വനവാസികള്‍ തിരുവനന്തപുരത്ത് നടത്തിവന്ന നില്‍പ്പുസമരം ആവശ്യങ്ങള്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പ്രസ്താവിച്ചതോടെ അവസാനിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങള്‍-ഭക്ഷണം, പാര്‍പ്പിടം, പഠനസൗകര്യം, ചികിത്സാസൗകര്യം മുതലായവ നിഷേധിക്കപ്പെടുന്നതിലുള്ള വനവാസികളുടെ കടുത്ത പ്രതിഷേധമായിരുന്നു തിരുവനന്തപുരത്ത് പ്രകടമായത്. മുഖ്യമന്ത്രി ഒരു പുതിയ ട്രൈബല്‍ പാക്കേജ് പ്രഖ്യാപിച്ചതോടെയാണ് വനവാസി നില്‍പ്പുസമരത്തിന് തിരശ്ശീല വീണത്.
2002 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി പ്രഖ്യാപിച്ച 7693 ഏക്കര്‍ റിസര്‍വ് വനം വനവാസികള്‍ക്ക് നല്‍കാമെന്ന പ്രഖ്യാപനം ഒരുദശകം പിന്നിട്ടിട്ടും ഫലപ്രാപ്തിയിലെത്തിയില്ല. 2003ല്‍ മുത്തങ്ങ സമരത്തില്‍ ഭൂമി നഷ്ടപ്പെട്ട 442 കുടുംബങ്ങള്‍ക്ക് പുനരധിവാസം ലഭ്യമാക്കാമെന്ന് അവര്‍ക്ക് നല്കിയ വാഗ്ദാനവും ജലരേഖയായി. 2.5 ലക്ഷം രൂപവീതം കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപവീതം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന കുട്ടികള്‍ക്കും നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
വനവാസികള്‍ക്ക് മാത്രമായി ഒരു വനവാസി പഞ്ചായത്ത് രൂപവല്‍ക്കരിക്കുമെന്നും വനവാസി പ്രശ്നങ്ങള്‍ ഈ പഞ്ചായത്ത് പരിഹരിക്കുമെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. ഈ സ്ഥലം അവരുടെ അനുവാദമില്ലാതെ കൈമാറ്റംചെയ്യാന്‍ പാടില്ലെന്നുമായിരുന്നു നിയമം. പ്രതീക്ഷിച്ചതുപോലെ ആന്റണിയുടെ വാഗ്ദാനം പാഴ്വാഗ്ദാനമായി എന്നുമാത്രമല്ല, ഇതിനിടയില്‍ 159 വനവാസികള്‍ പട്ടിണിമൂലം മരണമടയുകയും 244 കുട്ടികള്‍ പോഷകാഹാരമോ ചികിത്സയോ കിട്ടാതെ മരിക്കുകയും ചെയ്തു.
വനവാസി മേഖലയിലെ പട്ടിണിമരണം ദൈവത്തിന്റെ സ്വന്തം നാട് എന്നുംമറ്റും ഖ്യാതിസമ്പാദിച്ച കേരളത്തിന് ഒരു പ്രശ്നമല്ല എന്ന് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. റോഡുകളില്‍ വണ്ടികയറി ചതഞ്ഞരയുന്ന നായ്ക്കളെ തിരിഞ്ഞുനോക്കാത്തതുപോലെയാണ് വനവാസി മേഖലയോടുള്ള ഭരണക്കാരുടെ അവഗണന. ഈ അവഗണന മുതലെടുക്കാന്‍ മാവോയിസ്റ്റുകള്‍ ആ മേഖല താവളമാക്കുമ്പോള്‍ അവരെ പിടിക്കാനെന്ന നാട്യത്തില്‍ എത്തുന്ന സേനയും വനവാസി പീഡനത്തില്‍ പിന്നിലല്ല.
സാധാരണ ഒരാള്‍ ഒരു മണ്ഡലത്തിലെ എംഎല്‍എയായോ എംപിയായോ മന്ത്രിയായോ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരവരുടെ മണ്ഡലങ്ങള്‍ക്ക് ചെയ്യാവുന്നത്ര കാര്യങ്ങള്‍ ചെയ്യും. കാരണം അവര്‍ക്ക് പിന്നീട് വരുന്ന തെരഞ്ഞെടുപ്പില്‍ വനവാസികളെ തന്നെ സമീപിക്കണമല്ലോ. പക്ഷെ വനവാസികളുടെ പ്രതിനിധിയായി നിയമസഭയിലെത്തി മന്ത്രിയായ ജയലക്ഷ്മി ആദിവാസി പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുകയോ അവര്‍ക്കായി ഏതെങ്കിലും പാക്കേജ് ആവശ്യപ്പെടുകയോ മുന്‍മുഖ്യമന്ത്രി ആന്റണി പ്രഖ്യാപിച്ച പാക്കേജെങ്കിലും നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല.
മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഒട്ടിച്ചുവച്ച് അവര്‍ എംഎല്‍എ ഫണ്ട് വാങ്ങുന്നു. ജയലക്ഷ്മി രാഹുല്‍ ഗാന്ധി നൂലില്‍ക്കെട്ടിയിറക്കിയ മന്ത്രിയായതിനാല്‍ അവര്‍ക്കെതിരെ പ്രതിപക്ഷം പോലും നിശ്ശബ്ദത പാലിക്കുന്നു. ഇടതുപക്ഷത്തിനും ചിലകാര്യങ്ങളില്‍ സോണിയയെ പേടിക്കേണ്ടതുണ്ടല്ലോ. വീടുകളില്ലാത്ത, ഭക്ഷണമില്ലാത്ത, യഥാസമയം ചികിത്സകിട്ടാത്ത സ്വന്തം ജനവിഭാഗത്തെ മറന്നുജീവിക്കുന്ന മന്ത്രി എന്തെങ്കിലും ദുരന്തമുണ്ടായാല്‍ മറ്റുഭരണാധികാരികള്ക്കൊപ്പം അവിടെ ഹാജര്‍ വയ്ക്കുന്നതു കാണാം. പക്ഷേ ഈ കാലയളവില്‍ അവര്‍ കൂടപ്പിറപ്പുകള്‍ക്ക് എന്തെങ്കിലും ചെയ്തുവോ? സി.കെ.ജാനുവിനൊപ്പംപോലും മന്ത്രിയ്ക്കെത്താന് കഴിയുന്നില്ല.
ആറളം ഫാമില്‍ സ്ഥലംനല്കാമെന്നും പുനരധിവാസമിഷന് രൂപീകരിക്കാമെന്നും മുത്തങ്ങയിലെ 800 കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ പൊള്ളയായി മാറുകയായിരുന്നു. വനവാസികള്‍ ഇന്നും ദൈവത്തിന്റെ നാട്ടില്‍ അനാഥരാണ്. അവര്‍ക്ക് തൊഴിലില്ല, വിദ്യാഭ്യാസമില്ല, ചികിത്സയില്ല. ഇപ്പോള്‍ അവരുടെ വാസസ്ഥലം അപഹരിക്കപ്പെടുക മാത്രമല്ല, സംസ്കാരംപോലും അപഹസിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ നില്പ്പുസമരമെങ്കിലും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാന്‍ കാരണമാവട്ടെ.
കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്കിയ 7693 ഹെക്ടര്‍ നിക്ഷിപ്തഭൂമി വനവാസികള്‍ക്ക് പതിച്ചുനല്‍കി വിജ്ഞാപനമിറക്കുമെന്നും വനവാസി പ്രതിനിധികളും സര്‍ക്കാരും സംയുക്തമായി പരിശോധിച്ച് ഭൂമി വാസയോഗ്യമാണെന്നു കണ്ടെത്തി നല്‍കുമെന്നുമാണ് ഉറപ്പ്. പട്ടികവര്‍ഗക്കാര്‍ അല്ലാത്തവര്‍ കൈയേറിയതിനാല്‍ വനവാസികള്‍ക്ക് കുറവുവന്ന ഭൂമി വീണ്ടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വാഗ്ദാനമുണ്ട്.
വനവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി ‘പെസ’ ആക്ട് നടപ്പാക്കുമെന്നും 40 ശതമാനത്തില്‍ കൂടുതല്‍ ആദിവാസികളുളള മേഖലകള്‍ പ്രത്യേക പഞ്ചായത്ത് ആക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. ആറളം ഫാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് കുറുപ്പിന്റെ ഉറപ്പാകാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: