ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ആറുമാസം കൊണ്ട് 175 മരുന്നുകളാണ് വിലനിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് രാസവസ്തു രാസവളം മന്ത്രി അനന്ത് കുമാര്‍ ലോക്സഭയില്‍ അറിയിച്ചു. ഇത്രയും മരുന്നുകള്‍ക്ക് വില നിയന്ത്രണം കൊണ്ടുവന്നു, അവയുടെ വില കുറച്ചു. ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു.
മെയ് 26ന് വിലനിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ 440 മരുന്നുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴവയുടെ എണ്ണം 615 ആണ്. വിലകുറച്ച മരുന്നുകളില്‍ 47 എണ്ണം കാന്‍സറിനുള്ളവയും 22 എണ്ണം പ്രമേഹത്തിനുള്ളവയും 19 എണ്ണം എയ്ഡ്സിനുള്ളവയും 84 എണ്ണം ഹൃദ്രോഗത്തിനുള്ളവയുമാണ്. ഒരു മരുന്നിന്റെയും വില കൂടിയിട്ടില്ല.
30 ഗുളികള്‍ക്ക് 8,452.38”രൂപയുണ്ടായിരുന്ന ഒരു കാന്‍സര്‍ മരുന്നിന്റെ വില 1,08,000 രൂപയാക്കിയെന്നാണ് പ്രതിപക്ഷത്തെ ഒരു നേതാവ് പ്രചരിപ്പിക്കുന്നത്. ഇത് തെറ്റായ പ്രചാരണമാണ്. അനന്ത് കുമാര്‍ പറഞ്ഞു.
പുതിയ നയപ്രകാരം ഒരോ മരുന്നുകമ്പനിയും മൂന്നു മാസം കൂടുമ്പോള്‍ ഫോം അഞ്ച് പൂരിപ്പിച്ചു നല്‍കണം. ഇതുവഴി അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നിന്റെ ഗുണം, അളവ്, വില തുടങ്ങിയവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും വില നിരീക്ഷണ സമിതി രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ദേശീയ മരുന്നുവില അതോറിറ്റി സ്വതന്ത്രമാണ്.
അവരുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ജൂണ്‍ പത്തിനു മാത്രം 108 ചേരുവകളാണ് അവര്‍ വിലനിയന്ത്രണപ്പട്ടികയില്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: