ഇസ്ലാമാബാദ്: നാല്പത്തിയെട്ട് മണിക്കൂറിനകം 3000 ഭീകരരെ കൊലപ്പെടുത്തണമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്.
ഇക്കാര്യം പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായി സൈനിക മേധാവി ട്വിറ്ററിലൂടെ അറിയിച്ചു.
പാക്ക് സേന താലിബാനെ പിന്തുടരുകയാണ്. അധികം താമസിക്കാതെ തന്നെ അവരെ ഉന്മൂലനം ചെയ്യും. തങ്ങള്‍ ഭീകരരെപ്പോലെ ഭീരുക്കളല്ലെന്നും സ്ത്രീകളെയും കുട്ടികളെയും സൈന്യം ഉപദ്രവിക്കില്ലെന്നും ഷെരീഫ് ട്വീറ്റ് ചെയ്തു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ കമാന്‍ഡറുമായ സാക്കിയു റഹ്മാന് ലഖ്വിക്കു പാക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ ട്വീറ്റ്. ഇന്നലെയാണ് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്വിക്കു കോടതി ജാമ്യം അനുവദിച്ചത്.
പാക്ക് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇതുസംബന്ധിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നിര്‍ദേശം നല്‍കിയെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതയെ വേര്‍തിരിച്ചു കാണരുത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ജാമ്യത്തില്‍ വിടുന്നത് ഇന്ത്യയ്ക്കു സ്വീകരിക്കാനാവില്ല. ലഖ്വി ഭീകരനാണെന്നു യുഎന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ആറ് ഭീകരരുടെ വധശിക്ഷയില്‍ സൈനിക മേധാവി ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.പെഷവാര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൈനിക മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. പെഷവാറില്‍ സൈനിക സ്കൂളിനു നേരെ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 132 കുട്ടികളും സ്കൂള്‍ ജീവനക്കാരും പാക് സൈനികരുമുള്‍പ്പെടെ 145 പേര് കൊല്ലപ്പെട്ടിരുന്നു. നൂറ്റമ്പതോളം പേര്ക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: