തൃപ്പൂണിത്തുറ: മനുഷ്യര്‍ നായാടി നടന്ന പ്രാചീന കാലത്തെയും ഇന്നത്തെ നിലയില്‍ ഭാഷ രൂപപ്പെടാതിരുന്ന കാലഘട്ടത്തെയും സൂചിപ്പിക്കുന്ന അമൂല്യ ശേഖരങ്ങളാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം ഊട്ടുപുരയില്‍ നടക്കുന്ന റോക്ക് ആര്‍ട്ട് എക്സിബിഷന്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം ശില ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സും തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസും യുസി കോളേജ് ആലുവയും സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്. ശിലാചിത്ര ഗവേഷണ മേഖല ഇന്ന് വളരെയധികം വളര്‍ന്നിട്ടുണ്ട്. ആദിമ മനുഷ്യര്‍ കരിങ്കല്ലുകളില്‍ കോറിയിട്ട വരകളും ചിത്രങ്ങളും പുതുതലമുറയ്ക്ക് നിരവധി ആശയങ്ങള്‍ പകര്‍ന്നു നല്കുന്നു. പൗരാണിക ദേവത വീനസിന്റെ മണ്ണ് പ്രതിമയാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്.
ഫ്രാന്‍സ്, സ്വീഡന്, ഇറ്റലി, ഇന്‍ഡോനേഷ്യ, കസാഖിസ്ഥാന്‍, സൗദി അറേബ്യ, സിംബാബ്വേ, മൊറോക്കാ, സൗത്ത് ആഫ്രിക്ക, നോര്‍വേ, കാലിഫോര്‍ണിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശിലാചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കേരളത്തിലെ ഇടക്കല്‍ ഗുഹയില്‍ നിന്നുള്ള ശിലാഫലകം ഉള്‍പ്പടെ ഇന്ത്യയിലെ ശിലാചിത്രങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഒഡിഷയിലെ ഗ്രാമീണ സൗന്ദര്യം അവതരിപ്പിക്കുന്ന സെറ്റും പ്രദര്‍ശനത്തിലുണ്ട്. പച്ചക്കറികളില്‍ നിന്നുള്ള നിറങ്ങള്‍ ഉപയോഗിച്ച് മുളയുടെ ബ്രഷ് കൊണ്ട് വരച്ച ചിത്രങ്ങള്‍, ഓര്‍ണ്ണമെന്റല്‍ പെയിന്റിംഗ്, വിവിധ രാജ്യങ്ങളിലെ പരമ്പരാഗത നൃത്ത രൂപങ്ങളുടെ വേഷവിധാനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്ന കുട്ടികള്‍ക്ക് മനസില്‍ പതിഞ്ഞ ആശയങ്ങള്‍ വരയ്ക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28ന് തുടങ്ങിയ എക്സിബിഷന് ഈ മാസം 28ന് സമാപിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലര വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: