കോട്ടയം: സൗത്ത് ഇന്ത്യന്‍ ബാങ്ക്-സി എം എസ് ദേശീയ പ്രീമിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.പി. സേതുരാമന് ചാമ്പ്യനായി. സി.എം.എസ് കോളേജില്‍ 4ന് ആരംഭിച്ച മത്സരങ്ങള്‍ ഇന്നലെ അവസാനിക്കുമ്പോള്‍ പതിമൂന്നു റൗണ്ടുകളില്‍ നിന്നായി എട്ടര പോയിന്റ് നേടിയാണ് സേതുരാമന് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
ഫൈനല്‍ മത്സരങ്ങള്‍ ആരംഭിച്ച് ഏകദേശം 15 മിനിറ്റ് പിന്നിട്ടപ്പോള്‍ എതിരാളി ഗ്രാന്‍ഡ്മാസ്റ്റര്‍ ജെ. ദീപന് ചക്രവര്‍ത്തിയുമായി സമനിലയില്‍ പിരിഞ്ഞാണ് സേതുരാമന് ചാമ്പ്യനായത്. രണ്ടുലക്ഷത്തി അമ്പത്തിനായിരം രൂപയാണ് സമ്മാന തുക. ചാമ്പ്യനായതോടുകൂടി അടുത്ത വര്‍ഷത്തെ ലോകകപ്പിനു നേരിട്ട് സേതുരാമന് യോഗ്യത നേടി. അണ്ടര്‍ 16ന്റെ ലോകചാമ്പ്യനാണ് സേതുരാമന്. ഗ്രാന്‍ഡ്മാസ്റ്റര്‍ ദീപ് സെന്‍ഗുപ്ത 8 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പി. കാര്ത്തികേയന് 8 പോയിന്റോടെ മൂന്നാംസ്ഥാനമായ ഒരു ലക്ഷം രൂപ നേടി. മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരായ സ്വയാംസ് മിശ്രയും പി. ശ്യാം നിഖിലും തമ്മില്‍ നടന്ന കളി സമനിലയില്‍ പിരിഞ്ഞു. ഗ്രാന്‍ഡ്മാസ്റ്റര്‍ ദീപ് സെന്ഗുപതയും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വി.എ.വി. രാജേഷും തമ്മിലുള്ള കളിയും സമനിലയില്‍ പര്യാവസാനിച്ചു.
ഗ്രാന്‍ഡ്മാസ്റ്റര്‍ രാജാറാം ലക്ഷ്മണും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പി. കാര്‍ത്തികേയനും കറ്റാലന്‍ ഓപ്പണിങ്ങോടെ ആരംഭിച്ച കളിയില്‍ കാര്ത്തികേയന് 41 ാം നീക്കത്തില്‍ ലക്ഷ്മണനെ പരാജയപ്പെടുത്തി. ക്യൂന്‍സ് ഇന്ത്യന്‍ ഓപ്പണിങ്ങോടെ ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ എം.ആര്. ലളിത് ബാബുവും അഭിജിത്ത് കുണ്ടെയും ആരംഭിച്ച കളിയില്‍ അഭിജിത്ത് 49 ാം നീക്കത്തില്‍ ലളിതിനെ പരാജയപ്പെടുത്തി.
സമാപന സമ്മേളനം എം.ജി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. സി.എം.എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്കിയ ദേശീയ ചാമ്പ്യനുള്ള ട്രോഫി ഡോ. ബാബു സെബാസ്റ്റിയന് സേതുരാമന് കൈമാറി. സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റോയി സാം ഡാനിയല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ.അനന്തറാം രത്തിനം, കണ്‍വീനര്‍ വര്‍ഗീസ് സി. ജോഷ്വാ, ചെസ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി രാജേഷ് നാട്ടകം, ട്രഷറര്‍ റ്റി.ജെ സുരേഷ് കുമാര്‍, സി.എം.എസ് .കോളേജ് ബര്‍സാര്‍ റവ. ഡോ.പി.കെ കുരുവിള, റ്റി.കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: