ആലങ്ങാട്: മുപ്പത്തിരണ്ടാമത് അഖിലഭാരത ശ്രീമദ് ഭാഗവതസത്രം നാളെ ആരംഭിക്കും. സത്രത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ ഇന്ന് രാവിലെ 11ന് നടക്കും. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും മേല്‍ശാന്തി ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റേയും സാന്നിധ്യത്തില്‍ കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ. കെ. കര്ണ്ണന് ഉദ്ഘാടനം ചെയ്യും. പ്രദീപ് ആലപ്പാട്ട് വിശിഷ്ടാതിഥിയായിരിക്കും. സത്രത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അന്നദാനത്തിന് ആവശ്യമായ ധാന്യങ്ങള്‍ ഒരുക്കുന്നതാണ് ചടങ്ങ്.
അരി, നാളികേരം, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്തജനങ്ങള്‍ ഭഗവാന് വഴിപാടായി സമര്‍പ്പിക്കുന്നു. വൈകിട്ട് 6.30ന് ‘ഭാഗവതസത്രം എന്ത്, എന്തിന്’ എന്ന വിഷയത്തില്‍ പറവൂര്‍ ജ്യോതിസ്സ് പ്രഭാഷണം നടത്തും. നാളെ 4.30ന് ആഭ്യന്തരവകുപ്പ് മന്ത്രി സത്രം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.
ശിവഗിരിമഠാധിപതി പ്രകാശാനന്ദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് സത്രവേദിയിലെ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണവിഗ്രഹ പ്രതിഷ്ഠ നിര്‍വ്വഹിക്കും. എം. പി. വീരേന്ദ്രകുമാര്‍ ഗ്രന്ഥസമര്‍പ്പണം നടത്തും. അഡ്വ. വി. ഡി. സതീശന് സത്രസന്ദേശം നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍നായര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി. വി. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: