ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യവ്യാപകമായി ആരംഭിച്ച ഇഎസ്ഐ ആശുപത്രികളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വരുന്നു.
മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ഒട്ടേറെ പോരായ്മകള്‍ ഉള്ളതായി വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇഎസ്ഐ കോര്‍പ്പറേഷന്റെ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.
സിഎജിയുടെ പ്രത്യേക ഓഡിറ്റിങ് വഴി ആരോപണങ്ങള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്. ചിലതു നടത്തിപ്പിലേയും നിയമനത്തിലേയും പിടിപ്പുകേടുകളോ കൃത്രിമങ്ങളോ ആണെങ്കില്‍ ചിലതു നിര്‍മ്മാണത്തിലെ അഴിമതികളാണ്.
കേരളത്തില്‍ കൊല്ലം ജിലയിലെ പാരിപ്പള്ളിയില്‍ 700 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഇഎസ്ഐ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നുവെന്നാണ് പരാതി.
നിര്‍മ്മാണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഒട്ടേറെ പരാതികള്‍ കോര്പ്പറേഷന് ആസ്ഥാനത്തു കിട്ടിയിട്ടുണ്ട്. കേരളത്തിലെ ബിഎംഎസ് യൂണിയനും ഏറെ നാളായി ആക്ഷേപങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ ചേര്‍ന്ന ഇഎസ്ഐ ബോര്‍ഡ് യോഗമാണ് പ്രത്യേകാന്വേഷണത്തിനു തീരുമാനമെടുത്തത്. രാജ്യത്തെമ്പാടുമായി 19,800 കോടി രൂപ ചെലവു ചെയ്താണ് ഇഎസ്ഐ ആശുപത്രി സൗകര്യങ്ങള്‍ വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: