന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ഗ്ലൂക്കോസ് പാക്കറ്റില്‍ വില വെട്ടിത്തിരുത്തിയതായി കണ്ടെത്തിയ കേസാണ് തുടര്‍നടപടിക്കായി രജിസ്റ്റര്‍ ചെയ്തത്.
പാക്കറ്റിലെ വില വെട്ടിത്തിരുത്തിയാണ് ലഭിച്ചതെന്ന കച്ചവടക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിനും വിതരണക്കാരനുമെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ഹോട്ടലുകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അടക്കം വരുന്ന കടകളിലും മറ്റും കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എരുമേലി അടക്കമുള്ള തീര്‍ത്ഥാട പാതകളിലെ ഹോട്ടലുകളില്‍ വന്‍തുകയാണ് തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഹോട്ടലുകളിലുണ്ടാകുന്ന തീര്‍ത്ഥാടകരുടെ പരാതികള്‍ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ യാതൊരു സൗകര്യവും നിലവിലില്ല. ഭക്ഷണ സാധനങ്ങളുടെ വില എഴുതിയ ബോര്‍ഡ്, തീര്‍ത്ഥാടകര്‍ കാണാത്ത വിധം പേരിന് കെട്ടിത്തൂക്കുന്ന രീതിയാണ് മിക്ക ഹോട്ടലുകാരും ചെയ്യുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകളിലെ കാഷ് കൗണ്ടറിനു സമീപത്തായി വിലനിലവാര ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദ്ദേസം. എന്നാല്‍ മിക്ക ഹോട്ടലുകാരും ഹോട്ടലിനുള്ളില്‍ തന്നെ ഏതെങ്കിലും ഒരു വശത്ത് ശ്രദ്ധിക്കാത്ത തരത്തില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതാണ് അമിത വില ഈടാ#ാക്കാന്‍ വഴിയൊരുക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
വിലനിലവാര ബോര്‍ഡുകള്‍ക്കൊപ്പം പരാതിയുള്ളവര്‍ക്കായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ മറ്റു സംവിധാനങ്ങളോ ഇല്ലായെന്നതും പ്രതിസന്ധിയാണ്. അമിത വില ഈടാക്കിയെന്ന ബോദ്ധ്യപ്പെടുന്ന തീര്‍ത്ഥാടകര്‍ ബഹളമുണ്ടാക്കിയാല്‍ ബാക്കിതുക തിരിച്ചു നല്കി കച്ചവടക്കാര്‍ പരാതികള്‍ അപ്പോള്‍ത്തന്നെ ഒതുക്കിത്തീര്ക്കുകും ചെയ്യും. രേഖാമൂലമോ കയ്യോടെയോ പിടിക്കപ്പെടുന്ന കേസുകള്‍ക്ക് മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂയെന്ന റവന്യൂ വകുപ്പിന്റെ പരിമിതിയാണ് മിക്കകച്ചവടക്കാരും മുതലാക്കുന്നത്. എന്നാല്‍ പോലീസ് വകുപ്പാണെങ്കില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്രെ ഒരു കേസുമാത്രമാണെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: