ബ്രിസ്ബെയ്ന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ 408 റണ്‍സിനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 505 റണ്‍സെടുത്ത് 97 റണ്‍സിന്റെ ലീഡാണ് കരസ്ഥമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സുമായി ശിഖര്‍ ധവാനും 15 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. 27 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ് ആണ് പുറത്തായത്. രണ്ട് ദിവസവും 9 വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യ 26 റണ്‍സിന് പിന്നിലാണ്.
221ന് നാല് എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച സ്റ്റീവന്‍ സ്മിത്തും ഓള് റൗണ്ടര്‍ മിച്ചല്‍ ജോണ്‍സണും ചേര്‍ന്നാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.
65 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സ്മിത്ത് തകര്‍പ്പന്‍ സെഞ്ചുറി കരസ്ഥമാക്കി. എന്നാല്‍ തലേന്ന സ്കോറിനോട് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്നലെ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച മിച്ചല്‍ മാര്‍ഷ് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഉമേഷ് യാദവിന്റെ പന്തില്‍ അശ്വിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അധികം കഴിയും മുന്നേ ബ്രാഡ് ഹാഡിനും മടങ്ങി. 6 റണ്‍സെടുത്ത ഹാഡിനെ വരുണ്‍ ആരോണിന്റെ പന്തില്‍ പുജാര പിടികൂടി. ഇതോടെ ഓസ്ട്രേലിയ 6ന് 247 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ സ്മിത്തിനൊപ്പം കൂട്ടുചേര്‍ന്ന മിച്ചല്‍ ജോണ്സണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത ജോണ്‍സണും സ്മിത്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 148 റണ്‍സ് അടിച്ചുകൂട്ടി സ്കോര്‍ 395-ല്‍ എത്തിച്ചു. ഇതിനിടെ ക്യാപ്റ്റനായി ആദ്യ ടെസ്റ്റിനിറങ്ങിയ സ്മിത്ത് സെഞ്ചുറിയും തികച്ചിരുന്നു.
ഒടുവില്‍ 93 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്സറുമടക്കം 88 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ ഇഷാന്ത് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തൊട്ടുപിന്നാലെ 133 റണ്‍സെടുത്ത സ്മിത്തിനെ ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി.
191 പന്തില്‍ 13 ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. സ്കോര്‍ എട്ടിന് 398. പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസ്ട്രേലിയയെ ലീഡിലേക്ക് നയിച്ചു. സ്കോര്‍ 454-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്.
23 പന്തില്‍ നിന്ന് മൂന്ന് ഫോറുകളുടെ സഹായത്തോടെ 23 റണ്‍സെടുത്ത ലിയോണിനെ ആരോണിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി. പിന്നീട് സ്കോര്‍ 505-ല്‍ എത്തിയപ്പോള്‍ അവസാന വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. 59 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 56 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ അശ്വിന് ബൗള്‍ഡാക്കി. 32 റണ്‍സെടുത്ത ഹെയ്സല്‍വുഡ് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, എന്നിവര്‍ മൂന്നും വരുണ്‍ ആരോണ്‍, അശ്വിന് എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഇത്തവണയും മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ 41-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത മുരളി വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. എന്നാല്‍ ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: