ഹരിപ്പാട്: സ്പിരിറ്റും രാസവസ്തുക്കളും ചേര്‍ത്ത് വീര്യമുള്ള വ്യാജകള്ള് ഉത്പാദപ്പിക്കുന്നതിനിടെ മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. 1000ലിറ്റര്‍ കള്ള്, ഇതില്‍ കലര്‍ത്തുന്നതിനായി കൊണ്ടുവന്ന 96ലിറ്റര്‍ സ്പിരിറ്റ്, പഞ്ചസാര തേന്‍ രാസപദാര്‍ത്ഥം എന്നിവ ചേര്‍ത്ത് കലക്കിയ 462ലിറ്റര്‍ സ്പിരിറ്റ് ലായനി, 10 ബൈക്കുകള്‍, ഒരു ഓട്ടോറിക്ഷ, ഒരു പിക്കപ്പ് വാനും സംഭവ സ്ഥലത്ത് നിന്ന് പരിശോധനാ സംഘം കണ്ടെടുത്തു. പിടിയിലായവരോടൊപ്പം ഉണ്ടായിരുന്ന ഒന്‍പത് പേര് പരിശോധന സംഘത്തെ വെട്ടിച്ച് ഓടിരക്ഷപെട്ടു.
നങ്ങ്യാര്‍കുളങ്ങര അരണപുറത്ത് പ്രവൃത്തിക്കുന്ന മാവേലിക്കര തട്ടാരമ്പലം സ്വദേശി ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള കല്പക മധുഭവന് (ടിഎസ് നമ്പര്‍ 30) പേരിലുള്ള ഷാപ്പിന്റെ മാനേജര്‍ തൃക്കുന്നപ്പുഴ പുത്തന്‍പുരയില്‍ ശിവദാസന്‍ (51), പള്ളിപ്പാട് മുട്ടം തുണ്ട്പറമ്പില്‍ സഹദേവന് (63), പള്ളിക്കല്‍ പ്രിന്‍സ് ഭവനത്തില്‍ പ്രിന്‍സ് ശിവദാസ് (25) എന്നിവരെയാണ് എക്സൈസ് സംഘം പിടിച്ചത്.
രണ്ടുപേരെ സ്പിരിറ്റ് ലായനി തയ്യാറാക്കുന്ന ഭാഗത്ത് നിന്നും ഒരാളെ ഷാപ്പില് നിന്നുമാണ് പിടിച്ചത്. ഇന്നലെ രാവിലെ 10ന് തെക്കന്‍മേഖല എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡില്‍ പെട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അനില്‍കുമാറും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്. സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാപ്പിന്റെ ഭാഗങ്ങളിലും കള്ള് കയറ്റിയ വാഹനങ്ങള്‍ എത്തുന്നതും പരിശോധനാ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കള്ളുമായി പാലക്കാട് നിന്ന് എത്തുന്ന പിക്കപ്പ് വാനിനു പിന്നാലെ ഡീസല്‍ ഓട്ടോയുടെ പിന്‍ഭാഗത്ത് കന്നാസുകളില്‍ ഒളിപ്പിച്ച സ്പിരിറ്റുമായി എത്തിയത്. ഓട്ടോക്ക് പിന്നാലെ പരിശോധന സംഘം പിന്തുടര്ന്നത് മനസിലാക്കിയ ഡ്രൈവര്‍ വാഹനം ഷാപ്പിന്റെ സമീപത്തെ പറമ്പിലേക്ക് ഓടിച്ചു കയറ്റിയശേഷം ഓടി രക്ഷപെട്ടു. ഇത്കണ്ട് വ്യാജകള്ള് ഉത്പാദിപ്പിക്കുന്നതിനുള്ള ലായനി തയ്യാറാക്കിയ സംഘം ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍ പിടിയിലായത്.
ഷാപ്പിന്റെ തെക്കുഭാഗത്ത് രണ്ട് കൂറ്റന്‍ ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ പഞ്ചസാര, ഈസ്റ്റ്, തേന്‍ തുടങ്ങിയവ ചേര്‍ത്ത് ലായനിയാക്കി കള്ളും സ്പിരിറ്റും ചേര്‍ത്ത് വീര്യംകൂട്ടി മറ്റു ഷാപ്പുകളില്‍ എത്തിക്കുന്നത്.
ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള അരുണപുറം, വലിയകുഴി, പുതുക്കുണ്ടം, അനന്തപുരം, പുളിക്കീഴ്, പതിയാംങ്ക്, കൈതവിള, ചൂരുവിള, നങ്ങ്യാര്‍കുളങ്ങര കോട്ടാംകോയിക്കല്, തുടങ്ങി പത്തില്‍ അധികം വരുന്ന ഷാപ്പുകളില്‍ വില്‍പ്പനയ്ക്കായി സ്പിരിറ്റ് ചേര്‍ത്ത വ്യാജകള്ള് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ഡിസ്റ്റിലറി മോഡലിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഓട്ടോറിക്ഷയില്‍ കൊണ്ടുവരുന്ന സ്പിരിറ്റ് നേരത്തെയും ഇവിടെ പിടികൂടിയിട്ടുണ്ടെങ്കിലും കേസ് എടുക്കാതെ വിട്ടയക്കുന്ന പതിവാണുള്ളത്. ഇതിന് പിന്നില്‍ ഷാപ്പ് ഉടമയും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കാര്‍ത്തികപ്പള്ളി റേഞ്ച് ആഫീസില്‍ കൊണ്ടുവന്ന പിതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ന്മാരായ മധുസുതനന്‍ നായര്‍, കെ.വി വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, എ.കെ. അജയ്കുമാര്‍, ടി.എസ്. മനോജ്കുമാര്‍, ആര്.സുനില്‍കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: