മുംബൈ: പ്രഥമ ഐഎസ്എല്‍ കിരീടം അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക്. ഇന്നലെ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി നടത്തിയ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാണ് ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്ത ആദ്യ സീസണില്‍ കിരീടത്തില്‍ മുത്തമിട്ടത്.
ഇഞ്ചുറിസമയത്ത് കൊല്‍ക്കത്തയുടെ മുഹമ്മദ് റഫീഖാണ് ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചകം പിളര്‍ത്തിയ ഗോള്‍ നേടിയത്. ഈ ഒറ്റഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖ് സൂപ്പര്‍താരപദവിയിലേക്ക് ഉയരുകയും ചെയ്തു. ഇഞ്ചുറിസമയത്തിന്റെ നാലാം മിനിറ്റില്‍ പൊഡോണി എടുത്ത കോര്‍ണര്‍കിക്കാണ് നല്ലൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റഫീഖ് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചത്. അതുവരെ കോട്ടകെട്ടി കാത്ത ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിന് മത്സരത്തില്‍ സംഭവിച്ച ഏക പിഴവായിരുന്നു ഇത്.
മുന്‍ മത്സരങ്ങളിലെ പോലെ മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് കലാശപ്പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തില്‍ മുന്‍തൂക്കം നേടിയിട്ടും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ ഹ്യൂമും മൈക്കല്‍ ചോപ്രയും പിയേഴ്സണും ഉള്‍പ്പെട്ട താരനിരക്ക് കഴിയാതിരുന്നത് മാത്രമാണ് കിരീടം നഷ്ടപ്പെടാനുള്ള ഏക കാരണം. മാത്രമല്ല അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഗോള്‍കീപ്പറുടെ ഉജ്ജ്വല പ്രകടനവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളുമായാണ് ഇന്നലത്തെ കലാശപ്പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് കച്ചമുറുക്കിയത്. ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിക്ക് പകരം ഡേവിഡ് ജെയിംസ് ഗോള്‍വലക്ക് മുന്നിലെത്തിയപ്പോള്‍ ഗുര്‍വിന്ദര്‍ സിംഗിന് പകരം നിര്‍മ്മല്‍ ഛേത്രിയും ജെയിംസ് മക്അലിസ്റ്ററിന് പകരം സൗമിക് ഡേയും കളത്തലിറങ്ങി. അത്ലറ്റികോ ഡി കൊല്‍ക്കത്തയും രണ്ട്മാറ്റങ്ങള്‍ ടീമില്‍ വരുത്തി. ഇന്ത്യന്‍ താരം ലെസ്റ്റര്‍ ഫെര്‍ണാണ്ടസിനും മാര്‍ക്വീതാരം ലൂയിസ് ഗാര്‍ഷ്യക്കും പകരമായി ദേബ്നാഥും സ്പാനിഷ്താരം അര്‍നല്‍ ലിബര്ട്ടുമാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് 4-1-3-2 ശൈലിയിലും കൊല്‍ക്കത്ത 4-2-3-1 ശൈലിയിലുമാണ് ടീമിനെ മൈതാനത്ത് വിന്യസിച്ചത്.
ആദ്യപകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ആക്രമണങ്ങള്‍ മെനഞ്ഞതും ബ്ലാസ്റ്റേഴ്സായിരുന്നു. അവര്‍ പായിച്ച ആറ് ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും കൊല്‍ക്കത്ത ഗോളിയെ കീഴടക്കാനുള്ള കരുത്ത് അവയ്ക്കുണ്ടായില്ല. അതേസമയം കൊല്‍ക്കത്തയും ആറ് ഷോട്ടുകള്‍ ആദ്യപകുതിയില്‍ ഉതിര്‍ത്തതില്‍ മൂന്നെണ്ണം പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നെങ്കിലും ഗോളി ഡേവിഡ് ജെയിംസിന് മുന്നില്‍ അവ നിഷ്ഫലമായി. മൂന്ന് കോര്‍ണര്‍ കിക്കുകളും ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയല്‍ ലഭിച്ചു.
10-ാം മിനിറ്റില്‍ വിക്ടര്‍ ഹെരേരയുടെ തകര്‍പ്പന്‍ ഷോട്ട് കൊല്‍ക്കത്ത പ്രതിരോധനിരതാരത്തിന്റെ ദേഹത്ത് തട്ടി കോര്‍ണറായി. 12-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീകിക്ക് പിയേഴ്സണ്‍ പോസ്റ്റിലേക്ക് പായിച്ചെങ്കിലും കൊല്‍ക്കത്ത ഗോളി ഈഡല്‍ കുത്തിയകറ്റി അപകടം ഒഴിവാക്കി. 27-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ പൊഡാനി എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിന് മുകളില്‍ക്കൂടി പറന്നു. 33-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ ഷോട്ട് നേരെ കൊല്‍ക്കത്ത ഗോളിയുടെ കയ്യിലേക്കായിരുന്നു. 35-ാം മിനിറ്റില്‍ ഡേവിഡ് ജെയിംസിന്റെ തകര്‍പ്പന്‍ പ്രകടനം അത്ലറ്റികോക്ക് ലീഡ് നേടുന്നതിന് തടസ്സമായി. അര്‍നാല്‍ ലിബര്ട്ടിന്റെ ശ്രമം ഉജ്ജ്വലമായി ഡേവിഡ് ജെയിംസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് പിടിച്ചെടുത്ത് ബോര്‍ജ പറത്തിയ ഷോട്ടും ജെയിംസ് കയ്യിലൊതുക്കി. 37-ാം മിനിറ്റില്‍ ചോപ്രയെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചു. 22 മീറ്റര്‍ അകലെനിന്ന് ഹ്യൂം എടുത്ത കിക്ക് അത്ലറ്റികോ ഗോളി ഈഡല്‍ മുഴുനീളെ പറന്ന് കുത്തിയകറ്റി.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ സ്റ്റീഫന്‍ പിയേഴ്സന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ മൈക്കല്‍ ചോപ്രയുടെ ഒരു ശ്രമം അത്ലറ്റികോ ഗോളി ഉജ്ജ്വലമായി കയ്യിലൊതുക്കി. 55-ാം മിനിറ്റില്‍ ഹ്യൂമും ഒരു സുവര്‍ണാവസരം പാഴാക്കി. സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ച ഹ്യൂമിന് പന്ത് നിയന്ത്രിച്ച് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. 64-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ അര്നലിന് ലഭിച്ച അവസരവും പാഴായി. അഞ്ച് മിനിറ്റിനുശേഷം ഇഷ്ഫഖ് ഹ്യൂമിനെ ലക്ഷ്യമാക്കിയ നല്കിയ ക്രോസും കൊല്‍ക്കത്ത ഗോളി ഈഡല്‍ കയ്യിലൊതുക്കി. 74-ാം മിനിറ്റില്‍ മുഹമ്മദ് റാഫിക്ക് പകരം മുഹമ്മദ് റഫീഖിനെ കൊല്‍ക്കത്ത കളത്തിലിറക്കി. നാല് മിനിറ്റിനുശേഷം വിക്ടര്‍ ഹെരേരക്ക് പകരം പെന്‍ ഓര്‍ജിയെ ബ്ലാസ്റ്റേഴ്സും മൈതാനത്തിറക്കി.
തൊട്ടടുത്ത മിനിറ്റില്‍ പിയേഴ്സണ്‍ നല്കിയ പാസില്‍ നിന്ന് മൈക്കല്‍ ചോപ്ര കനത്ത ഷോട്ട് പായിച്ചെങ്കിലും നേരെ അത്ലറ്റികോ ഗോളിയുടെ കയ്യിലേക്കായിരുന്നു. 83-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും അത്ലറ്റികോ ഗോളി വിലങ്ങുതടിയായി. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറി ഇയാന്‍ ഹ്യൂം ബോക്സിലേക്ക് നല്കിയ പാസ് മൈക്കല്‍ ചോപ്ര കനത്തൊരു ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും കൊല്‍ക്കത്ത ഗോളി ഈഡല്‍ പറന്ന് കുത്തിയകറ്റി. ഇതോടെ കളി അധികസമയത്തേക്ക് നീളുകയാണെന്ന് തോന്നിന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ കണക്കുകൂട്ടലും തകിടംമറിച്ച് ഇഞ്ചുറിസമയത്ത് നെഞ്ചകം പിളര്‍ന്ന ഗോള്‍ പിറന്നു. കൊല്‍ക്കത്തക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് എടുത്തത് യാക്കൂബ് പൊഡാനി. കിക്ക് ബോക്സിലേക്ക് താഴ്ന്നിറങ്ങിവന്നതും
പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ചാടി മുഹമ്മദ് റഫീഖ് പന്തിന് തലവെച്ചു. ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് വലതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. അത്ലറ്റികോ ഡി കൊല്‍ക്കത്ത 1-കേരള ബ്ലാസ്റ്റേഴ്സ് 0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: