ചെന്നൈ: മരുന്നുവില നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പൊളിക്കാന്‍ മരുന്നുകമ്പനികള്‍ ശ്രമം ശക്തമാക്കി. ഡോസേജുകളിലും ചേരുവകളിലും മാറ്റംവരുത്തിയാണിത്. വിലനിയന്ത്രണം വന്നതോടെ കമ്പനികളുടെ ലാഭവിഹിതം കുറഞ്ഞതാണ് കാരണം.
വേദന സംഹാരികളും ക്യാന്‍സര്‍ ചികിത്സാ മരുന്നുകളുമാണ് വിലകുറയുന്ന മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയില്‍ ഭൂരിഭാഗവും. അടുത്തിടെ 52 പുതിയ മരുന്നുകളെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മൊത്തം 175 മരുന്നുകളെയാണ് മോദിസര്‍ക്കാര്‍ വന്നശേഷം വിലനിയന്ത്രണപ്പട്ടികയില്‍ ചേര്‍ത്തത്. ഇതോടെ 615 മരുന്നുകളുടെ വിലയിലാണ് കര്‍ശന നിയന്ത്രണം നടപ്പിലായത്.
മരുന്നുകമ്പനികളുടെ ലാഭം മൊത്തത്തില്‍ 17 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വില്‍പ്പന കൂടിയിട്ടുമുണ്ട്.
മരുന്നുകളുടെ ചേരുവയില്‍ മാറ്റംവരുത്തി വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് മരുന്നുകമ്പനികള്‍. ടോണ്സിലൈറ്റീസിനുപയോഗിക്കുന്ന ആന്റിബയോട്ടിക്കിന്റെ പത്ത് എണ്ണമടങ്ങിയ ഷീറ്റിന്റെ വില 68 രൂപയായിരുന്നത് ഡോസേജില്‍ മാറ്റം വരുത്തിയപ്പോള്‍ വിലരേഖപ്പെടുത്തിയിരിക്കുന്നത്150 രൂപ എന്നാണ്.
വേദനസംഹാരിയായ പാരസെറ്റാമോള്‍ 500 എംജി കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണപട്ടികയിലുണ്ട്. എന്നാല്‍ ഇതിന്റെ ഡോസേജ് 650 എംജിയായി ഉയര്‍ത്തി വിലയിലും കമ്പനികള്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ടെന്ന് ഫെഡറേഷന് ഓഫ് മെഡിക്കല്‍ റപ്രസെന്റിറ്റീവ്സ് അസോസിയേഷന് ഓഫ് ഇന്ത്യ(എഫ്എംആര്‍ഐ) അംഗം ജി. ഗോപിനാഥ് പറഞ്ഞു.
രാജ്യത്ത് 615 ല്‍ അധികം മരുന്നുകളുടെ വിലനിയന്ത്രിക്കുന്നത് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ്് അതോറിട്ടിയാണ്. വിപണിയില്‍ നിയന്ത്രിതവിലയുള്ള മരുന്നുകള്‍ക്ക് ലഭ്യതക്കുറവുണ്ട്. അതേസമയം, വിപണിയില്‍ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുടെ ഡോസേജില്‍ മാറ്റംവരുത്തിയാണ് വിപണിയിലെത്തിക്കുന്നതെന്നുമാണ് മറ്റൊരു ആരോപണം.
മരുന്നുകമ്പനികള്‍ വിലനിയന്ത്രണം പ്രതിരോധിക്കുന്നതിനായി കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഒരുലക്ഷത്തോളം മരുന്നുകളില്‍ 47 ശതമാനവും വിവിധ മരുന്നുകളുടെ ചേരുവയില്‍ നിര്‍മ്മിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയില്‍ മാറ്റം വരുത്തി വില നിയന്ത്രണത്തെ നേരിടാനാണ് കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: