കൊല്ലം: തര്‍ജ്ജനി സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ വാളത്തുംഗല്‍ കളരിവാതുക്കല്‍ ക്ഷേത്രമൈതാനിയില്‍ പി.എം.ആന്റണി സ്മാരക നാടകോത്സവവും അവാര്‍ഡ് ദാനവും നാളെ മുതല്‍ നടക്കും. പ്രഥമ പി.എം. ആന്റണി സ്മാരക അവാര്‍ഡ് കാവാലം നാരായണപണിക്കര്‍ ഏറ്റുവാങ്ങും. പി.എം. ആന്റണിയുടെ മൂന്നാം ചരമദിനമായ നാളെ വൈകിട്ട് അഞ്ചിന് നാടകോത്സവം ശങ്കര്‍ വാളത്തുംഗല്‍ ഉദ്ഘാടനം ചെയ്യും.
തര്‍ജ്ജനി സാംസ്കാരികവേദി ചെയര്മാന് എ.ജി.പ്രേംചന്ദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പി.എം. ആന്റണി അനുസ്മരണം സിനിമാതാരം അനൂപ്ചന്ദ്രന്‍ നിര്‍വഹിക്കും. മഹേഷ്, സുധീര്‍ കാരിക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. എം. പത്മസേനന്‍ സ്വാഗതവും എ.ജി. ജയകുമാര്‍ നന്ദിയും പറയും. വൈകിട്ട് ഏഴിന് അമ്മു കമ്മ്യൂണിക്കേഷന്റെ കായംകുളം കൊച്ചുണ്ണി എന്ന നാടകം നടക്കും.
23ന് രാത്രി എഴിന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ മുമ്പേപറക്കുന്ന പക്ഷികള്‍, 24ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ അപ്രധാന വാര്‍ത്തകള്‍, 25ന് കൊല്ലം അയനം നാടകവേദിയുടെ മഴ കാറ്റിനോട് പറഞ്ഞത് എന്നീ നാടകങ്ങള്‍ അരങ്ങേറും. 26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറില്‍ കാവാലം നാരായണപണിക്കര്‍, പി.കെ. ഉണ്ണികൃഷ്ണന്, പ്രശാന്ത് നാരായണന് തുടങ്ങിയവര്‍ പങ്കെടുക്കും, വൈകിട്ട് ആറിന് അവാര്‍ഡ് സമര്‍പ്പണസമ്മേളനം ആരംഭിക്കും.
പ്രഥമ പി.എം.ആന്റണി സ്മാരക പ്രതിഭാ പുരസ്കാരം കാവാലം നാരായണപണിക്കര്‍ക്ക് പി.എം.ആന്റണിയുടെ പത്നി ഗ്രേസി ആന്റണി സമര്‍പ്പിക്കും. തര്‍ജ്ജനി സാംസ്കാരികവേദി ചെയര്മാന് എ.ജി. പ്രേംചന്ദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.എ.യൂനുസ്കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്യും. ജികെഎസ്എഫ് ചെയര്മാന് അനില്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. കെ.സുകുമാരന്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, ടി.ചിത്ര തുടങ്ങിയവര്‍ സംബന്ധിക്കും. സുജയ് ഡി.വ്യാസന് സ്വാഗതവും ബി.ജയപ്രകാശ് നന്ദിയും പറയും.
നാടകോത്സവത്തോടനുബന്ധിച്ച് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നാടക ഗാനാലാപനമത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തോടനുബന്ധിച്ച് രാത്രി ഏഴു മുതല്‍ പി.എം.ആന്റണി രചനയും സംവിധാനവും നിര്‍വഹിച്ച അഗ്നികവാടം എന്ന നാടകം ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.ജി.പ്രേംചന്ദ്, സുജയ് ഡി.വ്യാസന്, പി.ബൈജു, എം.പത്മസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: