അബുദാബി: പാക്കിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ന്യൂസിലാന്റിന്റെ തിരിച്ചുവരവ്. നാലാം മത്സരത്തില്‍ ഏഴു റണ്‍സിന് ജയിച്ച ബ്ലാക്ക് ക്യാപ്സ് പരമ്പരയില്‍ 2-2ന് ഒപ്പമെത്തി. ഇതോടെ അഞ്ചാം മുഖാമുഖം നിര്‍ണായകമായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 5ന് 299 എന്ന സ്കോര്‍ പടുത്തുയര്‍ത്തി. പാക്കിസ്ഥാന്റെ മറുപടി 8ന് 292ല്‍ ഒതുങ്ങി. അവസാന മത്സരം 19ന് നടക്കും.
കെയ്ന്‍ വില്യംസന്റെ (123, 12 ബൗണ്ടറികള്‍) സെഞ്ച്വറിയാണ് ന്യൂസിലാന്റിന് മുന്നൂറിനരുകിലെ സ്കോര്‍ സമ്മാനിച്ചത്. മാര്ട്ടിന് ഗുപ്റ്റിലും (58) ഡീന്‍ ബ്രൗണ്ലെയും (42) തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. പാക് നിരയില്‍ മുഹമ്മദ് ഇര്ഫാന് രണ്ടിരകളെ കണ്ടെത്തി.
മറുപടിക്കിറങ്ങിയ പാക് പട ഒരു ഘട്ടത്തില്‍ 4ന് 82 എന്ന നിലയില്‍ പരുങ്ങി. അഹമ്മദ് ഷെഹ്സാദ് (0), മുഹമ്മദ് ഹഫീസ് (3), ഹാരിസ് ശൊഹെയ്ല്‍ (13) നസീര്‍ ജംഷെദ് (30) തുടങ്ങിയവരെല്ലാം അതിവേഗം കൂടാരം പൂകി.
എന്നാല്‍ പിടിച്ചുനിന്ന യൂനിസ് ഖാന് നേടിയ സെഞ്ച്വറിയും നായകന് ഷാഹിദ് അഫ്രീദിയുടെ തകര്‍പ്പന്‍ അടികളും പാക് പടയുടെ പ്രതീക്ഷകാത്തു. പക്ഷേ, അഫ്രീദിയും (25 പന്തില്‍ 49, അഞ്ച് ഫോര്‍, രണ്ട് സിക്സ്) നാലു ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെടെ 103 റണ്‍സ് കുറിച്ച യൂനിസും അടുത്തടുത്ത് പുറത്തായതോടെ പാക്കിസ്ഥാന്റെ കഥകഴിഞ്ഞു. ഡാനിയേല്‍ വെറ്റോറി മൂന്നു വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: