ഭൂതനാഥന്റെ അത്ഭുതകരമായ ചരിത്രം ആനന്ദത്തോടുകൂടി സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ഭൂതേശനെ ആദരപൂര്‍വ്വം തൊഴുത് ഭക്തിയോടെ രാജശേഖര നൃപന് ചോദിച്ചു: ദയാനിധേ, കര്‍മ്മങ്ങള്‍ എത്രവിധത്തിലുണ്ടെന്നും കര്‍മ്മങ്ങള്‍ ഇല്ലാതെയാകാന്‍ മാര്‍ഗ്ഗമെന്തെന്നും ആമോദത്തോടുകൂടി എനിക്കു പറഞ്ഞുതന്നാലും. മന്നവന്റെ അപേക്ഷ കേട്ട് ഭൂതനാഥന്‍ മന്ദം അരുള്‍ചെയ്തു. മുഖ്യമായ കര്‍മ്മങ്ങള്‍ രണ്ടുവിധമുണ്ട്. ആ രണ്ടിലൊന്നാണു സഞ്ചിത കര്‍മ്മങ്ങള്‍. പ്രാരബ്ധമെന്നാണു മറ്റേതിന്റെ നാമം. ഇവയ്ക്കു താരതമ്യങ്ങളുമുണ്ട്.
പ്രാരബ്ധകര്‍മ്മങ്ങള്‍ അനുസരിക്കാതെ ഒരാളുടെയും ജീവനൊടുങ്ങുകയില്ല. ബ്രഹ്മത്തില്‍ ചിത്തംസമര്പ്പിച്ചാല് സഞ്ചിതകര്‍മ്മങ്ങള്‍ ഭസ്മമായിത്തീരും. ജീവന്മാര്ക്ക് കാരണം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ മൂന്ന്ശരീരങ്ങളുണ്ട്.ഇക്കാണുന്ന ശരീരം സ്ഥൂലശരീരമാണ്. രണ്ടാമത്തേതായസൂക്ഷ്മദേഹംകൊണ്ടാണു ഉറക്കത്തില്‍ സ്വപ്നാദികള്‍ കാണുന്നത്. കാരണദേഹമാവട്ടെ സഞ്ചിതകര്‍മ്മങ്ങളോടു ചേര്‍ന്ന് ചാഞ്ചല്യമേറിയ മനസ്സില്‍ നില്ക്കുന്നു. പ്രാരബ്ധകര്‍മ്മങ്ങളൊടുങ്ങി മരണംവരുന്ന നേരത്ത് സ്ഥൂലദേഹം നശിക്കുന്നു. പക്ഷേ കാരണസൂക്ഷ്മദേഹങ്ങള് നശിക്കുകയില്ല. അതിനാലാണു പല ജന്മങ്ങള് ഉണ്ടായിവരുന്നത്.
മരണംവന്നാല് അദൃശ്യമായ സ്ഥൂലശരീരത്തില്‍ ജീവന് ചേരുന്നു. ചെയ്ത പുണ്യപാപങ്ങളുടെഅളവനുസരിച്ച് പുണ്യലോകത്തിലോ പാപലോകത്തിലോ ചെന്നുചേരുന്നു. സ്ഥൂലദേഹത്തിനു വിധിക്കപ്പെട്ടിരിക്കുന്നവയെല്ലാം കഴിയുമ്പോള്‍ അതും നശിച്ച് ചന്ദ്രമണ്ഡലത്തിലെസൂക്ഷ്മദേഹങ്ങളോടുചേര്ന്ന് മഴയായി ഭൂമിയില്‍ പതിക്കുന്നു.
ജലത്തില്‍നിന്നും സസ്യങ്ങളിലേക്കും സസ്യങ്ങളില്‍ നിന്ന് അവയെ ആഹരിക്കുന്ന ജീവജാലങ്ങളിലേക്കും ആ ജീവന് ചേരുന്നു. ഭക്ഷിക്കുന്നവരുടെ ശരീരത്തില്‍ രക്ത, ശുക്ലങ്ങള്‍ ആയിമാറുന്ന ജീവന് വീണ്ടും കര്‍മ്മത്താല്‍ ഭൂമിയില്‍ ജന്മമെടുക്കുന്നു. സൂര്യതേജസ്സിനാല്‍ സമുദ്രജലംമേഘങ്ങളായിമാറി ഭൂമിയില്‍ ജലമായി വര്‍ഷിച്ച് ഒടുവില്സാഗരത്തില്തന്നെ ഒഴുകിയെത്തുന്നതുപോലെ കര്‍മ്മങ്ങളാകുന്ന സൂര്യതേജസ്സിനാല്‍ ജന്തുവൃന്ദങ്ങള്‍ക്ക് ജന്മങ്ങള് ഉണ്ടാകുന്നു.
ഇതുകേട്ട്മഹാരാജാവ്ചോദിച്ചു: ഇവിടെ ചെയ്യുന്ന കര്‍മ്മഫലങ്ങളെ അന്യലോകങ്ങളില്‍ ചെന്ന് അനുഭവിക്കുമെങ്കില്‍ പിന്നെ സഞ്ചിതകര്‍മ്മങ്ങള്‍ ഉണ്ട് എന്ന്ഭവാന്‍ അരുളിച്ചെയ്തത് എന്തുകാരണത്താലാണ്?
ഭൂതനാഥന്‍ പറഞ്ഞു: ഭൂപതേ, കേട്ടുകൊള്ളുക. മനുഷ്യര്‍ ത്രിവിധകരണങ്ങളാല്‍ (മനസാ, വാചാ, കര്‍മ്മണാ) ഭൂമിയില്‍ ഒരു മാത്ര ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം അനുഭവിക്കുവാന്‍ ലക്ഷം ജന്മങ്ങള്‍കൊണ്ടും ആവുകയില്ല എന്നോര്‍ക്കുക. ഈ ജന്മത്തിലെ കര്‍മ്മത്തിന്റെ കോടി അംശഭാഗത്തിന്റെകോട്യംശമെടുത്ത് അതുകാരണ സ്ഥൂലദേഹങ്ങളോടുചേര്ത്തുകൊണ്ട് അനുഭവിപ്പിക്കുന്നത് ഈശ്വരനാണ്.അതിനുശേഷം അവശേഷിക്കുന്ന കര്‍മ്മങ്ങള്‍ പ്രാരബ്ധമായിഎല്ലാദേഹികളിലും ഈശ്വരന് നിയമിക്കുന്നു. ജഗദീശ്വരന് മറ്റുള്ളവയെ എല്ലാം സഞ്ചിതമാക്കുന്നു. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തുകയാണെങ്കില്‍ സഞ്ചിതകര്മ്മങ്ങളൊക്കെയും ഭസ്മമായിത്തീരും.
തല്‍ക്ഷണം ജന്മരഹിതനായും ഭവിക്കും. വേരു നശിച്ചാല്‍ പിന്നെ വൃക്ഷങ്ങള്‍ നിലനില്‍ക്കുമോ? പ്രാരബ്ധം മാത്രം അനുഭവിക്കേണ്ടിവരും. ഈശ്വരന്റെ ആജ്ഞയെ തടുക്കുവാന്‍ ആരാണുള്ളത്? ചിത്തത്തെ ബ്രഹ്മത്തില്‍ നിര്‍ത്തുന്നതിനായി ഹേ മഹാരാജന്, ദേഹത്തെ സംരക്ഷിച്ചുകൊള്ളുക. ദേഹമില്ലെങ്കില്‍ എല്ലാകാര്യങ്ങളും ചെയ്യുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷംഎന്നീ പുരുഷാര്ത്ഥചതുഷ്ടയത്തിനു കാരണമാകുന്നത് ദേഹമാണ്എന്നുള്ളത് നിശ്ചയമാണ്. എപ്പോഴാണെങ്കിലും ഈ ദേഹം നശിക്കും. എന്നാല്‍പ്പിന്നെ ഇപ്പോഴേ പോയാലെന്ത് എന്ന് മനസ്സില്‍ ഒരിക്കലും ചിന്തിക്കരുത്.
പന്തളേശാ, ദേഹമെന്നത് ഭോഗത്തിനായല്ലഎന്ന് മനസ്സിലാക്കുക. തത്ത്വവിചാരംചെയ്യുവാനായി ശരീരത്തെ എക്കാലത്തും കാത്തുരക്ഷിക്കണം. ബ്രഹ്മവിചാരാദികാര്യ വൈരാഗ്യവുംആന്ദത്തോടെ ആദ്യംകൈക്കൊണ്ട് പിന്നീട്ശമം, ദമം, ആചാര്യഭക്തി, എന്നിവയെ നന്നായി സ്വീകരിക്കുന്നവനാണു ബ്രഹ്മതത്ത്വഗ്രഹണത്തിനു അധികാരി. പിന്നെ ക്രമേണ അഷ്ടരാഗങ്ങളേയും അകറ്റി നിര്‍ത്തണം. അതിനു ശക്തനാകണമെങ്കില്‍ അവന് എന്റെ ഭക്തനായി മാറേണ്ടതുണ്ട്. എന്റെ ഭക്തനല്ലാത്തവന് എന്തുചെയ്യുകിലും അവന് അഷ്ടരാഗങ്ങളില്‍ തല്പരനായിവരും. എന്റെ കാരുണ്യത്താല്‍ അഷ്ടരാഗങ്ങളെ മന്ദംമന്ദം തള്ളിനീക്കിയാല്‍ എന്നെ പരബ്രഹ്മമായി അറിയുകയും അവന്റെചിത്തം എന്നിലാവുകയുംചെയ്യും. ഞാനും അവനും ഒന്നായിച്ചേരുമ്പോള്‍ ആനന്ദമല്ലാതെ മറ്റൊന്നും ഇല്ലതന്നെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: