വര്‍ക്കല : ദൈവദശക രചനാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 82-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ 30ന് ദൈവദശകം ആലപിക്കും. ലോക ജനത ഒട്ടാകെ ചരിത്രത്തിലെ തന്നെ ഒരു പ്രാര്‍ത്ഥനയില്‍ മുഴുകുന്നത് ചരിത്രത്തിലെ തന്നെ ഒരപൂര്വ്വം സംഭവമായി മാറുമെന്ന് ദൈവദശകം രചനാശതാബ്ദി ആഘോഷകമ്മിറ്റി സെക്രട്ടറി സച്ചിദാനന്ദ സ്വാമി അറിയിച്ചു.
25 മുതല്‍ മറ്റൊരു മഹാ സംഭവത്തിന് നാട് സാക്ഷിയാകുകയാണ്. 10 കിലോമീറ്റര്‍ ദൂരമുള്ള വെള്ള കടലാസില്‍ ലോക ജനത ദൈവദശകം എഴുതുന്നു. ശിവഗിരി ഏര്‍പ്പെടുത്തുന്ന പ്രത്യേക സംവിധാനം വഴി പത്ത് കിമീ ദൈര്‍ഘ്യമുള്ള വെള്ള കടലാസില്‍ സംസ്കൃതം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ട ദൈവദശകം ഭക്തജനങ്ങള്‍ എഴുതും.
25,000 പ്രാവശ്യം എഴുതി പൂര്‍ണ്ണമാകുമ്പോള്‍ 10 കീമീ ദൈര്‍ഘ്യമുള്ള പേപ്പര്‍ പൂര്‍ണമാകുന്നു. പേപ്പര്‍ മുറിഞ്ഞു പോകാതെ എഴുതുന്ന സംവിധാനമാണ് ചെയ്തിട്ടുള്ളത്. എഴുതി പൂര്‍ത്തിയാക്കപ്പെട്ട റൗണ്ട് രൂപത്തിലുള്ള കെട്ട് ലോക സമാധാനത്തിന് യുഎന്‍ സെക്രട്ടറിക്ക് കൈമാറും. അത്യന്തം നവീനമായ ഈ പരിപാടി ഗിന്നസ് ബുക്കിന് സമര്‍പ്പിക്കും. ദൈവദശക ശതാബ്ദി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ലോകത്തിന്റെ നാനാഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗുരുദേവ പ്രസ്ഥാനങ്ങളുടെ യൂത്ത് സംഗമവും ശിവഗിരിയില്‍ നടക്കും.
ശ്രീനാരായണ ഗുരു വിശ്വ പ്രാര്‍ത്ഥനയായിട്ടാണ് ദൈവദശകം രചിച്ചത്. ശിവഗിരി ശാരദാമഠത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് 102 വര്‍ഷം മുമ്പ് ഗുരുദേവന് വൈദികരായി നിയോഗിച്ചത്. ഈ കുട്ടികളുടെ അപേക്ഷ പ്രകാരമാണ് ദൈവദശകം രചിച്ചത്. സ്കൂളുകളിലും ഓഫീസുകളിലും ദൈവദശകം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: