എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് വീണ്ടും എനിക്ക് നിങ്ങളോട് സംസാരിക്കുവാനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഒരു പ്രധാനമന്ത്രി എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുതരുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഒരു പ്രധാനമന്ത്രി എന്നതിലുപരി ഒരു പ്രധാനസേവകനാണ് ഞാന്‍ എന്നതുതന്നെയാണ് ഇതിനുകാരണം.
കുട്ടിക്കാലം മുതല്‍ ഞാന്‍ കേട്ടുവന്ന കാര്യങ്ങളാണ് മന് കി ബാത് എന്ന പരിപാടിക്ക് പ്രേരണയായത്. ദുഃഖം പങ്കുവെയ്ക്കുമ്പോള്‍ കുറയുകയും എന്നാല്‍ സുഖം പങ്കുവെയ്ക്കുമ്പോള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നുള്ളത് ചെറുപ്പംമുതല്ക്കേ ഞാന്‍ കേട്ടിരിക്കുന്നു. മന് കി ബാത് എന്ന ഈ പരിപാടിയിലൂടെ ഞാന്‍ ദുഃഖവും സുഖവും പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇടയ്ക്ക് മനസ്സില്‍ ദുഃഖംതോന്നുമ്പോള് ആ ദുഃഖം നിങ്ങളുമായി പങ്കുവെച്ച് അതിന്റെ ഭാരം ലഘൂകരിക്കുന്നതിനും സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് ആ സന്തോഷം നാലിരട്ടിയാക്കുന്നതിനുമാണ് ഇവിടെ ഞാന്‍ ശ്രമിക്കുന്നത്.
ഞാന്‍ കഴിഞ്ഞപ്രാവശ്യം സൂചിപ്പിച്ചിരുന്നതുപോലെ നമ്മുടെ യുവതലമുറയെക്കുറിച്ച് വളരെക്കാലമായി ഞാന്‍ ഉത്കണ്ഠാകുലനാണ്. നിങ്ങള്‍ എന്നെ പ്രധാനമന്ത്രിയാക്കിയതിനുശേഷമുള്ള ഉത്കണ്ഠയല്ല, മറിച്ച് ഏതെങ്കിലുമൊരു അമ്മയുടെ മകന്, ഏതെങ്കിലുമൊരു കുടുംബത്തിലെ മകനോ മകളോ ഏതെങ്കിലും ഒരു ദുഷ്പ്രവൃത്തികളില്‍ അകപ്പെടുകയാണെങ്കില്‍ ആ വ്യക്തി മാത്രമല്ല കുടുംബമാകെത്തന്നെ നശിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം സമൂഹവും ദേശവും എല്ലാംതന്നെ താറുമാറാക്കപ്പെടുകയാണ് ഉണ്ടാകുന്നത്. നല്ലവരെപ്പോലും നശിപ്പിക്കുന്ന ഭയാനകമായ വിപത്തും തിന്മയുമാണ് ലഹരിപദാര്‍ത്ഥങ്ങള്‍.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ മിടുക്കന്മാരായ പല ഉദ്യോഗസ്ഥന്മാരും അവധിക്കായി എന്നെ സമീപിക്കാറുണ്ടായിരുന്നു. കാരണം അന്വേഷിക്കുമ്പോള്‍ ആദ്യമൊന്നും അവര്‍ ഒന്നും പറയാറില്ലായിരുന്നു. പക്ഷേ, സ്നേഹപൂര്‍വ്വം വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ലഹരിയുടെ പിടിയിലമര്‍ന്ന മകനെപ്പറ്റിയും അവനെ രക്ഷിക്കാനായി എല്ലാം ഉപേക്ഷിച്ച് അവനോടൊപ്പം പോകേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും അവര്‍ പറയുമായിരുന്നു. വളരെ സമര്‍ത്ഥരെന്ന് ഞാന്‍ കരുതിയിരുന്ന ഓഫീസര്‍മാര്‍ പോലും ഇത്തരത്തില്‍ കരച്ചിലിന്റെ വക്കത്തെത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള ധാരാളം അമ്മമാര്‍ എന്നെ കാണാന്‍ വന്നു. അവര്‍ വല്ലാത്ത സങ്കടവും ദേഷ്യവും പ്രകടിപ്പിക്കുകയുണ്ടായി. ഈ വിഷയം സാമൂഹികമായി കാണേണ്ടതുണ്ട്.
കുട്ടികള്‍ ഇത്തരം തിന്മകളില് അകപ്പെടുമ്പോള്‍ പലപ്പോഴും നമ്മള് അവരെ കുറ്റക്കാരായികാണുന്നു. വാസ്തവത്തില്‍ കുട്ടിയല്ല, ലഹരിയാണ് തെറ്റുകാരന്‍. ലഹരിയെന്ന ദുശ്ശീലമാണ് മോശമായിട്ടുള്ളത്. നമുക്ക് കുട്ടിയെ ചീത്തയായി കാണാതിരിക്കാം. ഈ ദുഃസ്വഭാവത്തെ, ലഹരിയെയാണ് മോശമായി കാണേണ്ടത്. അതില്‍നിന്ന് അവനെ രക്ഷിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. കുട്ടികളെ പഴിചാരുമ്പോള്‍ അവനെ രക്ഷിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. കുട്ടികളെ പഴിചാരുമ്പോള്‍ അവന് കൂടുതല്‍ കൂടുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇതിനെ മനഃശാസ്ത്രപരവും സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നമായിത്തന്നെയാണ് കാണേണ്ടത്. ഇത്തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ചില പ്രശ്നങ്ങളുടെ പരിഹാരം ചികിത്സയ്ക്കും അതീതമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിനായി വ്യക്തികളും കുടുംബം ഒന്നടങ്കവും സുഹൃത്തുക്കള്‍, സമൂഹം, സര്‍ക്കാര്‍, നിയമം ഇവയെല്ലാം ഒറ്റക്കെട്ടായി പ്രയത്നിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ലിത്.
അസമിലെ ഡിജിപിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഞാന്‍ ഗൗരവപൂര്‍വ്വം ഉന്നയിക്കുകയുണ്ടായി. പോലീസ് വകുപ്പില്‍ ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തി ഇതിന് പരിഹാരം കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഒരുകോണില്‍ ഏതെങ്കിലും അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ ഇത്തരം ദുഷ്പ്രവണതയില് അകപ്പെട്ടുവെന്ന് സംശയം തോന്നുന്നുവെങ്കില്‍ അവരുടെ രക്ഷയ്ക്കായി ഒരു ടോള്‍ഫ്രീ ഹെല്പ്പ്ലൈന് ആരംഭിച്ചാലെന്തെന്ന് ഞാന്‍ പോലീസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഒരുപക്ഷേ, ഇത്തരം അച്ഛനമ്മമാര്‍ ഇക്കാര്യം പുറത്തുപറയാന്‍ ലജ്ജിക്കുന്നുണ്ടാവാം. ആരോട് പറയണമെന്ന് അറിയില്ലായിരിക്കാം. ഒരു ഹെല്പ്പ്ലൈന് തുടങ്ങാന്‍ ഞാന്‍ ഭരണകര്‍ത്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേഗംതന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതുപോലെതന്നെ ലഹരിമൂലം മൂന്ന് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇത് തിന്മകളുടെ മൂന്ന് ‘ഡി’യാണ്. വിനോദത്തിന്റെ 3ഡിയെക്കുറിച്ചല്ല പറയുന്നത്. ആദ്യത്തെ ഡി-ഡാര്‍ക്ക്നസ് (അന്ധകാരം), രണ്ടാമത്തെ ഡി- ഡിസ്ട്രക്ഷന്‍ (നാശം), മൂന്നാമത്തെ ഡി- ഡിവാസ്റ്റേഷന് (സര്‍വ്വനാശം).
ലഹരി നമ്മെ ഇരുട്ടിലേക്ക് നയിക്കുന്നു. വിനാശത്തിന്റെ വഴിത്തിരിവിലേക്ക് നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നു. സര്‍വ്വനാശത്തിന് കാരണമായിത്തീരുന്നു. അതുകൊണ്ടാണ് ഇത്രയും ഗൗരവപൂര്‍ണ്ണമായി ഈ വിഷയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്. മന് കി ബാതിന്റെ കഴിഞ്ഞപരിപാടിയില് ഞാന്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഏഴായിരത്തിലധികം കത്തുകള്‍ ആകാശവാണിയുടെ വിലാസത്തില്‍ എനിക്ക് ലഭിക്കുകയുണ്ടായി. സര്‍ക്കാരിന് ലഭിച്ച കത്തുകള്‍ വേറെയും.
ഓണ്‍ലൈനിലും ഗവണ്മെന്റ് പോര്‍ട്ടല്‍, ാ്യ.ഴീ്.ശിുീൃമേഹ ലും ആയിരക്കണക്കിന് ഈമെയിലുകള്‍ ലഭിക്കുകയും ട്വിറ്ററിലും ഫെയ്സ്ബുക്കിലും ലക്ഷക്കണക്കിന് കമന്റ്സ് വരികയുമുണ്ടായി. ഒരുതരത്തില്‍ സമൂഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകളാണ് ഒരുമിച്ച് ഇവയിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തിന് പ്രചാരം നല്‍കുന്നതിന് ഞാന്‍ മാധ്യമങ്ങളോട് പ്രത്യേകിച്ച് കടപ്പെട്ടിരിക്കുന്നു. പല ടിവി ചാനലുകളും ഓരോമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേകപരിപാടികള്‍ അവതരിപ്പിച്ചതില്‍ ഞാന്‍ കണ്ടിടത്തോളം അതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്. ജനങ്ങളുടെ ഉത്ക്കണ്ഠയും അതില്‍ വ്യക്തമായിരുന്നു. എങ്ങനെയും ഈ പ്രശ്നത്തില്‍ നിന്ന് മുക്തിനേടുന്നതിനുള്ള സംഘര്‍ഷം തന്നെയായിരുന്നു അത്. ഇത്തരത്തില്‍ ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്താനുള്ള ചുറ്റുപാടുകള്‍ ഉരുത്തിരിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് അവരും ബോധവാന്മാരായി.
ഇനി ആരും ഉദാസീനരാവില്ല. ലഹരിയുടെ പിടിയിലമര്‍ന്ന യുവജനതയോട് ഞാന്‍ ഒരുകാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ രണ്ടോ നാലോ മണിക്കൂര്‍ ലഹരിയില്‍ മുങ്ങി മറ്റേതോ ലോകത്താണെന്ന അനുഭവം ഉണ്ടാകാം. പ്രയാസങ്ങളില്‍നിന്നും മോചനം നേടുന്നതായി തോന്നിയേക്കാം. പക്ഷേ, നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ലഹരിപദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ചിലവഴിക്കുന്ന പണം എവിടേയ്ക്കാണ് പോകുന്നതെന്ന്? ഈ പണം ഒരുപക്ഷേ ഭീകരവാദികളുടെ കൈകളിലേക്കാവാം ചെന്നുചേരുക. ഈ പണംകൊണ്ടാവാം അവര്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ആ ആയുധങ്ങള്ക്കൊണ്ടാവാം ഏതെങ്കിലും ഒരു ഭീകരന് എന്റെ രാജ്യത്തെ സൈനികന്റെ നെഞ്ചിലേയ്ക്ക് വെടിയുതിര്‍ക്കുന്നത്. എന്റെ രാജ്യത്തെ സൈനികന് ബലിദാനിയാകുന്നത്.
നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഏതെങ്കിലും ഒരു അമ്മയുടെ പ്രിയപ്പെട്ട മകന്റെ, ഭാരതമാതാവിനുവേണ്ടി, ദേശത്തിനുവേണ്ടി ജീവന്മരണപ്പോരാട്ടം നടത്തുന്ന സൈനികന്റെ നെഞ്ചിലേക്കാണ് വെടിയുതിര്ക്കപ്പെടുന്നതെന്ന്; ആ വെടിയുണ്ടയില്‍ നിങ്ങളുടെ ലഹരിയുടെ പൈസയും അടങ്ങിയിട്ടുണ്ടെന്ന്. ഒരുപ്രാവശ്യം ആലോചിച്ചുനോക്കൂ. നിങ്ങളും ഭാരതമാതാവിനെ സ്നേഹിക്കുന്നുണ്ട്, നിങ്ങളും നമ്മുടെ സൈനികരെ ബഹുമാനിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ചിന്തിച്ചാല്‍ എനിക്ക് ഉറപ്പുണ്ട് നിങ്ങള്‍ക്കൊരിക്കലും ഭീകരവാദികളെ സഹായിക്കുന്ന, ലഹരിമാഫിയയെ സഹായിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യാനാവില്ല. ജീവിതത്തില്‍ നിരാശ അനുഭവപ്പെടുമ്പോഴാണ്, ജിവിതം വ്യര്‍ത്ഥമാണെന്ന് തോന്നുമ്പോഴാണ്, ഇനിയൊരുവഴിയും മുന്നിലില്ല എന്ന അമ്പരപ്പിലാണ് മനുഷ്യന് ലഹരിക്ക് അടിമപ്പെടുന്നതെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. എനിയ്ക്കുതോന്നുന്നു ആരുടെ ജീവിതത്തിനാണ് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്തത്? ആര്‍ക്കാണ് സമുന്നത ചിന്താഗതി ഇല്ലാത്തത്? ശൂന്യതയുള്ളിടത്താണ് ലഹരിക്ക് പ്രവേശിക്കാന്‍ എളുപ്പം.
ലഹരിയില്‍നിന്ന് രക്ഷനേടണമെങ്കില്‍, നിങ്ങളുടെ മക്കളെ രക്ഷിക്കണമെങ്കില്‍ അവരെ ലക്ഷ്യബോധമുള്ളവരാക്കണം. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആഗ്രഹം ഉള്ളവരാക്കണം. സ്വപ്നംകാണാന്‍ കഴിവുള്ളവരാക്കണം. പിന്നെ മറ്റൊന്നിനോടും മനസ്സില്‍ ഇഷ്ടമുണ്ടാവുകയില്ലായെന്ന് നിങ്ങള്‍ക്കുതന്നെ മനസ്സിലാക്കാന്‍ കഴിയും. ലക്ഷ്യംനേടാനുള്ള ആഗ്രഹം അവന് സ്വയം ഉണ്ടാകും. തണുപ്പത്ത് കമ്പിളി പുതച്ചു കിടന്നുറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ കളിക്കാരാരും ഇങ്ങനെ കിടന്നുറങ്ങുകയില്ല. രാവിലെ 4, 5 മണിക്ക് അവര്‍ മൈതാനത്ത് എത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മനസ്സില്‍ അവര്‍ ഉറച്ചതീരുമാനം എടുത്തുകഴിഞ്ഞിരിക്കും. അതുപോലെ നിങ്ങളുടെ കുട്ടികളുടെ മനസ്സില്‍ ലക്ഷ്യബോധമില്ലെങ്കില്‍ ഇത്തരം തിന്മകള്ക്ക് പ്രവേശിക്കാനുള്ള മാര്‍ഗം ലഭിക്കുന്നു. എനിക്ക് ഇന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മവരുന്നു. യുവാക്കള്‍ക്ക് വളരെയോജിച്ചതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ നിങ്ങള്‍ വീണ്ടും വീണ്ടും മനസ്സില്‍ പറയും എന്നെനിക്കറിയാം.
സ്വാമി വിവേകാനന്ദന് പറഞ്ഞു – ”ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിചാരിക്കുക. ആ വിചാരത്തെ ജീവനായി കരുതുക. അതിനെപ്പറ്റിത്തന്നെ വിചാരിക്കുകയും സ്വപ്നം കാണുകയും ചെയ്യുക. ആ വിചാരത്തെ ജീവിതത്തിലേക്ക് കൊണ്ടുവരിക. നിങ്ങളുടെ ബുദ്ധിയില്‍, മാംസപേശികളില്‍, ഞരമ്പുകളില്‍ എന്നുവേണ്ട ശരീരത്തിലെ ഓരോഭാഗത്തും ആ വിചാരം ഉണ്ടാവുകയും മറ്റു വിചാരങ്ങളെയെല്ലാം ഒഴിവാക്കുകയും ചെയ്യുക.” സ്വാമി വിവേകാനനന്ദന്റെ ഈ വാക്കുകള്‍ ഓരോ യുവമനസ്സിനും വളരെ സഹായകരമായിരിക്കും. അതുകൊണ്ടു യുവാക്കളോട് എനിക്ക് പറയാനുള്ളത് ലക്ഷ്യബോധമുള്ളവരായാല് പലകാര്യങ്ങളില്നിന്നും മോചനംനേടാന്‍ സാധിക്കുമെന്നാണ്.
ചിലപ്പോള്‍ കൂട്ടുകാരുടെ കൂടെയിരിക്കുമ്പോള്‍ ഇത് വളരെ ലഘുവായ കാര്യമാണെന്നു തോന്നും. ചിലര്‍ക്ക് ഇത് ഒരു പരിഷ്ക്കാരപ്രസ്താവമാണെന്നും തോന്നും. ഇത് ലഘുവായ കാര്യവുമല്ല, പരിഷ്ക്കാരപ്രസ്താവനയുമല്ല. കാലക്രമേണ ഇത് (ലഹരി) നാശത്തിലേക്കുള്ള കാരണമായിത്തീരുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും ലഹരിയെപ്പറ്റി കൂട്ടുകാര്‍ പ്രശംസിക്കുമ്പോഴോ തമാശകള്‍ പറയുമ്പോഴോ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുമ്പോള്‍ അവരോട് അരുതേയെന്ന് പറയാനുള്ള ധൈര്യം കാണിക്കണം. മാത്രമല്ല, അവര്‍ ചെയ്യുന്നത് തെറ്റായകാര്യമാണെന്നും അനുചിതമായ പ്രവൃത്തിയാണെന്നും പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവണം.
അച്ഛനമ്മമാരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് നമുക്കൊന്നിനും സമയം തികയുന്നില്ല. നിത്യവൃത്തിക്കായി നാം നെട്ടോട്ടം ഓടുകയാണ്. ഈ ഓട്ടത്തിനിടയില്‍ നമ്മുടെ കുട്ടികള്‍ക്കായി നീക്കിവെക്കാന്‍ നമ്മുടെ പക്കല്‍ സമയം തികയുന്നുണ്ടോ? അവരുടെ ബൗദ്ധികമായ ഉയര്‍ച്ചയുടെ കാര്യം മാത്രമാണ് അവരോട് കൂടുതലും സംസാരിക്കാറുള്ളത്. എത്ര മാര്‍ക്ക് കിട്ടി? പരീക്ഷ എങ്ങനെയുണ്ടായിരുന്നു? എന്താണ് കഴിക്കേണ്ടത്? എന്ത് കഴിക്കരുത്? അല്ലെങ്കില്‍ എവിടെ പോകണം? എവിടെ പോകരുത്? നമ്മുടെ സംസാരം ഇങ്ങനെയൊക്കെയായി ചുരുങ്ങിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ക്ക് അവരുടെ മനസ്സ് തുറക്കാന്‍ എപ്പോഴെങ്കിലും നാം അവസരം കൊടുക്കാറുണ്ടോ. തീര്‍ച്ചയായും ഇങ്ങനെയുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. ഇങ്ങനെ മനസ്സ് തുറക്കുമ്പോള്‍ അവരുടെ ചിന്തകള്‍, വിചാരങ്ങള്‍ എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
നമ്മുടെ കുട്ടികളില്‍ ദുസ്സ്വഭാവങ്ങള്‍ പെട്ടെന്ന് ഒരു ദിവസം കടന്നുവരുന്നതല്ല. പതുക്കെപ്പതുക്കെയാണ് ഇവ തുടങ്ങുന്നത്. അവരില്‍ ഇങ്ങനെയുള്ള തിന്മകള് തുടങ്ങുമ്പോള്‍ വീട്ടിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ഈ മാറ്റങ്ങളെ വളരെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടതുണ്ട്. വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ തുടക്കത്തില്‍തന്നെ കുട്ടിയെ നമുക്ക് രക്ഷിക്കാന്‍ കഴിയും. കുട്ടിയുടെ സുഹൃത്തുക്കളെപ്പറ്റിയും വിവരങ്ങള്‍ അറിഞ്ഞുവെയ്ക്കുന്നത് നന്നായിരിക്കും.
ഭൗതികമായ ഉയര്ച്ചയിലുപരി ആ കുട്ടിയുടെ വിചാരങ്ങള്‍, ചിന്തകള്‍, സംശയങ്ങള്‍, പുസ്തകങ്ങള്‍, കൂട്ടുകാര്‍ ഇവയെപ്പറ്റിയൊക്കെ സംസാരിക്കുക. അവന് മൊബൈല്‍ ഫോണില്‍ എന്തൊക്കെയാണ് ചെയ്യുന്നത്, എങ്ങനെയാണ് അവന് സമയം ചെലവഴിക്കുന്നത്, ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അച്ഛനമ്മമാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതുപോലെ ഇക്കാര്യം മറ്റാര്‍ക്കും ചെയ്യാനാവില്ല. യുഗങ്ങളായി നമ്മുടെ പണ്ഡിതരായ പൂര്‍വികര്‍ ചില കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. അത് നമ്മള് മഹത്വചനങ്ങളായി കണക്കാക്കുന്നു. നമ്മുടെ നാട്ടില്‍ പറയുന്നത്,
”ലാളയേത് പഞ്ചവര്ഷിണി
ദശവര്ഷേണ താഡയേത്
പ്രാപ്തേതു ഷോഡഷേ വര്‍ഷേ
പുത്രം മിത്രവത് ആചരേത് ”
അര്‍ത്ഥമിതാണ്: അഞ്ചു വയസ്സുവരെ കുട്ടികളെ ലാളിക്കുകയും അവരോട് സ്നേപൂര്‍വം പെരുമാറുകയും ചെയ്യുക. പത്തുവയസ്സാകുമ്പോഴേക്കും അവന് അച്ചടക്കമുണ്ടായിരിക്കണം. ബുദ്ധിമതിയായ അമ്മ തെറ്റുചെയ്ത കുട്ടിയോട് പിണങ്ങി ഒരു ദിവസം മിണ്ടാതിരിക്കുമ്പോള്‍ അത് കുട്ടിക്ക് ഒരു വലിയ ശിക്ഷയാണ്. വാസ്തവത്തില്‍ കുട്ടിയോട് മിണ്ടാതിരിക്കുന്ന അമ്മ തന്നെതന്നെയാണ് ശിക്ഷിയ്ക്കുന്നത്.
പക്ഷേ, അത് കുട്ടിയ്ക്കും ശിക്ഷയായി തീരുന്നു. ഞാന്‍ ഇന്ന് മുഴുവന്‍ നിന്നോട് സംസാരിക്കില്ല എന്ന് അമ്മ പറയുമ്പോള്‍ പത്തുവയസ്സുകാരന് ദിവസം മുഴുവന്‍ പരിഭ്രാന്തിയിലാവുന്നു. അവനവന്റെ തെറ്റുതിരുത്തുക തന്നെ ചെയ്യും. കുട്ടിക്ക് 16 വയസ്സാകുമ്പോള്‍ അവനോട് സുഹൃത്തിനെപ്പോലെ പെരുമാറണം. നമ്മുടെ പൂര്‍വികര്‍ ഇങ്ങനെയാണ് പറഞ്ഞുതന്നിട്ടുള്ളത്. ഇതു നമ്മുടെ കുടുംബജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: