ഇസ്ലാമാബാദ്: ലഷ്കര്‍ ഭീകരനും മുംൈബ ആക്രമണത്തിന്റെ സൂത്രധാരനുമായ സഖി ഉര് റഹ്മാന് ലഖ്വിയെ പാക്കിസ്ഥാന് വീണ്ടും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ജാമ്യം നല്കുന്നതില് ഭാരതം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. ലഖ്വിയെ മൂന്നു മാസത്തേക്കാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇയാളെ വീണ്ടും റാവല്‍പിണ്ടി ജയിലിലടച്ചു.
പെഷവാര്‍ കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ കൊടുംഭീകരന് ജാമ്യം നല്കിയ നടപടി ലോകമെമ്പാടും, പ്രത്യേകിച്ച് പാക്കിസ്ഥാനിലും ഭാരതത്തിലും വലിയ പ്രതിഷേധവും രോഷവും ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ചയാണ് പാക് ഭീകരവിരുദ്ധക്കോടതി മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നുള്ളതിന് തെളിവില്ലെന്നു പറഞ്ഞ് ലഖ്വിക്ക് ജാമ്യം നല്‍കിയത്. ഭീകരര്‍ക്ക് ഒരിളവും നല്‍കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ലഖ്വിയെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.
ക്രമസമാധാന പരിപാലന നിയമത്തിന്റെ പതിനാറാം വകുപ്പുപ്രകാരം പാക് സര്‍ക്കാര്‍ ലഖ്വിയെ തടഞ്ഞുവച്ചിരിക്കുകയാണ്, അയാളുടെ അഭിഭാഷകന് റിസ്വാന് അബ്ബാസ് പറഞ്ഞു. ലഖ്വിയുടെ ജാമ്യത്തിനെതിരെ തിങ്കളാഴ്ച അപ്പീല്‍ നല്കാന് ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍.
അതിനിടെ, സകല ഭീകരരെയും കൊന്നൊടുക്കണമെന്ന് പാക്സൈനിക മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലേറെ ഭീകരരെ വധിക്കണം, രഹീല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ രഹീലിന്റെ പ്രസ്താവനയില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടോയെന്ന് തെളിയേണ്ടിയിരിക്കുന്നു. താലിബാനെതിരെ സൈന്യം ശക്തമായ നടപടി എടുത്തുവരികയാണെന്നും രഹീല്‍ അവകാശപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ ലഖ്വി അടക്കം ഏഴുപേരുടെ വിചാരണ പാക്കിസ്ഥാനില്‍ മന്ദഗതിയിലാണ് നടന്നുവരുന്നത്. ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ ഭാരതം തൂക്കിലേറ്റിയിരുന്നു. ലഖ്വിയുടെ വിചാരണ വേഗത്തിലാക്കണമെന്ന് ഭാരതം പലകുറി ആവശ്യപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: