ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ വെന്നിക്കൊടി. കൂടുതല്‍ ഭാരമുള്ള ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ പരീക്ഷണവിജയം മനുഷ്യനെ ബഹിരാകാശത്തയച്ച് സുരക്ഷിതമായി തിരികെ എത്തിക്കാമെന്ന് ലോകത്തിന് മുന്പില് തെളിയിച്ചിരിക്കുകയാണ്.
പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പേടകത്തെ ബഹിരാകാശത്തേക്കയയ്ക്കാന് ഭാരതത്തിനും സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന് പറയുമ്പോള്‍ ഈ വിജയം രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞപോലെ ബഹിരാകാശത്ത് ഭാരതം സ്ഥാപിച്ച ഒരു നാഴികക്കല്ലുതന്നെയാണ്.
ഈ വിജയത്തില്‍ രണ്ടു മലയാളികള്‍ക്കും പങ്കുണ്ടെന്നത് കേരളത്തിനഭിമാനകരമാണ്. 630.58 ടണ്‍ ഭാരവും 43.43 മീറ്റര്‍ ഉയരവുമുള്ള മാര്‍ക്ക് മൂന്നിന്റെ ചെലവ് 140 കോടി രൂപയാണ്. ഈ ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) ദൗത്യം പൂര്‍ത്തിയാക്കിയതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ഭാരതവും ആഗോളാന്തരതലത്തിലേക്കുയര്ന്നു എന്നുമാത്രമല്ല, ക്രൂ മൊഡ്യൂള്‍ അറ്റ് മോസ്ഫെറിക് റിഎന്‍ട്രി എക്സ്പെരിമെന്റ്സ് (കെയര്‍) ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിച്ചതും ഭാരതത്തിലെ സയന്‍സ് ഗവേഷകരുടെ തൊപ്പിയിലെ മറ്റൊരു തൂവലായി.
പേടകം ലക്ഷ്യത്തിലെത്തിയശേഷം സുരക്ഷിതമായി ആന്റമാന് സമീപമുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ദിരാ പോയിന്റിനരികിലാണ് ഇറങ്ങിയത്. മനുഷ്യനെ ബഹിരാകാശത്തേക്കയയ്ക്കാന് പത്തുകൊല്ലമെങ്കിലും വേണ്ടിവരുമെന്നാണ് നിലവിലുള്ള പ്രതീക്ഷ. മനോഹരമായ പ്രതീക്ഷയുടെ പത്തുകൊല്ലം. അതിന് ഇനിയും ഗവേഷണങ്ങള്‍ വേണ്ടിവരും.
ഒന്നോ രണ്ടോ മനുഷ്യരെ ബഹിരാകാശത്തേക്കയച്ച് തിരികെ എത്തിക്കുന്നതിനുള്ള നവീനവും പരിഷ്കൃതവുമായ വാഹനങ്ങള്‍ ഉണ്ടാക്കുന്നതിന് പതിനായിരം കോടിരൂപ ചെലവുവരുമെങ്കിലും അത് ഭാരതത്തിന്റെ ഈ രംഗത്തുള്ള സ്വയംപര്യാപ്തതയും നിശ്ചയദാര്ഢ്യവുമാകും പ്രതിഫലിപ്പിക്കുക. ഇതിനുമുന്‍പ് രണ്ടുഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിജയം ആത്മവിശ്വാസം പകരുന്നതായിരുന്നു.
രണ്ടുവര്‍ഷത്തിനുള്ളില്‍ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ യഥാര്‍ത്ഥ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്. ഭാരതത്തില്‍ വികസിപ്പിച്ചെടുക്കുന്ന ക്രയോജനിക് എന്ജിന് ഉപയോഗിച്ച് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
പരാശ്രയമില്ലാതെ സ്വന്തം വിക്ഷേപണ വാഹനമുപയോഗിച്ച് ഇന്‍സാറ്റ് നാല് സീരീസ് ഉപഗ്രഹങ്ങള്‍ നിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിയുമെന്ന് ഈ വിജയകരമായ വിക്ഷേപണം തെളിയിച്ചു കഴിഞ്ഞു. ഇതോടെ കൂടുതല്‍ ഉയരത്തിലുള്ള ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനാകും. മംഗള്യാന് ഭാരതത്തിന്റെ ശാസ്ത്രഗവേഷണരംഗത്തെ ഉജ്വലമാക്കിയിരുന്നു.
ഇപ്പോള്‍ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആ ശോഭ കൂടുതല്‍ വര്‍ധിപ്പിച്ചു. മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങിയപ്പോഴുള്ളതുപോലത്തെ ഉള്‍പ്പുളകമാണ് ഈ ജിഎസ്എല്‍വി പേടകം ഭാരതീയര്‍ക്ക് നല്‍കുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് അന്തരീക്ഷത്തിലൂടെ ദ്രുതപ്രയാണം ചെയ്തപ്പോള്‍ അത് അനുഭവിച്ച താപഅതിജീവനം, ഗുരുത്വാകര്‍ഷണത്തെ മറികടക്കല്‍ മുതലായവ പഠനവിധേയമാക്കി വേണം അടുത്ത കൂടുതല്‍ സങ്കീര്‍ണമായ റോക്കറ്റ് വിക്ഷേപണം നടത്താന്‍.
ഇതുവരെ ഉപഗ്രഹവിക്ഷേപണത്തിന് യൂറോപ്യന്‍ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഭാരതം ഇപ്പോള്‍ ലക്ഷ്യമിടുന്നത് സ്വന്തം വാഹനം സ്വയം വികസിപ്പിച്ച് ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ്. ഈ വിദ്യ കരസ്ഥമാകുമ്പോള്‍ മറ്റുരാജ്യങ്ങളുടെ ഭാരമേറിയ ഉപഗ്രഹങ്ങളുടെ ഭ്രമണപഥ നിക്ഷേപത്തിന് സഹായം നല്കി സാമ്പത്തികനേട്ടവും ഉണ്ടാക്കാന്‍ സാധിക്കും. ഇപ്പോള്‍ ഭാരതം ചെലവാക്കിയ കോടികളെ അത് നിസ്സാരവല്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.
പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം ഭ്രമണപഥത്തിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.രാധാകൃഷ്ണന്റെ പ്രതീക്ഷ. ഐഎസ്ആര്‍ഒ ഇതുവരെ നാല്‍പ്പതിലേറെ ഉപഗ്രഹങ്ങള്‍ കരാറടിസ്ഥാനത്തില്‍ വിക്ഷേപിച്ചിട്ടുണ്ടത്രെ. ഭാരതം ഇങ്ങനെ രാജ്യാന്തര ബഹിരാകാശരംഗത്ത് വന്‍ ശക്തിയായി ഉയരാന്‍ കളമൊരുക്കിയ രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര് അഭിനന്ദനം അര്‍ഹിക്കുന്നു.
മറ്റുഗ്രഹങ്ങള്‍ വാസയോഗ്യമാണോയെന്നും അവിടെ വെള്ളമുണ്ടോയെന്നും മറ്റും അറിയാന്‍ മനുഷ്യര്‍ ആകാംക്ഷാഭരിതരാണ്. ഭ്രമണപഥത്തിലും അന്യഗ്രഹത്തിലുമുള്ള യഥാര്‍ത്ഥ പരിതസ്ഥിതിയും മനുഷ്യവാസയോഗ്യതയും അറിയുമ്പോള്‍ മനുഷ്യരുടെ മുന്പില് ഒരു വലിയ ലോകം വാതില്‍തുറക്കുന്നു. വാര്‍ത്താവിനിമയ-വിദൂര സംവേദന രംഗങ്ങളിലെല്ലാം ഡോ.കെ.രാധാകൃഷ്ണന് ഇനിയും തന്റെ വ്യക്തിമുദ്ര പതിക്കാനാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: